അമിത് ഷായ്ക്ക് മുന്നിൽ പിരിവെട്ടിയിരുന്ന് ബിജെപി നേതാക്കൾ, ചാട്ടുളി പോലെ മൂന്നേ മൂന്ന് ചോദ്യങ്ങൾ
പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ പേരില്‍ തമ്മിലടിച്ച് താളം തെറ്റിയിരിക്കുകയാണ് ബിജെപി സംസ്ഥാന ഘടകം. പാര്‍ട്ടിക്കുളളില്‍ ചര്‍ച്ച നടത്താതെ പിഎസ് ശ്രീധരന്‍ പിളള കേന്ദ്ര നേതൃത്വത്തിന് സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിച്ചതാണ് നിലവിലെ ഭിന്നതയ്ക്ക് കാരണം.
സീറ്റിന് വേണ്ടിയുളള കടിപിടി നടക്കുന്നുണ്ട് എന്നല്ലാതെ പാര്‍ട്ടി എങ്ങനെ കേരളത്തില്‍ ജയിക്കുമെന്നോ എത്ര സീറ്റ് കിട്ടാന്‍ സാധ്യത ഉണ്ടെന്നോ ബിജെപി നേതാക്കള്‍ക്ക് ഒരെത്തും പിടിയുമില്ല എന്നത് വ്യക്തം. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ബിജെപി നേതാക്കളുടെ മുട്ട് വിറച്ചു.
കേരളത്തിലേക്ക് രണ്ട് കണ്ണും
അമിത് ഷായും ബിജെപി ദേശീയ നേതൃത്വവും ഇത്തവണ കേരളത്തിലേക്ക് പ്രത്യേകമായി കണ്ണ് വെച്ചിട്ടുണ്ട്. ശബരിമല പ്രശ്‌നത്തോടെ ബിജെപിക്ക് അനുകൂലമായി ജനവികാരം തിരിഞ്ഞിട്ടുണ്ട് എന്ന നേതൃത്വത്തിന്റെ വിലയിരുത്തലാണ് അതിനൊരു കാരണം. ചരിത്രത്തില്‍ ആദ്യമായി കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറക്കാനാവും എന്ന് നേതൃത്വം പ്രതീക്ഷിക്കുന്നു.
മൂന്നേ മൂന്ന് ചോദ്യങ്ങൾ
തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാനും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അടക്കമുളളവ വിലയിരുത്താനുമാണ് കഴിഞ്ഞ ദിവസം അമിത് ഷാ കേരളത്തില്‍ എത്തിയത്. പാലക്കാട് വെച്ച് സംസ്ഥാന നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില നിര്‍ണായക ചോദ്യങ്ങള്‍ അമിത് ഷാ നേതാക്കളോട് ചോദിച്ചു.
മുട്ട് വിറച്ച് നേതാക്കൾ
മൂന്ന് സുപ്രധാന ചോദ്യങ്ങള്‍ക്ക് ആയിരുന്നു അമിത് ഷായ്ക്ക് ഉത്തരം കിട്ടേണ്ടിയിരുന്നത്. അതില്‍ ആദ്യത്തേത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് എത്ര സീറ്റില്‍ വിജയിക്കാനാവും. കേരളത്തില്‍ 5 സീറ്റ് പിടിക്കും എന്നൊക്കെ മാധ്യമങ്ങളില്‍ വീരവാദം പറഞ്ഞ നേതാക്കള്‍ക്കൊന്നും അമിത് ഷായ്ക്ക് മുന്നില്‍ പക്ഷേ മിണ്ടാട്ടമുണ്ടായില്ല.
ബിജെപിക്ക് സീറ്റെത്ര
കേരളത്തില്‍ ബിജെപിക്ക് ഇത്തവണ അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയാണ് എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞത് അല്ലാതെ ആര്‍ക്കും വ്യക്തമായ ഉത്തരം ഇല്ലായിരുന്നു. എന്നാല്‍ 3 സീറ്റ് വരെ കിട്ടിയേക്കാം എന്ന് കൂട്ടത്തിലുളള ഒരു സംസ്ഥാന ജനറല്‍ സെക്രട്ടറി അമിത് ഷായ്ക്ക് മറുപടി നല്‍കി.
എങ്ങനെ ജയിക്കും
3 സീറ്റ് വരെ ജയിക്കും എന്നത് എങ്ങനെയാണ് പറയാന്‍ സാധിക്കുക എന്ന് അമിത് ഷാ അതേ നേതാവിനോട് തന്നെ ചോദിച്ചു. പക്ഷേ എങ്ങനെ ജയിക്കും എന്നതിന് നേതാവിന് ഉത്തരം ഉണ്ടായിരുന്നില്ല. ഇതോടെ അമിത് ഷാ രോഷാകുലനായി. നേതാവിന് കണക്കിന് ശകാരം കിട്ടുകയും ചെയ്തു.
ശബരിമല വോട്ടാകുമോ
തെരഞ്ഞെടുപ്പിനെ ഏത് തന്ത്രം മുന്‍നിര്‍ത്തിയാണ് ബിജെപി നേരിടുന്നത് എന്നും ശബരിമല സ്ത്രീ പ്രവേശന വിഷയം കാരണം പാര്‍ട്ടിക്ക് ഓരോ മണ്ഡലത്തിലും എത്ര വോട്ട് വരെ കൂടുതല്‍ ലഭിക്കുന്നതിന് കാരണമാവും എന്നും അമിത് ഷാ ചോദിച്ചു. അതിനും നേതാക്കള്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല.
ഇങ്ങനെ മുന്നോട്ട് പോകാനാവില്ല
ഇതോടെ നേതാക്കള്‍ക്ക് മുന്നില്‍ ദേശീയ അധ്യക്ഷന്‍ കലി തുളളി. കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടിയ വോട്ട് കണക്ക് നിരത്തിക്കൊണ്ട് മാത്രം മുന്നോട്ട് പോകാന്‍ സാധിക്കില്ല എന്ന് അമിത് ഷാ ശക്തമായ ഭാഷയില്‍ ബിജെപി നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ആർഎസ്എസ് പറയുന്നത് കേട്ടാൽ മതി
ഇത്തവണ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ആര്‍എസ്എസ് നേരിട്ടാണ് ചുക്കാന്‍ പിടിക്കുന്നത്. അതില്‍ ബിജെപി നേതൃത്വത്തിന് അതൃപ്തിയുണ്ട്. എന്നാല്‍ എല്ലാ മണ്ഡലങ്ങളിലും ആര്‍എസ്എസ് നിര്‍ദേശിക്കുന്ന രീതിയിലുളള പ്രവര്‍ത്തനം മാത്രം മതിയെന്നാണ് അമിത് ഷാ നേതാക്കള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കണക്ക് കിട്ടിയിരിക്കണം
പാര്‍ട്ടിയുടെ സംസ്ഥാനത്തെ മേഖലാ ജാഥകള്‍ അവസാനിക്കുമ്പോള്‍ മണ്ഡലം തിരിച്ചുളള വോട്ട് കണക്ക് തനിക്ക് കിട്ടിയിരിക്കണം എന്നും അമിത് ഷാ ബിജെപിക്ക് നേതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. ഇത്തവണ കേരളത്തില്‍ അക്കൗണ്ട് തുറന്നിരിക്കണം എന്നാണ് ദേശീയ നേതൃത്വം കേരളത്തിലെ ബിജെപിക്ക് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
മാർച്ച് ആദ്യം സ്ഥാനാർത്ഥികൾ
പാലക്കാട് വെച്ച് മണ്ഡലങ്ങളുടെ ഇന്‍ചാര്‍ജ്, കണ്‍വീനര്‍മാര്‍, ജില്ലാ പ്രസിഡണ്ടുമാര്‍, വിസ്താരക്, പേജ് പ്രമുഖര്‍, ബൂത്ത് ശക്തികേന്ദ്ര കണ്‍വീനര്‍മാര്‍ എന്നിവരുടെ യോഗങ്ങളിലും ഷാ പങ്കെടുത്തിരുന്നു. മാര്‍ച്ച് ആദ്യത്തോടെ ബിജെപിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും. ബിഡിജെഎസുമായുളള ചര്‍ച്ചകള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യമുണ്ടാക്കി കുടുങ്ങി ശിവസേന, പാർട്ടിയിൽ നിന്ന് കൂട്ടരാജി