അമിത് ഷാ സന്നിധാനത്തേക്ക്! മണ്ഡലകാലത്ത് ശബരിമല പ്രക്ഷോഭം ആളിക്കത്തിക്കാൻ ബിജെപി
Recommended Video
തിരുവനന്തപുരം: ശബരിമല ബിജെപിയെ സംബന്ധിച്ച് കേരളത്തിലെ അയോധ്യയാണെന്ന് വ്യക്തമായിക്കഴിഞ്ഞു. ശബരിമലയുടെ പേരില്‍ തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനും പരമാവധി സീറ്റുകള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേടാനുമാണ് കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ അമിത് ഷാ ബിജെപി സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ആ ഉത്തരവ് അക്ഷരംപ്രതി നടപ്പിലാക്കാനാണ് ബിജെപി നീക്കം. ശബരിമലയിലേക്ക് ഉത്തരേന്ത്യന്‍ മോഡല്‍ രഥയാത്ര നടത്തുന്നുണ്ട് ബിജെപി. അത് മാത്രമല്ല, മണ്ഡലകാലത്ത് സമരം ആളിക്കത്തിക്കാന്‍ അമിത് ഷാ നേരിട്ട് ശബരിമലയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണ്ഡലകാലത്ത് ശബരിമല മല വീണ്ടും പ്രക്ഷുബ്ധമാകും എന്നതിന്റെ സൂചനയായിട്ടാണ് ബിജെപി നീക്കം വിലയിരുത്തപ്പെടുന്നത്.
ബിജെപി ആവേശത്തിൽ
പിണറായി വിജയന്‍ ഉദ്ഘാടനം നടത്താനിരുന്ന ചുവട്ട് കോട്ടയായ കണ്ണൂരിലെ വിമാനത്താവളത്തില്‍ ആദ്യ യാത്രക്കാരനായിട്ടാണ് ശബരിമല പ്രക്ഷോഭ കാലത്ത് അമിത് ഷായുടെ വരവ്. സര്‍ക്കാരിനെ ബിജെപി വലിച്ച് താഴെയിടും എന്നൊക്കെ കണ്ണൂരില്‍ പ്രസംഗിക്കുകയും ചെയ്തു അമിത് ഷാ. ബിജെപി ശബരിമല സമരത്തിനൊപ്പമാണ് എന്ന തുറന്ന പ്രഖ്യാപനം സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിനും അണികള്‍ക്കും ആവേശം പകരുന്നതാണ്.
പ്രക്ഷോഭം ശക്തമാക്കുന്നു
ഇതുവരെ കാലുറപ്പിക്കാന്‍ ആവാത്ത മണ്ണില്‍ ഇപ്പോള്‍ സംഘപരിവാറിന് അനുകൂലമായ കാലാവസ്ഥയാണ് എന്നാണ് ബിജെപി കരുതുന്നത്. സുപ്രീം കോടതി വിധിയില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷ ബിജെപിക്കില്ല. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് വരെ ശബരിമല വിഷയം നീട്ടിക്കൊണ്ട് പോകാനും അത് വഴി പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീഴ്ത്താനുമാണ് ബിജെപി ലക്ഷ്യമിടുന്നത്. മണ്ഡലകാലത്ത് ശബരിമല പ്രക്ഷോഭം ശക്തമാക്കാനാണ് ബിജെപി നീക്കം.
അമിത് ഷാ സന്നിധാനത്തേക്ക്
ശബരിമലയില്‍ മണ്ഡലകാലത്ത് ദര്‍ശനത്തിന് എത്താന്‍ ബിജെപി സംസ്ഥാന നേതൃത്വം അമിത് ഷായോട് ആവശ്യപ്പെട്ടിരിക്കുകയാണ്. എത്താമെന്ന് അമിത് ഷാ സമ്മതിക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ തിയ്യതി ഏതെന്ന് നിശ്ചയിച്ചിട്ടില്ല. അമിത് ഷാ താമസിച്ചിരുന്ന താജ് ഹോട്ടലില്‍ കേരള നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇക്കാര്യത്തില്‍ ധാരണയായിരിക്കുന്നത്.
മുന്നറിയിപ്പായി കൂട്ട അറസ്റ്റ്
അമിത് ഷായുടെ സാന്നിധ്യം അണികള്‍ക്ക് കൂടുതല്‍ ധൈര്യം പകരുമെന്ന് ബിജെപി കരുതുന്നു. തുലാമാസ പൂജാകാലത്ത് ശബരിമലയില്‍ അക്രമം നടത്തിയവരെ ഓരോന്നായി സര്‍ക്കാര്‍ പൊക്കി അകത്തിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ തന്നെ അറസ്റ്റ് മൂവായിരം കടന്ന് കഴിഞ്ഞു. മണ്ഡലകാലത്ത് സമരത്തിന് ഒരുങ്ങുന്നവര്‍ക്കുളള മുന്നറിയിപ്പ് കൂടിയാണ് കൂട്ട അറസ്റ്റ്. എന്നാല്‍ അമിത് ഷാ എത്തുകയാണ് എങ്കില്‍ പ്രവര്‍ത്തകര്‍ കൂട്ടമായി സമരത്തിന് എത്തുമെന്ന് നേതൃത്വം കരുതുന്നു.
ഇതുവരെ കണ്ടതല്ല ഇനി
ഇതുവരെ കണ്ട സമരമായിരിക്കില്ല മണ്ഡലകാലത്ത് കേരളം കാണുക എന്ന മുന്നറിയിപ്പാണ് ബിജെപി നല്‍കുന്നത്. അമിത് ഷായെക്കൂടാതെ മണ്ഡലകാലത്ത് മറ്റ് കേന്ദ്ര നേതാക്കളും കേരളത്തിലെത്തിയേക്കും. ഒന്നാം ഘട്ട സമരം തങ്ങള്‍ക്ക് ഗുണം ചെയ്തു എന്നാണ് നേതൃത്വം വിലയിരുത്തുന്നത്. പന്തളം കൊട്ടാരം പ്രതിനിധികള്‍ നിവേദനവുമായി എത്തി അമിത് ഷായെ കണ്ടിരുന്നു.
അയോധ്യ മോഡൽ രഥയാത്ര
സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ബിജെപി വിശ്വാസികള്‍ക്കൊപ്പമാണ് എന്നും അമിത് ഷാ പന്തളം കൊട്ടാരത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. അയോധ്യ മോഡലില്‍ നവംബര്‍ 8 മുതല്‍ 13 വരെ രഥയാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. കാസര്‍കോഡ് മധൂര്‍ ക്ഷേത്രത്തില്‍ നിന്ന് ആരംഭിക്കുന്ന രഥയാത്ര പത്തനംതിട്ടയില്‍ അവസാനിക്കും. തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീധരന്‍ പിള്ളയുമാണ് രഥയാത്ര നയിക്കുക.
തുഷാർ വെള്ളാപ്പള്ളി ഒപ്പം
എസ്എന്‍ഡിപി തങ്ങള്‍ക്കൊപ്പമാണ് എന്ന അമിത് ഷായുടെ പ്രസ്താവന തള്ളി വെള്ളാപ്പള്ളി രംഗത്ത് വന്നതിന്റെ ക്ഷീണം തുഷാര്‍ വെള്ളാപ്പള്ളിയിലൂടെ തീര്‍ക്കാനാണ് ബിജെപിയുടെ നീക്കം. രഥയാത്രയും ശബരിമലയുമായി ബന്ധപ്പെട്ട മറ്റ് പ്രതിഷേധങ്ങളും എന്‍ഡിഎയുടെ ബാനറില്‍ വേണം എന്നാണ് സംസ്ഥാന നേതൃത്വത്തിന് ബിജെപി നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്ത്രീകളുടെ റാലിയോടെ ആയിരിക്കും രഥയാത്ര സമാപിക്കുക.
ഇടത് കോട്ടകൾ പിടിക്കാൻ
ശബരിമല പ്രക്ഷോഭം മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും എന്ന പോലെ സിപിഎം ശക്തി കേന്ദ്രങ്ങളായ മലബാറിലേക്കും വ്യാപിപ്പിക്കാനും ബിജെപി നീക്കം നടത്തു. നവംബര്‍ ആദ്യവാരം മുതല്‍ മലബാറില്‍ നാമജപ ഘോഷയാത്രകള്‍ ബിജെപി പദ്ധതിയിടുന്നു. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം ശബരിമല പ്രക്ഷോഭത്തില്‍ തങ്ങള്‍ക്ക് മാനസിക പിന്തുണയുണ്ടെന്ന് ബിജെപി കരുതുന്നു. ഈ പിന്തുണ തെരഞ്ഞെടുപ്പ് കാലത്തേക്ക് ഉറപ്പിക്കുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം.
ബാലുവിന്റെയും ജാനിയുടേയും മരണം ഉൾക്കൊള്ളാനാവാതെ ലക്ഷ്മി, തിരിച്ച് വരവ് നോവേറിയതെന്ന് സ്റ്റീഫൻ
ഈ രഹസ്യം സൂക്ഷിച്ചത് തന്ത്രിയോടുള്ള ബഹുമാനം കൊണ്ട്.. ദീപ രാഹുൽ ഈശ്വറിന് മറുപടി