കേരളത്തിലേത് അസാധാരണ സാഹചര്യം; ചേരിപ്പോര് തുടർന്നാൽ മുഖം നോക്കാതെ നടപടിയെന്ന് അമിത് ഷാ
ദില്ലി: കേരളാ ബിജെപിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ടെത്തുന്നു. കേരളത്തിൽ എന്താണ് നടക്കുന്നതെന്ന് വ്യക്തമായ റിപ്പോർട്ട് നൽകണമെന്ന് അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള മുരളീധർ റാവുവിനോട് ആവശ്യപ്പെട്ടു. കേരളത്തിലെ ബിജെപി പ്രവർത്തകരാണെന്ന് അവകാശപ്പെടുന്ന ഒരുകൂട്ടം ആളുകൾ ഫേസ്ബുക്കിലൂടെ അമിത് ഷായോട് പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് സാഹചര്യങ്ങൾ വിലയിരുത്താൻ അമിത് ഷാ തീരുമാനിച്ചിരിക്കുന്നത്.
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി പോയതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് കേരളത്തിലെ ബിജെപി. അധ്യക്ഷസ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഉൾപ്പോരുകളും മറനീക്കി പുറത്തുവന്നു തുടങ്ങിയതോടെ കേരളത്തിൽ അടിയന്തര ഇടപെടലുകൾ ആവശ്യമാണെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ഫേസ്ബുക്കിൽ
കൊൽക്കത്തയിൽ നടന്ന ഒരു ചടങ്ങിനെക്കുറിച്ച് അമിത് ഷാ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് താഴെയാണ് കേരളത്തിൽ നിന്നുള്ള ബിജെപി പ്രവർത്തകർ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം പ്രവർത്തകർ ഹിന്ദിയിലും, ഇംഗ്ലീഷിലും മലയാളത്തിലൂമായി പരാതികൾ അറിയിച്ചത്. സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലെ ചേരിപ്പോരിനെതിരെയായിരുന്നു ഭൂരിഭാഗം പരാതികളും. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് വൈകിയാൽ പാർട്ടി വലിയ തിരിച്ചടികൾ നേരിടേണ്ടി വരുമെന്നും പ്രവർത്തകർ അറിയിച്ചു. അണികളുടെ വികാരം കണക്കിലെടുത്താണ് അമിത് ഷായുടെ നീക്കം.
ഗ്രൂപ്പ് പോര്
വൈകാരികമായി ആയിരുന്നു പലരും പരാതികൾ എഴുതിയിരുന്നത്. വി മുരളീധരൻ, പി കെ കൃഷ്ണദാസ് എന്നി നേതാക്കളെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ഭൂരിഭാഗം പരാതികളും. കുമ്മനം രാജശേഖരനെ സംസ്ഥാന നേതൃസ്ഥാനത്ത് നിന്ന് മാറ്റിയ അപ്രതീക്ഷിത നടപടി പാർട്ടിക്ക് ദോഷം ചെയ്തിട്ടുണ്ടെന്നും പ്രവർത്തകർ ആരോപിക്കുന്നു. പ്രശ്നങ്ങളിൽ അടിയന്തരമായി അമിത് ഷാ ഇടപെടണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്. ചൊവ്വാഴ്ച കേരളത്തിൽ അമിത് ഷാ കേരളത്തിൽ എത്താനിരിക്കെ അദ്ദേഹത്തെ നേരിട്ട് കണ്ട് പരാതി അറിയിക്കാനും ഒരു വിഭാഗം അണികൾ ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
മുരളീധരനെതിരെ
അമ്മയിൽ നിന്നും രാജിവെച്ച നടിമാർക്ക് പിന്തുണയറിയിച്ച വി. മുരളീധരനെതിരെയും രൂക്ഷ വിമർശനമാണ് അണികൾ ഉന്നയിച്ചത്. സ്വന്തം പാർട്ടിയിലെ വനിതാ നേതാവ് ലസീത പാലക്കലിനെ അപമാനിച്ചെന്ന പരാതിയിൽ പ്രതികരിക്കാതിരുന്ന മുരളീധരൻ, നടിമാർക്ക് പിന്തുണയറിയിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്വന്തം പാർട്ടിക്കാർ തന്നെ പൊങ്കാല ഇട്ടു. ഇതും പാർട്ടിയിലെ ചേരിപ്പോരിന് കാരണമായിട്ടുണ്ട്.
അസാധാരണ സാഹചര്യം
കേരളത്തിലേത് അസാധാരണ സാഹചര്യമാണെന്നാണ് അമിത് ഷായുടെ വിലയിരുത്തൽ. ചേരിപ്പോര് ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ മുഖം നോക്കാതെ ശക്തമായ നടപടിയെടുക്കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കേരളത്തിൽ പാർട്ടിയെ ശക്തപ്പെടുത്താനുള്ള നീക്കങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണ് നേതാക്കളുടെ ഭാഗത്ത് നിന്ന് തന്നെ ഉണ്ടാകുന്ന നടപടികൾ. ചെങ്ങന്നൂരിലും പാർട്ടി തകർന്നടിഞ്ഞതോടെ കൂടുതൽ ശ്രദ്ധയോടെ കരുക്കൾ നീക്കാനാകും അമിത് ഷാ ശ്രമിക്കുക.
കേരളത്തിലേക്ക്
ജൂലൈ മൂന്നിന് അമിത് ഷാ കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാന സന്ദർശനങ്ങളുടെ ഭാഗമായാണിത്. സംസ്ഥാന പ്രസിഡന്റിനെ കണ്ടെത്താനുള്ള ചർച്ചകളുടെ ഭാഗമല്ല യാത്രയെന്ന് ദേശിയ നേതൃത്വം അറിയിച്ചിരുന്നെങ്കിലും പ്രത്യേക സാഹചര്യവും അണികളുടെ വികാരവും കണക്കിലെടുത്ത് അധ്യക്ഷനെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.