ഇ, മു, ഗ!!! സിപിഎം ഇവര്‍ക്കൊപ്പം... 'അമ്മ'യുടെ പേരിൽ രാഷ്ട്രീയ ആക്രമണമെന്ന്... ഒരു വിശദീകരണവും വേണ്ട
തിരുവന്തപുരം: അമ്മ-ദിലീപ് വിവാദത്തില്‍ ഇടത് ജനപ്രതിനിധികളായ ഇന്നസെന്റിന്റേയും മുകേഷിന്റേയും ഗണേഷ് കുമാറിന്റെ നിശബ്ദത ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ വൃന്ദ കാരാട്ടും എംഎ ബേബിയും അടക്കമുള്ളവര്‍ അമ്മയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഇടത് ജനപ്രതിനിധികളുടെ നിലപാടില്ലായ്മ സോഷ്യല്‍ മീഡിയയിലും പൊതുമണ്ഡലത്തിലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്ന നിലപാടാണ് സിപിഎം എടുത്തിരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ വിഷയത്തില്‍ ഇടപെടേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച ആളുകളാണ് ഇന്നസെന്റും മുകേഷും. അമ്മ വിവാദത്തില്‍ പാര്‍ട്ടി ഇവരില്‍ നിന്ന് വിശദീകരണം തേടണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. എന്നാല്‍ വിശദീകരണം തേടേണ്ട സാഹചര്യം ഒന്നും ഇല്ലെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

തള്ളിപ്പറയില്ല, കൂടെ നിര്‍ത്തും
താരസംഘടനയുടെ മുതിര്‍ന്ന നേതാക്കളാണ് ഇന്നസെന്റും മുകേഷും ഗണേഷ് കുമാര്‍. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടനെ സംഘടനയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ചത് ഇവര്‍ കൂടി ഉള്‍പ്പെട്ട യോഗം ആയിരുന്നു. പക്ഷേ, അതിന്റെ പേരില്‍ ഇവരെ തള്ളിപ്പറയാന്‍ സിപിഎം തയ്യാറല്ല എന്നതാണ് സത്യം.

വിശദീകരണം വേണ്ട
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പങ്കുള്ള ജനപ്രതിനിധികളില്‍ നിന്ന് പാര്‍ട്ടി വിശദീകരണം തേടണം എന്നതായിരുന്നു ഉയര്‍ന്നുവന്ന ആവശ്യം. എന്നാല്‍ അത്തരത്തില്‍ വിശദീകരണം തേടേണ്ട ഒരു സാഹചര്യവും ഇപ്പോഴില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍.

രാഷ്ട്രീയ മുതലെടുപ്പെന്ന്
ദിലീപിനെ തിരിച്ചെടുത്ത സംഭവത്തില്‍ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ ഉയരുന്ന ആക്ഷേപങ്ങള്‍ രാഷ്ട്രീയ മുതലെടുപ്പാണെന്നും സിപിഎം വിലയിരുത്തുന്നുണ്ട്. ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ ആക്രമണം ആണെന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

ഇരയ്‌ക്കൊപ്പമെങ്കിലും
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാര്‍ട്ടി ഇരയ്‌ക്കൊപ്പം ആണെന്ന് നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. അത് ഇപ്പോഴും ആവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ, ഇപ്പോഴത്തെ സംഭവങ്ങളില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്നാണ് പാര്‍ട്ടി പക്ഷം.

ചില്ലറക്കാരല്ല
മൂന്ന് ഇടത് ജനപ്രതിനിധികളും അമ്മയിലെ ചില്ലറക്കാരല്ല. മുകേഷും ഗണേഷ് കുമാറും അമ്മയുടെ വൈസ് പ്രസിഡന്റുമാരാണ്. എംപിയായ ഇന്നസെന്റ് ആയിരുന്നു ഇത്രനാളും അമ്മയുടെ പ്രസിഡന്റ്. കഴിഞ്ഞ യോഗത്തില്‍ ആയിരുന്നു ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞത്.

മുന്‍ നിലപാടുകള്‍
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെ പിന്തുണയ്ക്കുന്നതായിരുന്നു ഈ മൂന്ന് പേരും മുമ്പ് സ്വീകരിച്ച നിലപാട്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴും അവരുടെ നിലപാടുകളില്‍ മാറ്റമില്ലെന്നത് തന്നെയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്.
Recommended Video


സിപിഎമ്മിന് നാണക്കേട്
ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ ഇടത് ജനപ്രതിനിധികളോട്, പ്രത്യേകിച്ചും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ചവരോടെങ്കിലും സിപിഎം വിശദീകരണം തേടും എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട് അപഹാസ്യമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications