പാർവ്വതിക്ക് മറുപടിയുമായി അമ്മയിൽ നിന്ന് ബാബുരാജ്, പരാതി ഏഴോ എട്ടോ പേർക്ക്, ഫേസ്ബുക്കിലല്ല പറയേണ്ടത്
കൊച്ചി: നടി ഭാവനയെ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു അപമാനിച്ച സംഭവത്തില്‍ താരസംഘടനയ്ക്ക് എതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് പാര്‍വ്വതിയും രേവതിയും പത്മപ്രിയയും അടക്കമുളള താരങ്ങള്‍. അമ്മ നേതൃത്വം പ്രതികരിക്കണം എന്നും ഇടവേള ബാബുവിന് എതിരെ നടപടി എടുക്കണം എന്നുമാണ് ആവശ്യം
ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തിലും പാര്‍വ്വതി തിരുവോത്തിന്റെ രാജിയിലും പ്രതികരിച്ച് അമ്മ എക്സിക്യൂട്ടീവ് കമ്മറ്റി അംഗവും നടനുമായ ബാബുരാജ് രംഗത്ത് വന്നിട്ടുണ്ട്. പരാതി ഫേസ്ബുക്കിലല്ല, സംഘടനയിൽ വേണം പറയാനെന്ന് ബാബുരാജ് തുറന്നടിച്ചു.
അമ്മ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം
താരസംഘടനയായ അമ്മ നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ ഭാവന ഉണ്ടാകുമോ എന്നുളള ചോദ്യത്തിന് മരിച്ച് പോയ ആളെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് ഇടവേള ബാബു മറുപടി നല്‍കിയതാണ് വിവാദമായിരിക്കുന്നത്. പിന്നാലെ പാര്‍വ്വതി അമ്മ അംഗത്വം രാജി വെച്ചു. രേവതിയും പത്മപ്രിയയും അടക്കമുളള അമ്മ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി രംഗത്ത് വന്നു.
അമ്മ ചര്‍ച്ച ചെയ്യും
നിലവില്‍ അമ്മയിലെ അംഗങ്ങളായ രേവതിയും പത്മപ്രിയയും സംഘടനാ നേതൃത്വത്തിന് കത്തയച്ചിട്ടുമുണ്ട്. അതിന് പിറകേയാണ് അമ്മ നേതൃത്വത്തിന്റെ ഭാഗമായ ബാബുരാജ് പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇടവേള ബാബുവിന്റെ ഭാവനയ്ക്ക് എതിരെയുളള പരാമര്‍ശവും പാര്‍വ്വതിയുടെ രാജിയും അമ്മ ചര്‍ച്ച ചെയ്യുമെന്ന് ബാബുരാജ് വ്യക്തമാക്കി.
തെറ്റും അംഗീകരിക്കാനാകാത്തതും
അതിനായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ച് ചേര്‍ക്കുമെന്ന് ബാബുരാജ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. അമ്മ യോഗം ചേര്‍ന്ന് ആവശ്യമായ നടപടിയെടുക്കും. ആക്രമണത്തെ അതിജീവിച്ച നടിയെ മുറിവേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുളളതാണ് ഇടവേള ബാബുവിന്റെ പരാമര്‍ശം എങ്കില്‍ അത് തെറ്റും അംഗീകരിക്കാനാകാത്തതും ആണെന്നാണ് തങ്ങള്‍ കരുതുന്നത് എന്ന് ബാബുരാജ് പറഞ്ഞു.
താന്‍ നടിക്കൊപ്പമാണ്
താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നത്. ബുധനാഴ്ച താന്‍ അവരോട് സംസാരിക്കുകയുമുണ്ടായി എന്നും ബാബുരാജ് പറഞ്ഞു. ഇടവേള ബാബു അത്തരമൊരു പ്രസ്താവന നടത്താനുണ്ടായ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും ബാബുരാജ് കൂട്ടിച്ചേര്‍ത്തു. സംഭവത്തെക്കുറിച്ച് ഇടവേള ബാബുവിനോട് സംസാരിച്ചുണ്ട്.
ട്വന്റി 20യുടെ രണ്ടാം ഭാഗം അല്ല
ട്വന്റി 20 സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുളള ചോദ്യത്തിനാണ് താന്‍ അത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് ഇടവേള ബാബു തങ്ങളോട് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അമ്മ നിര്‍മ്മിക്കാനൊരുങ്ങുന്ന സിനിമ ട്വന്റി 20യുടെ രണ്ടാം ഭാഗം അല്ല. മാത്രമല്ല നിരവധി സിനിമകളില്‍ അമ്മ അംഗങ്ങള്‍ അല്ലാത്ത താരങ്ങളേയും അഭിനയിപ്പിച്ചിട്ടുണ്ടെന്നും ബാബുരാജ് ചൂണ്ടിക്കാട്ടി.
സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണം
മാത്രമല്ല അമ്മയുടെ ഷോകളിലും സംഘടനയിലെ അംഗങ്ങള്‍ അല്ലാത്തവരെ പങ്കെടുപ്പിച്ചിട്ടുണ്ട്. ആരെ അഭിനയിപ്പിക്കണം എന്നത് നിര്‍മ്മാതാവിന്റെയും സംവിധായകന്റെയും തീരുമാനമാണ്. അമ്മ അംഗമായ നടന് സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ രേവതിയും പത്മപ്രിയയും നടപടി ആവശ്യപ്പെട്ടതിനോടും ബാബുരാജ് പ്രതികരിച്ചു.
രാജിക്കത്ത് ഫേസ്ബുക്കിലല്ല
പരാതി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ക്ക് നടപടിയെടുക്കാന്‍ സാധിക്കുകയുളളൂ. ഫേസ്ബുക്കില്‍ രാജിക്കത്ത് പോസ്റ്റ് ചെയ്ത് സംഘടന വിടുന്നതിന് പകരം പാര്‍വ്വതി അമ്മ അധ്യക്ഷന്‍ ഒരു പരാതി നല്കിയിരുന്നുവെങ്കില് തങ്ങള്‍ക്ക് ഉറപ്പായും നടപടി എടുക്കാമായിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചത് എന്ന് വച്ചാല്‍ തങ്ങള്‍ക്കൊരു തീരുമാനമെടുക്കാനാകാത്ത സ്ഥിതി വന്നിരിക്കുന്നു.
ആവേശത്തിന്റെ പുറത്ത് പ്രതികരണം
പാര്‍വ്വതി ഔദ്യോഗികമായി ഒരു പരാതി നല്‍കിയിരുന്നോ എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി ചോദിച്ചാല്‍ അതിന് തങ്ങള്‍ക്ക് എന്ത് മറുപടിയാണ് ഉളളത് എന്നും ബാബുരാജ് ചോദിച്ചു. ആവേശത്തിന്റെ പുറത്ത് പ്രതികരണം നടത്തുകയും രാജി വെക്കുകയും ചെയ്യുമ്പോള്‍ ഇതാണ് സംഭവിക്കുക എന്നും ബാബുരാജ് പ്രതികരിച്ചു.
അമ്മയുടെ ബൈലോയില്‍ പറയുന്നത്
സംഘടനയ്ക്ക് പുറത്ത് നിന്നുളള പരാതികളില്‍ ഇടപെടേണ്ടതില്ല എന്നാണ് അമ്മയുടെ ബൈലോയില്‍ പറയുന്നത് എന്നും ബാബുരാജ് വ്യക്തമാക്കി. അമ്മയുടെ പുതിയ ബൈലോയില്‍ വ്യക്തമായി പറയുന്ന ഒരു കാര്യം, നിങ്ങള്‍ പൊതുമധ്യത്തില്‍ ഒരു വിഷയം ചര്‍ച്ച ആക്കിയതിന് ശേഷം അത് സംഘടനയില്‍ പരാതിയായി ഉന്നയിച്ചാല്‍ പരിഗണിക്കേണ്ടതില്ല എന്നതാണെന്നും നടന് പറഞ്ഞു.
ഭീഷണി ശരിയല്ല
നടപടികളെടുക്കാന്‍ തങ്ങള്‍ക്ക് തടസ്സമാകുന്നത് അത്തരം നീക്കങ്ങളാണ്. ആദ്യം സംഘടനയില്‍ ഔദ്യോഗികമായി പരാതിപ്പെടുക എന്നതാണ് ചെയ്യേണ്ടത്. മാത്രമല്ല പരാതിപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ എന്ത് നടപടിയെടുത്തു എന്ന് അറിയണമെന്നും അല്ലെങ്കില്‍ ഫേസ്ബുക്കില്‍ പ്രതികരിക്കും എന്നുളള ഭീഷണി ശരിയല്ല. അങ്ങനെയല്ല വേണ്ടതെന്നും ബാബുരാജ് പറഞ്ഞു.
സംഘടനയുടെ പേര് കളങ്കപ്പെടാതിരിക്കുക
ഒരു സംവിധാനം ഇതിനൊക്കെ നിലവിലുണ്ട് എന്നതിനാല്‍ പരാതി നല്കിക്കഴിഞ്ഞാല് അതിന്റെ ബാക്കി നടപടികള്‍ പിന്തുടരുകയാണ് വേണ്ടത്. അമ്മയുടെ സഹായം കൊണ്ട് ജീവിക്കുന്ന നിരവധി കലാകാരന്മാരുണ്ട്. ആ പണം വരുന്നത് മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുളള നിരവധി താരങ്ങളില്‍ നിന്നാണ്. സംഘടനയുടെ പേര് കളങ്കപ്പെടാതിരിക്കുക എന്നതാണ് തങ്ങള്‍ക്ക് പ്രധാനം.
അവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കണം
എന്തുകൊണ്ടാണ് ഏഴോ എട്ടോ പേര്‍ക്കല്ലാത്ത അമ്മയിലെ മറ്റ് അംഗങ്ങള്‍ക്കൊന്നും ഇത്തരത്തിലുളള ആരോപണങ്ങളില്ലാത്തത് എന്ന് ബാബുരാജ് ചോദിച്ചു. അമ്മയെ എഎംഎംഎ എന്ന് പാര്‍വ്വതി തന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ പരാമര്ശിക്കുന്നതില് നിന്നും വ്യക്തമാകുന്നത് അവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കണം എന്നതാണ്. തങ്ങള്‍ അവര്‍ക്കൊപ്പമുണ്ടെന്ന് അവര്‍ മനസ്സിലാക്കണം. ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നും ബാബുരാജ് പറഞ്ഞു.
Recommended Video