നടിയെ ആക്രമിച്ച സംഭവം: ഇന്നത്തെ ദിവസം ദിലീപിന് അതീവ നിർണായകം, കൂടെ ആരൊക്കെ??
കൊച്ചിയിൽ പ്രമുഖ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് വാർത്തകൾ നിലയ്ക്കുന്നില്ല. നടി തന്നെ പറഞ്ഞത് വെച്ച് നോക്കുമ്പോൾ, കുറച്ച് നാൾ അനക്കമൊന്നുമില്ല എന്ന് കരുതി ഈ കേസ് ഒത്തുതീർപ്പാക്കിയിട്ടൊന്നും ഇല്ല. ഒത്തുതീർപ്പ് ആകുകയുമില്ല. പുതിയ വെളിപ്പെടുത്തലുകളും നിഷേധിക്കലും എല്ലാമായി സംഗതി ആകെ ചൂട് പിടിച്ച സ്ഥിതിയിലാണ് ഇപ്പോൾ.
ദിലീപ് ഈ കാണിച്ചുകൂട്ടുന്നതെല്ലാം മകൾ മീനാക്ഷിക്ക് വേണ്ടിയാണ്! ഏതറ്റം വരെയും പോകും!!
മലയാളത്തിന്റെ ജനപ്രിയ നായകനായ ദിലീപിന്റെ പേരും ഈ സംഭവവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളിൽ ഉയരുന്നുണ്ട്. അതേസമയം തനിക്ക് ഇതിലൊന്നും യാതൊരു പങ്കില്ലെന്ന് പറഞ്ഞ് ദീലീപും രംഗത്തുണ്ട്. എന്നാൽ ദിലീപ് സംഭവത്തിൽ ഇടപെട്ടോ ഇല്ലയോ എന്നതിനെക്കാൾ ഗുരുതരമായ വേറെ ചില പ്രശ്നങ്ങളുണ്ട്. ഇന്നത്തെ ദിവസം ദിലീപിന് വളരെയധികം നിർണായകമാകുന്നതും അതുകൊണ്ട് തന്നെ..
ദിലീപ് സ്വയം വരുത്തിവച്ച വിന
സോഷ്യൽ മീഡിയയിലും ചില ഓൺലൈൻ പോർട്ടലുകളിലും ജനപ്രിയ നായകൻ എന്ന് സൂചനകൾ നൽകി ചില റിപ്പോർട്ടുകൾ വന്നിരുന്നു എന്നത് സത്യം. പക്ഷേ ദിലീപിന്റെ പേര് ആരും പറഞ്ഞിരുന്നില്ല. പോലീസും ദിലീപിനെ സംശയിക്കുന്നതായി സൂചനകൾ ഉണ്ടായിരുന്നില്ല. അപ്പോഴാണ് അടിയന് ലച്ചിപ്പോം എന്ന തരത്തിൽ ദിലീപ് എല്ലാം നിഷേധിച്ച് രംഗത്ത് വന്നത്. ആരും ചോദിക്കും മുമ്പേ ദിലീപ് എല്ലാം നിഷേധിച്ചു എന്നത് മാത്രമല്ല വേറെയും ചില മണ്ടത്തരങ്ങളും ഒപ്പിച്ചു.
നടിക്കെതിരായ ആക്ഷേപം
ആക്രമിക്കപ്പെട്ട നടിയോട് അനുതാപം തോന്നുന്ന തരത്തിലല്ല ദിലീപ് ആദ്യം മുതലേ ദിലീപ് പ്രതികരിച്ചത് എന്നതാണ് സത്യം. ഈ നടിയെ നായികയാക്കിയത് താനാണെന്ന് അവകാശപ്പെട്ട ദിലീപ് നടിയുടെ സ്വഭാവത്തിലെ പ്രശ്നങ്ങൾ കൊണ്ടാണ് പിന്നീട് തന്റെ സിനിമകളിൽ അവസരം കൊടുക്കാതിരുന്നത് എന്നും പറഞ്ഞു. എന്നാൽ നടിക്കെതിരെ ഏറ്റവും പ്രധാനപ്പെട്ട ഒരു പരാമർശം ദിലീപ് നടത്തിയത് അടുത്തിടെയാണ്. അത് ഏവരെയും ഞെട്ടിച്ചു.
പൾസർ സുനിയും നടിയും
ആക്രമണത്തിന് ഇരയായ നടിയും പ്രതി പള്‍സര്‍ സുനിയും തമ്മില്‍ അടുപ്പമുണ്ടെന്ന് ദിലീപ് കഴിഞ്ഞ ദിവസം ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഏറെ വിവാദമായി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്നതിന് തുല്യമായിരുന്നു ദിലീപ് നടത്തിയ ഈ പരാമർശം. ആക്രമിക്കപ്പെട്ട ആളും ആക്രമിച്ച ആളും തമ്മിൽ അടുപ്പക്കാരാണ് എന്ന് വന്നാൽ എന്താണ് അതിന്റെ അർഥം.
എല്ലാം ലാലിന്റെ ചുമലിൽ ചാരി
സംവിധായകന് ലാല്‍ പറഞ്ഞു എന്ന തരത്തിലാണ് ദിലീപ് നടിയും സുനിയും തമ്മിൽ ബന്ധമുണ്ടെന്ന കാര്യം പറഞ്ഞത്. ഗോവയിൽ വെച്ച് ഇരുവരേയും കണ്ടു എന്ന തരത്തിൽ വരെ പോയി ദിലീപിൻറെ വാക്കുകൾ. എന്നാൽ ലാല്‍ ദിലീപിന്റെ വാദം തള്ളി രംഗത്ത് എത്തിയതോടെ സംഭവം വീണ്ടും തിരിഞ്ഞു. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയും പള്‍സര്‍ സുനിയും തമ്മില്‍ ബന്ധമുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ല എന്ന് തന്നെ ലാൽ വ്യക്തമാക്കി.
പിന്നെ എന്താണ് സംഭവിച്ചത്
ദിലീപ് തന്റെ വാക്കുകള്‍ തെറ്റിദ്ധരിച്ചതാവാണ് സാധ്യത എന്നാണ് ലാല്‍ പറഞ്ഞത്. നടിയേയും സുനിയേയും ഗോവയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വെച്ച് താന്‍ കണ്ടു എന്ന് മാത്രമാണ് ലാൽ പറഞ്ഞത്. നടിയുടെ ഡ്രൈവറായി നേരത്തെ ജോലി ചെയ്തിട്ടുള്ള സുനിയെ ഇങ്ങനെ കാണാനുള്ള സാധ്യത ഉണ്ട് താനും. എന്നാൽ ഗോവയിൽ വെച്ച് ഇരുവരേയും കണ്ടു എന്നൊക്കെ പറഞ്ഞാൽ അതിന്റെ അർഥം എന്താണ്.
ദിലീപ് കുരുക്കിലാകും
ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയെക്കുറിച്ച് അപവാദം പറഞ്ഞ ദിലീപിനെതിരെ വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിട്ടുണ്ട്. ആക്രമിക്കപ്പെട്ട നടിയെ ഇത്തരത്തില്‍ അപമാനിക്കുന്നതില്‍ നിന്നും സിനിമാ പ്രവര്‍ത്തകര്‍ വിട്ടുനില്‍ക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ദിലീപിനെ തള്ളി ലാല്‍ രംഗത്തെത്തിയതോടെ ദിലീപിന്റെ അവസ്ഥ കൂടുതൽ പ്രശ്നത്തിലായിരിക്കുകയാണ് എന്നതാണ് വസ്തുത.
ദിലീപിന്റെ കൂട്ടുകാരും മോശമല്ല
ദേശീയ അവാർഡ് ജേതാവും പ്രമുഖ നടനുമായ സലീം കുമാർ നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയിരുന്നു. നടിയുടെ പേര് ഫേസ്ബുക്കിൽ പരസ്യമായി പറഞ്ഞ അജുവർഗീസ്, ദിലീപിനെ ന്യായീകരിക്കാനും വെള്ളപൂശാനും ബദ്ധപ്പെടുന്ന മറ്റൊരു നടൻ കം സംവിധായകൻ എന്നിവർക്കും എതിരെ നടപടികൾ ഉണ്ടായേക്കാൻ സാധ്യതയുണ്ട്. ഇതിൽ എല്ലാത്തിലും ഉപരിയാണ് അമ്മയുടെ യോഗം ഇന്ന് കൊച്ചിയിൽ നടക്കാനിരിക്കുന്നു എന്ന കാര്യം.
ആ നിർണായകയോഗം 7 മണിക്ക്
കൊച്ചി ക്രൗൺ പ്ലാസയിൽ വെച്ച് രാത്രി 7 മണിക്കാണ് അമ്മ എക്സിക്യൂട്ടീവ് യോഗം നടക്കുക. നാളെ (വ്യാഴാഴ്ച) ജനറൽ ബോഡി യോഗവും നടക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവം വിവാദമായ ശേഷം നടക്കുന്ന അമ്മ എക്സിക്യൂട്ടീവ് യോഗം എന്ന നിലയിൽ ഇത് അതീവ നിർണായകമാണ്. കഴിഞ്ഞില്ല, വനിതകളുടെ സംഘടനയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് തുടങ്ങിയ ശേഷം നടക്കുന്ന ആദ്യത്തെ അമ്മ യോഗം കൂടിയാണ് ഇത്.
ഈ വിവാദങ്ങൾ ചർച്ചയാകണ്ടേ
മലയാളത്തിലെ ഒരു പ്രമുഖ നടിയാണ് ആക്രമിക്കപ്പെട്ടത്. ഇപ്പോൾ സഹതാരങ്ങളാല്‍ അധിക്ഷേപിക്കപ്പെട്ടത്. എന്ത് കൊണ്ടും അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചർച്ചയായേ പറ്റൂ. താരസംഘടനയായ അമ്മയുടെ യോഗത്തിൽ ആരൊക്കെ നടിക്കൊപ്പം നിൽക്കും ആരൊക്കെ ദിലീപിനൊപ്പം നിൽക്കും എന്ന ചോദ്യമാണ് ഇപ്പോൾ എവിടെയും ഉയരുന്നത്. സംഘടനയിൽ ശക്തി ദിലീപിനാണ് എന്നതാണ് വസ്തുത.
രമ്യ നമ്പീശൻ എന്ത് പറയും
ആക്രമണത്തിന് ഇരയായ നടിയുടെ അടുത്ത കൂട്ടുകാരിയാണ് അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ രമ്യ നമ്പീശൻ. കൂടാതെ രമ്യ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ ഭാഗവുമാണ്. കുക്കു പരമേശ്വരനാണ് എക്സിക്യൂട്ടീവിലെ മറ്റൊരു വനിതാ അംഗം. എന്നാൽ കുക്കു ഇക്കാര്യത്തിൽ നിലപാട് ഒന്നും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ രമ്യ നമ്പീശൻ എന്ത് പറയും എന്ന കാര്യമാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്താണ് അമ്മ എക്സിക്യൂട്ടീവിന്റെ പ്രത്യേകത
പ്രധാന ഭാരവാഹികളെ കൂടാതെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ഉള്ളത് 12 പേരാണ്. നാളെ നടക്കുന്ന ജനറല്‍ ബോഡിയില്‍ എന്തൊക്കെ ചര്‍ച്ചയാകണം എന്നതിന്റെ അജണ്ട നിശ്ചയിക്കപ്പെടുക എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ ആണ്. നടി ആക്രമിക്കപ്പെട്ട സംഭവം ജനറല്‍ ബോഡിയില്‍ ചര്‍ച്ചയാകണമെങ്കില്‍ അത് എക്സിക്യൂട്ടീവ് അംഗീകരിക്കണം എന്നത് കൊണ്ടാണ് അമ്മയുടെ എക്സിക്യൂട്ടീവ് യോഗം നിർണായകമാകുന്നത്.
ഇവരുടെ സ്റ്റാൻഡ് നിർണായകം
നടി ആക്രമിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശക്തമായ പ്രതികരണം നടത്തിയ പൃഥ്വിരാജ്, തുടക്കത്തിൽ നടിയെ പിന്തുണച്ച യുവതാരം നിവിൻ പോളി, ദിലീപുമായി അടുപ്പക്കാരനായ അമ്മ എക്സിക്യൂട്ടീവിലെ പ്രമുഖൻ മുകേഷ് എന്നിങ്ങനെ പല ചേരികളിലായിട്ടാണ് താരങ്ങളുടെ നിൽപ്പ്. ഇതിൽ ആരൊക്കെ ആരുടെയൊക്കെ കൂടെ നിൽക്കും എന്ന കാര്യമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
ഭാരവാഹികൾ ഇവർ
അമ്മയുടെ പ്രസിഡന്റ് ലോക്സഭാംഗം കൂടിയായ ഇന്നസെന്റ് ആണ്. മമ്മൂട്ടി ജനറല്‍ സെക്രട്ടറി.കെബി ഗണേഷ് കുമാറും മോഹന്‍ലാലും ആണ് വൈസ് പ്രസിഡന്റുമാര്‍. ഇടവേള ബാബു സെക്രട്ടറി. ദിലീപ് ആണ് അമ്മ ട്രഷറർ. മമ്മൂട്ടി, മോഹന്‍ലാല്‍, ഇന്നസെന്റ് എന്നിവരുടെ നിലപാടുകളായിരിക്കും അമ്മ എക്സിക്യൂട്ടീവ് യോഗത്തിൽ നിർണായകമാകുക എന്നാണ് അറിയുന്നത്.