പാര്‍വ്വതിയുടേയും രേവതിയുടേയും പ്രതിഷേധം ഫലം കണ്ടു... വിവാദ ഭേദഗതികള്‍ മരവിപ്പിക്കുന്നതായി മോഹൻലാൽ
കൊച്ചി: താരസംഘടനയായ എഎംഎംഎയുടെ ഭരണഘടന ഭേദഗതികള്‍ തത്കാലത്തേക്ക് മരവിപ്പിക്കുന്നതായി പ്രസിഡന്റ് മോഹന്‍ലാല്‍ അറിയിച്ചു. വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മോഹന്‍ലാല്‍.
വനിത പ്രാതിനിധ്യത്തിന് ഭേദഗതികളുമായി 'അമ്മ', എതിര്‍പ്പുമായി ഡബ്ല്യുസിസി, ഇറങ്ങിപ്പോക്ക്
കൂട്ടായ തീരുമാനത്തിലൂടെ മാത്രമേ ഭേദഗതികള്‍ നടപ്പിലാക്കൂ എന്നാണ് മോഹന്‍ലാല്‍ ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. സംഘടനയിലെ സ്ത്രീ പ്രാതിനിധ്യം, രാജിവച്ചവരെ തിരിച്ചെടുക്കല്‍, ക്രിമിനല്‍ കേസിലെ പ്രതികളായ അംഗങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ എന്നിവയില്‍ ആയിരുന്നു നിര്‍ണായക ഭേദഗതികള്‍ കൊണ്ടുവന്നിരുന്നത്.
ഭേദഗതികള്‍ യോഗം പാസാക്കിയതായിട്ടായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റി അവതരിപ്പിച്ച കരട് ഭേദഗതിയെ ഡബ്ല്യുസിസി എതിര്‍ക്കുകയും എതിര്‍പ്പുകള്‍ രേഖാമൂലം നല്‍കുകയും ചെയ്തിരുന്നു.
ഭേദഗതി മരവിപ്പിച്ചു
താര സംഘടനയുടെ ഭരണഘടനയില്‍ ഭേദഗതി വരുത്താനായിരുന്നു വാര്‍ഷിക ജനറല്‍ ബോഡി ചേര്‍ന്നത്. എന്നാല്‍ വരുത്തിയ ഭേദഗതികള്‍ തത്കാലത്തേക്ക് മരവിപ്പിക്കുകയാണ് എന്നാണ് അധ്യക്ഷനായ മോഹന്‍ലാല്‍ അറിയിച്ചത്. കൂട്ടായ തീരുമാനത്തിലൂടെ മാത്രമേ ഭേദഗതി നടപ്പിലാക്കൂ എന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
രാജിവച്ചവര്‍ തിരിച്ചുവരാന്‍
സംഘടനയില്‍ നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുന്നതിനായി ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. അവര്‍ അത്തരത്തില്‍ അപേക്ഷ നല്കിയാല് അക്കാര്യം പരിഗണിക്കും എന്നാണ് താരസംഘടന വ്യക്തമാക്കുന്നത്. ആക്രമിക്കപ്പെട്ട നടിയുടെ കാര്യത്തിലും ഇത് തന്നെ ആയിരിക്കും നടപടി ക്രമങ്ങള്‍ എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇക്കാര്യം യോഗത്തില്‍ ചര്‍ച്ചയായിട്ടില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
വനിത സെല്‍
സിനിമ സെറ്റുകളില്‍ വനിത പരാതി പരിഹാര സെല്ലുകള്‍ തുടങ്ങുന്ന കാര്യത്തിലും യോഗം തീരുമാനം എടുത്തിട്ടില്ല. ഇത്തരത്തിലുള്ള സമിതിയ്ക്ക് രൂപം നല്‍കും എന്ന് നേരത്തേ തന്നെ താരസംഘടന പ്രഖ്യാപിച്ചിരുന്നു. അടുത്ത ജനറല്‍ ബോഡിയില്‍ ആയിരിക്കും ഒരുപക്ഷേ, ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാവുക.
ഡബ്ല്യുസിസിയുടെ വിജയം
ജനറല്‍ ബോഡി യോഗത്തില്‍ ശക്തമായ എതിര്‍പ്പാണ് ഡബ്ല്യുസിസി അംഗങ്ങളായ രേവതിയും ഉയര്‍ത്തിയത്. യോഗം പൂര്‍ത്തിയാകുന്നതിന് മുമ്പ് രണ്ട് പേരും യോഗസ്ഥലം വിടുകയും ചെയ്തിരുന്നു. എന്തായാലും ഭേദഗതി തീരുമാനം മരവിപ്പിക്കാനുള്ള തീരുമാനം ഡബ്ല്യുസിസിയുടെ വിജയമായിത്തന്നെ വിലയിരുത്തപ്പെടും.