സ്വയം രാജിവെച്ചതല്ല; ദിലീപ് രാജി നൽകിയതു മോഹൻലാലിന്റെ ആവശ്യപ്രകാരമെന്ന് സംഘടന റിപ്പോര്‍ട്ട്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് ഒരു വര്‍ഷം കഴിഞ്ഞിട്ടും പരിഹാരം കാണാനാവാതെ താരസംഘടനായ അമ്മ. ഭരണസമിതിയിയില് വനിതാ സംവരണം കൊണ്ടുവരുന്നതുള്പ്പടേയുള്ള നിയമാവലി ഭേദഗതി ചെയ്യാന്‍ നീക്കമുണ്ടായെങ്കിലും ജനറല്‍ ബോഡി യോഗത്തിലെ ഭിന്നാഭിപ്രായങ്ങളെത്തുടര്‍ന്ന് അംഗീകരിക്കാതെ മാറ്റിവെക്കേണ്ടി വന്നു. കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമായതിനാലാണ് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ മരവിപ്പിച്ചതെന്നായിരുന്നു പ്രസിഡന്റ് മോഹന്‍ ലാല്‍ വ്യക്തമാക്കിയത്.
മലയാള സര്‍വകലാശാല ഭൂമി ഇടപാടില്‍ വന്‍ അഴിമതി: മന്ത്രി ജലീലിനും താനൂര്‍ എംഎല്‍എക്കും പങ്കെന്ന് ലീഗ്
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് അമ്മയില്‍ നിന്ന് രാജിവെച്ച 4 നടിമാരുടെ കാര്യത്തില്‍, അവര്‍ വീണ്ടും അപേക്ഷ നല്കിയാല് തിരിച്ചെടുക്കാമെന്ന നിലപാട് സംഘടനാ ഭാരവാഹികള്‍ വീണ്ടും ആവര്‍ത്തിച്ചു. അതേസമയം, പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ദിലീപ് സംഘടനയില്‍ നിന്ന് രാജിക്കത്ത് നല്‍കിയതെന്നാണ് ഇന്നലെ അവതരിപ്പിച്ച സംഘടാനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ദിലീപ് സ്വയം ഒഴിഞ്ഞതോ
വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ ദിലീപ് സംഘടനയില്‍ നിന്ന് സ്വമേധയാ രാജിവയ്ക്കുകകയായിരുന്നെന്നായിരുന്നു അമ്മ സെക്രട്ടറി സിദ്ദീഖ് ഉള്‍പ്പടെയുള്ളവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. ഈ നിലപാടിനെ ഔദ്യോഗികമായി തന്നെ തള്ളുന്നതാണ് ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ട്. നടിമാരുടെ രാജിക്ക് വരെ ഇടവെച്ച കഴിഞ്ഞ വര്‍ഷത്തെ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം നടി ഊര്‍മ്മിള ഉണ്ണിയാണെന്നും വിഷയം ഉന്നയിച്ചത് ഐക്യകണ്ഠ്യേന കയ്യടിച്ചാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടില്‍
സംഘടനയില്‍ നിന്ന് രാജിവെക്കാനുള്ള ആക്രമിക്കപ്പെട്ട നടി, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന് എന്നിവരുടെ തീരുമാനം അംഗീകരിച്ചെന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഏതു വിഷയവുമായി ബന്ധപ്പെട്ടതാണെന്നുള്പ്പടെയുള്ള മറ്റ് കാര്യങ്ങളൊന്നും റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നില്ല.
യോഗത്തില്‍ പങ്കെടുക്കുമോ
ഡബ്ല്യൂസിസി നേതൃത്വത്തിലുള്ള അമ്മ അംഗങ്ങള്‍ ഇന്നലെ യോഗത്തില്‍ പങ്കെടുക്കുമോ എന്നതായിരുന്നു ഏവരും ഉറ്റുനോക്കിയിരുന്ന കാര്യം. ആകാംക്ഷകള്‍ക്ക് വിരാമം ഇട്ടുകൊണ്ട് രേവതിയും പാര്‍വതി തിരുവോത്തും തുടക്കം മുതല്‍ യോഗത്തില്‍ പങ്കെടുത്തു. ഭേദഗതി നിര്ദ്ദേശങ്ങളുള്പ്പടേയുള്ള കാര്യങ്ങളില്‍ ഇവര്‍ അഭിപ്രായ വ്യത്യാസം അറിയിച്ചെങ്കിലും ചര്‍ച്ച ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോയില്ല. യോഗം അവസാനിക്കുന്നതിന് മുമ്പ് രേവതിയും പാര്‍വ്വതിയും ഒരുമിച്ച് യോഗം നടന്നുകൊണ്ടിരുന്ന ഹോട്ടലിന് പുറത്ത് എത്തിയിരുന്നു. ഇതോടെ ഇവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോന്നതാണോയെന്ന അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ 10 മിനിറ്റിനുള്ളില്‍ ഇരുവരും യോഗത്തിലേക്ക് മടങ്ങിയെത്തി.
അമ്മ അംഗങ്ങളായി
രേവതിയും പാര്‍വതിയും ഡബ്ല്യൂസിസി പ്രതിനിധികളായല്ല അമ്മ അംഗങ്ങളായാണ് യോഗത്തില്‍ പങ്കെടുത്തതെന്നും അവര്‍ ഉന്നയിച്ച നിര്‍ദ്ദേശങ്ങള്‍ മുഖവിയ്ക്കെടുത്താവും തീരുമാനമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. നിയമാവലിയിലെ ഭേദഗതികള്‍ സംബന്ധിച്ച് പല അഭിപ്രായങ്ങളും ഉണ്ടായെങ്കിലും വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആരും മുന്നോട്ടുവെച്ചിട്ടില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി. സംഘടനയെ വിമര്‍ശിക്കുന്ന പരസ്യപ്രസ്താവനകള്‍ അച്ചടക്കലംഘനമായി കണ്ട് വിലക്കുന്ന ഭേദഗതി നിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടില്ലെങ്കിലും പരസ്യപ്രസ്താവന നടത്തി അപഹാസ്യരാവരുതെന്ന് സംഘടന റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിക്കുന്നു.
തിലകനെതിരായ നടപടി
അന്തരിച്ച നടന് തിലകനെതിരായ നടപടി പിന്‍വലിക്കണമെന്ന മകന് ഷമ്മി തിലകന്റെയും ജോയ് മാത്യുവിന്റെയും നിലപാട് ഇന്നലത്തെ യോഗത്തിലും ഇരുവരും പാരാമര്‍ശിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് നേതൃത്വം വ്യക്തമായ മറുപടി നല്‍കിയില്ല. തിലകന്റെ വലിയ സംഭാവനകളെ അംഗീകരിക്കുന്നതായും തങ്ങള്‍ പുറത്താക്കിയതല്ല, പരിഭവം കാരണം അദ്ദേഹമാണ് സംഘടനയില്‍ നിന്ന് മാറിയതെന്നുമായിരുന്നു പ്രതികരണം. ദീര്‍ഘകാലമായി സംഘടനയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഷമ്മി തിലകന് 9 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു അമ്മയോഗത്തില്‍ പങ്കെടുത്തത്.