'ഭാവനയെ പരിഹസിച്ചിട്ടില്ല, പറഞ്ഞത് മറ്റൊന്ന്', വിവാദമായപ്പോൾ വിചിത്ര ന്യായവുമായി ഇടവേള ബാബു
കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നും രാജി വെച്ച നടി ഭാവനയെ കുറിച്ച് ഇടവേള ബാബു നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരിക്കുകയാണ്. അമ്മയുടെ പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് ഇടവേള ബാബു ഭാവനെയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
പിന്നാലെ പ്രതിഷേധിച്ച് രംഗത്ത് വന്ന നടി പാര്‍വ്വതി തിരുവോത്ത് അമ്മയില്‍ നിന്ന് രാജി വെച്ചു. പാര്‍വ്വതിയുടെ രാജിക്ക് പിറകെ വിവാദത്തില്‍ വിശദീകരണവുമായി ഇടവേള ബാബു രംഗത്ത് വന്നിരിക്കുകയാണ്. വിശദാംശങ്ങൾ ഇങ്ങനെ...
വിവാദമായ മറുപടി
റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ ആണ് അമ്മ ജനറൽ സെക്രട്ടറി കൂടിയായ ഇടവേള ബാബു ഭാവനയെ അപമാനിക്കുന്ന പരാമർശം നടത്തിയത്. അമ്മ ട്വന്റി ട്വന്റി മോഡലിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ഭാവന ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആണ് ഇടവേള ബാബു വിവാദമായ മറുപടി നൽകിയത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് ഇടവേള ബാബു പറഞ്ഞതാണ് വിവാദമായത്.
മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ
ആ ചോദ്യത്തിന് ഇടവേള ബാബുവിന്റെ വിശദമായ മറുപടി ഇങ്ങനെ.. ''ഭാവന ഇപ്പോള്‍ അമ്മയില്‍ ഇല്ല. നേരത്തെ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അത് പോലെയാണ്. അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല എന്നേ തനിക്ക് പറയാനാവൂ''.
ഒരു വിഡ്ഡിയെ കാണൂ
ഇടവേള ബാബുവിന്റെ വാക്കുകള്‍ക്കെതിരെ പാര്‍വ്വതി തിരുവോത്ത് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു. നാണം കെട്ട പരാമര്‍ശം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പാര്‍വ്വതി സ്റ്റാറ്റസ് ഇട്ടത്. ഒപ്പം ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വ്വതി പങ്ക് വെച്ചിരുന്നു. പിന്നാലെ പാര്‍വ്വതി അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.
ഭാവനയെ പരിഹസിച്ചിട്ടില്ല
പാര്‍വ്വതിയുടെ രാജിക്ക് പിന്നാലെ ഇടവേള ബാബു വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. താന്‍ ഭാവനയെ പരിഹസിച്ചിട്ടില്ലെന്നാണ് ഇടവേള ബാബു വിശദീകരിച്ചിരിക്കുന്നത്. അമ്മ സംഘടന നിര്‍മ്മിക്കുന്ന പുതിയ സിനിമയില്‍ ഭാവന ഉണ്ടാകില്ല എന്ന് താന്‍ പറഞ്ഞതിനെ ചിലര്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. എന്നും ഇടവേള ബാബു വ്യക്തമാക്കി.
ആ കഥാപാത്രം മരിക്കുന്നില്ല
ഭാവന അഭിനയിച്ച ട്വന്റി ട്വന്റിയില്‍ ഭാവനയുടെ കഥാപാത്രം മരിക്കുന്നുണ്ട്. അതാണ് താന്‍ പറഞ്ഞത് എന്നാണ് ഇടവേള ബാബുവിന്റെ ന്യായം. മരിച്ച ഒരാളെ രണ്ടാം ഭാഗത്ത് എങ്ങനെ അഭിനയിപ്പിക്കും എന്നാണ് താന്‍ ആ പ്രസ്താവനയിലൂടെ ഉദ്ദേശിച്ചത് എന്നും ഇടവേള ബാബു പറഞ്ഞു.
ന്യായം വിചിത്രം
ഭാവന അമ്മ സംഘടനയില്‍ അംഗമല്ല എന്നതും സിനിമയില്‍ അഭിനയിപ്പിക്കാന്‍ തടസ്സമാണെന്നും ഇടവേള ബാബു പറഞ്ഞു. എന്നാല്‍ ഇടവേള ബാബുവിന്റെ ഈ ന്യായം വിചിത്രമാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം ട്വന്റി ട്വന്റി എന്ന ചിത്രത്തില്‍ ഭാവന അഭിനയിച്ച കഥാപാത്രം ഇടവേള ബാബു പറഞ്ഞത് പോലെ മരിക്കുന്നില്ല.
നേരെയാകും എന്ന പ്രതീക്ഷ ഇല്ല
അശ്വതി എന്നാണ് ട്വന്റി ട്വന്റിയില്‍ ഭാവന അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രം സിനിമയില്‍ മരിക്കുന്നില്ല. മറിച്ച് കോമയില്‍ കിടക്കുന്നതായാണ് സിനിമയിലുളളത്. ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിന് ശേഷം അമ്മ സംഘടന നേരെയാകും എന്ന പ്രതീക്ഷ ഇല്ലാത്തതിനാലാണ് രാജി എന്നാണ് പാര്‍വ്വതി ഫേസ്ബുക്കില്‍ കുറിച്ചത്.
രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ല
എന്നാല്‍ പാര്‍വ്വതിയുടെ രാജിക്കത്ത് തനിക്ക് കിട്ടിയിട്ടില്ലെന്നാണ് ഇടവേള ബാബു വ്യക്തമാക്കുന്നത്. ഫേസ്ബുക്കിലാണ് പാര്‍വ്വതി രാജി പ്രഖ്യാപിച്ചത്. പാര്‍വ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:'' 2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎംഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്.
വെറുപ്പുളവാക്കുന്നതും ലജ്ജാവഹവും
പക്ഷെ എഎംഎംഎ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു. ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല.
അയാളോട് പുച്ഛം മാത്രമാണ്
ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും. കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്.
ഇടവേള ബാബു രാജി വെയ്ക്കണം
ഞാൻ എഎംഎംഎയിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു'' എന്നാണ് പാർവ്വതി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.