വിലക്കാൻ ആർക്കും അധികാരമില്ലെന്ന് അമ്മ: 'അമ്മ'യിൽ ഷെയ്നിന്റെ പരാതി, പ്രശ്നങ്ങൾ പരിഹരിക്കുമെന്ന്
കൊച്ചി: യുവനടൻ ഷെയ്ൻ നിഗത്തിന് വിലക്കേർപ്പെടുത്തിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് താരത്തിന്റെ കുടുംബം. അഭിനേതാക്കളുടെ സംഘടനയയായ അമ്മയ്ക്കാണ് കത്ത് നൽകിയിട്ടുള്ളത്. ഷെയ്നിന്റെ അമ്മയാണ് എട്ട് പേജുള്ള കത്ത് അമ്മയ്ക്ക് നൽകിയിട്ടുള്ളത്. ഷെയിനിന്റെ ഭാഗം കേൾക്കാതെയാണ് നിർമാതാക്കളുടെ സംഘടന നടപടി സ്വീകരിച്ചിട്ടുള്ളതെന്നും അമ്മ കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
100ൽ വിളിക്കുന്നതിന് പകരം സഹോദരിയെ വിളിച്ചു: യുവതിയുടെ കൊലപാതത്തിൽ തെലങ്കാന ആഭ്യന്തര മന്ത്രി
ഷെയ്ൻ നിഗത്തെ വിലക്കാൻ ആർക്കും അധികാരമില്ല. ഷെയിൻ നിഗത്തിൽ നിന്ന് കത്ത് ലഭിച്ചുവെന്നും വിലക്കെന്നത് കാലഹരണപ്പെട്ട വാക്കാണെന്നുമാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ പ്രതികരണം. ഷെയിനിന് വിലക്കേർപ്പെടുത്തിയ വിഷയം ചർച്ചയിലൂടെ പരിഹരിക്കുമെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു. പരാതിക്കപ്പുറം കത്തിലുള്ളത് സംഭവത്തെക്കുറിച്ചുള്ള വിശദീകരണമാണ്.
അതേസമയം ഷെയിൻ നിഗത്തിന്റെ ഭാഗത്തുനിന്നുള്ള തെറ്റുകൾ ന്യായീകരിക്കില്ലെന്നും ഈ വിഷയത്തിൽ അമ്മയിൽ ഭിന്നിപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കത്ത് സിനിമാ സംഘടനാ നേതാക്കൾക്ക് കൈമാറുന്നതിനൊപ്പം ചർച്ചകളിലും മറ്റ് സിനിമാ സംഘടനകളെ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ ഗണേഷ് കുമാറിനുള്ള അഭിപ്രായം വ്യക്തിപരമാണെന്നും ബാബു പ്രതികരിച്ചു.
ചിത്രീകരണം നടന്നുകൊണ്ടിരുന്ന വെയിൽ, ഖുർബാനി, എന്നീ സിനിമകളുമായി ഉയർന്നുവന്ന പ്രശ്നങ്ങളുടെ പേരിലാണ് കഴിഞ്ഞ ദിവസം ഷെയിൻ നിഗത്തിന് സിനിമാ നിർമാതാക്കളുടെ സംഘടന വിലക്കേർപ്പെടുത്തിയത്. ഷെയ്ൻ അഭിനയിക്കുന്ന രണ്ട് സിനിമകൾ ഉപേക്ഷിക്കുന്നതിനൊപ്പം ഏഴ് കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്നുമാണ് നിർമാതാക്കളുടെ സംഘടന ഉന്നയിക്കുന്ന ആവശ്യം. ഇതോടെയാണ് ഷെയിനിന്റെ കുടുംബം വിഷത്തിൽ അമ്മയുടെ ഇടപെടൽ തേടിക്കൊണ്ട് കത്ത് നൽകിയിട്ടുള്ളത്. ഷെയിൻ ആവശ്യപ്പെടുകയാണെങ്കിൽ വിഷയത്തിൽ അമ്മ ഇടപെടുമെന്ന് ഇടവേള ബാബു കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം യുവനടന്റെ ഭാഗത്ത് തെറ്റുണ്ടെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷെയിന്റെ കുടുംബം അമ്മയ്ക്ക് കത്തു നൽകിയിട്ടുള്ളത്.