സിദ്ധിഖിന് എട്ടിന്‍റെ പണി വരുന്നു.. എഎംഎംഎയില്‍ പടയൊരുക്കും.. ദിലീപ് അനുകൂലികള്‍ക്ക് കനത്ത തിരിച്ചടി
താരസംഘടനയായ എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പോര് പുതിയതലത്തിലേക്ക്. ദിലീപിനെ ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ദിലീപ് അനുകൂല വിഭാഗവും എതിര്‍ ചേരിയും തമ്മിലുള്ള ഭിന്നത കൂടുതല്‍ രൂക്ഷമാവുകയാണ്. സംഘടനയുടെ വക്താവെന്ന നിലയില്‍ നടന്‍ ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയ പിന്നാലെ അതിനെ തള്ളി സെക്രട്ടറിയായ സിദ്ധിഖ് കെപിഎസി ലളിതയ്ക്കൊപ്പം പത്രസമ്മേളനം വിളിച്ചതാണ് പുതിയ പ്രശ്നങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.
പത്രസമ്മേളനത്തിലുടനീളം ദിലീപിനെ സംരക്ഷിക്കുകയും ഒപ്പം ആക്രമിക്കപ്പെട്ട നടിയേയും ഡബ്ല്യുസിസി അംഗങ്ങളേയും താറടിച്ചുകാണിക്കുകയായുമായിരുന്നു സിദ്ധിഖ് ചെയ്തത്. ഇതോടെ സിദ്ധിഖിന്‍റെ പ്രസ്താവനകള്‍ സംഘടനയ്ക്ക് വലിയ രീതിയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സംഘടനയിലെ പകുതി പേരുടേയും വിലയിരുത്തല്‍ ഇതോടെയാണ് സിദ്ധിഖിനെതിരെ എഎംഎംഎ നടപടിക്ക് ഒരുങ്ങുന്നതെന്നാണ് വിവരം.
പ്രസ്താവനകള്‍
പത്രസമ്മേളനം താരസംഘടനയുടെ ഔദ്യോഗിക നിലപാടാണ് എന്ന രീതിയിലായിരുന്നു സിദ്ധിഖ് അവതരിപ്പിച്ചത്. ആക്രമിക്കപ്പെട്ട നടിയേയും ഡബ്ല്യുസിസി അംഗങ്ങളായ നടിമാരേയും ആക്രമിക്കുന്ന രീതിയിലായിരുന്നു സിദ്ധിഖിന്‍റെ പ്രസ്തവാനകള്‍ പലതും. രാജിവെച്ച് ഒഴിഞ്ഞ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ ഉള്ളവര്‍ മാപ്പ് പറഞ്ഞാല്‍ മാത്രമേ ഇനി സംഘടനയിലേക്ക് തിരിച്ചെടുക്കൂവെന്നടക്കം സിദ്ധിഖ് പറഞ്ഞിരുന്നു.
വരുത്തി തീര്‍ത്തു
ജനറൽ ബോഡി വിളിക്കില്ലെന്നും സംഘടനയിൽ നിന്ന് പുറത്തുപോയവരെ തിരിച്ചുകൊണ്ടുവരില്ലെന്നും സിദ്ധിഖ് പറഞ്ഞു. ഇതൊന്നും പോരാതെ വെറും അംഗം മാത്രമായ കെപിഎസി ലളിതയെ വിളിച്ചുവരുത്തി അമ്മയുടെ ഔദ്യോഗിക നിലപാട് അറിയിക്കാന്‍ എത്തിയതാണെന്നും സിദ്ധിഖ് വരുത്തി തീര്‍ത്തു.
രംഗത്തെത്തി
സംഘടനാ വക്താവെന്ന നിലയില്‍ ജഗദീഷ് ഇറക്കിയ പത്രക്കുറിപ്പിനേയും സിദ്ധിഖ് തള്ളിയിരുന്നു. താന്‍ പറയുന്നത് മാത്രമാണ് സംഘടനയുടെ നിലപാട് എന്ന് വരുത്തി തീര്‍ക്കാനായിരുന്നു സിദ്ധിഖിന്‍റെ ശ്രമം. എന്നാല്‍ സിദ്ധിഖിന്‍റെ പത്രസമ്മേളനത്തിന് പിന്നാലെ നടനെതിരെ വലിയ രീതിയില്‍ സംഘടനയിലുള്ളവര്‍ തന്നെ രംഗത്തെത്തി.
സിദ്ധിഖിന്‍റെ വാക്കുകള്‍
ദിലീപിനെ പുറത്താക്കാന്‍ മോഹന്‍ലാല്‍ സമ്മതിക്കുന്നില്ല എന്ന തരത്തിലാണ് സിദ്ധിഖിന്‍റെ വാക്കുകള്‍ മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചതെന്നായിരു്നനു ചിലര്‍ പറഞ്ഞത്.സിദ്ധിഖിന് ദിലീപിനെ പിന്തുണയ്ക്കണമെങ്കില്‍ ആയിക്കോട്ടെ എന്നാല്‍ സംഘടനയുടെ പേരില്‍ അത് വേണ്ടെന്നും പലരും തുറന്നടിച്ചതായാണ് വിവരം. ഇതോടെ പൊതുനിലപാടിന് വിരുദ്ധമായി വാര്‍ത്താ സമ്മേളനം നടത്തിയ സിദ്ധിഖിനെതിരെ സംഘടന നടപടിക്ക് ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
നീക്കങ്ങള്‍ ഇങ്ങനെ
18 ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ദിലീപ് അനുകൂല വിഭാഗത്തിനെതിരെ തിരിയാനാണ് പ്രബല വിഭാഗത്തിന്‍റെ നീക്കം. സംഘടനാ വിരുദ്ധ നിലപാടാണ് സിദ്ധിഖ് സ്വീകരിച്ചത്. സിദ്ധിഖിന്‍റെ വാര്‍ത്താ സമ്മേളനത്തോടെ പൊതുസമൂഹത്തിനിടയില്‍ സംഘടനയ്ക്ക് ചീത്തപേര് ഉണ്ടായി.
അനുനയിപ്പിക്കാന്‍
എങ്ങനെയെങ്കിലും നടിമാരെ തിരിച്ചെടുത്ത് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് പ്രസിഡന്‍റായ മോഹന്‍ലാല്‍ ശ്രമിക്കുന്നതെന്നിരിക്കെ സിദ്ധിഖ് എന്തിനാണ് ഇത്തരത്തില്‍ പത്രസമ്മേളനം വിളിച്ചതെന്ന് ചിലര്‍ ചോദിക്കു്നു. അതുകൊണ്ട് തന്നെ സിദ്ധിഖിനോട് പത്രസമ്മേളനത്തെ കുറിച്ച് വിശദീകരണം ചോദിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. .
താക്കീത് ചെയ്യും
സിദ്ധിഖ് അനാവശ്യമായ ഡബ്ല്യുസിസിയെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. അതിനാലാണ് നടിമാര്‍ കോടതിയെ സമീപിച്ചത്. അതുകൊണ്ട് തന്നെ മേലില്‍ ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും സിദ്ധിഖിനെ താക്കീത് ചെയ്തേക്കും.
യോഗം ചേരും
എന്തായാലും വിഷയത്തില്‍ ഇനി പരസ്യ പ്രസതാവന നടത്തേണ്ടെന്നാണ് സംഘടന അംഗങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. 18 ന് വിളിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനാണ് തിരുമാനം.