ഷെയ്ൻ നിഗം പ്രശ്നത്തിൽ മോഹൻലാലിന്റെ ഇടപെടൽ, വിലക്ക് വിവാദത്തിൽ പുതിയ വഴിത്തിരിവ്
കൊച്ചി: ഒടുവില്‍ ഷെയ്ന്‍ നിഗം വിവാദത്തില്‍ അമ്മ പ്രസിഡണ്ട് കൂടിയായ നടന്‍ മോഹന്‍ലാലിന്റെ ഇടപെടല്‍. ഷെയ്ന്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണം എന്ന് മോഹന്‍ലാല്‍ നിര്‍മ്മാതാക്കളുടെ സംഘടനാ നേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ഷെയ്‌ന് പറയാനുളളത് കൂടി കേള്‍ക്കണമെന്നും ലാല്‍ വ്യക്തമാക്കി. അമ്മ ഭാരവാഹികള്‍ക്കും ഷെയ്ന്‍ വിഷയത്തില്‍ മോഹന്‍ലാല്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവാദത്തില്‍ ചര്‍ച്ചയുടെ സാധ്യത ഇല്ലാതാക്കരുത് എന്നാണ് അമ്മ ഭാരവാഹികള്‍ക്ക് മോഹന്‍ലാല്‍ നിര്‍ദേശം നല്‍കി. ഇരുകൂട്ടര്‍ക്കും പറയാനുളളത് കേള്‍ക്കുകയും പരിഹാരം കണ്ടെത്തുകയുമാണ് വേണ്ടത് എന്നാണ് വിഷയത്തില്‍ തന്റെ നിലപാട് എന്നും മോഹന്‍ലാല്‍ അറിയിച്ചു. താൻ കൊച്ചിയിൽ ഉളളപ്പോൾ പ്രശ്നത്തിൽ ചർച്ച നടത്താം എന്നും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.
പ്രശ്‌നം വരുമ്പോള്‍ ആദ്യം തന്നെ കടുത്ത നടപടികള്‍ സ്വീകരിക്കുകയല്ല സംഘടനകള്‍ ചെയ്യേണ്ടത് എന്നും മോഹന്‍ലാല്‍ നിര്‍ദേശിച്ചതായും റിപ്പോര്‍ട്ടുകലുണ്ട്. ഫെഫ്ക നേതൃത്വത്തേയും മോഹന്‍ലാല്‍ തന്റെ നിലപാട് അറിയിച്ചതായി വിവരമുണ്ട്. ഷെയ്ന്‍ തല മൊട്ടയടിച്ചത് തോന്ന്യവാസം ആണെന്നും അഹങ്കരിച്ചാല്‍ മലയാള സിനിമയ്ക്ക് പുറത്ത് പോകും എന്നും ഗണേഷ് കുമാര്‍ നേരത്തെ പ്രതികരിച്ചിരുന്നു.
അച്ചടക്കം ഇല്ലാത്തവരെ അമ്മ പിന്തുണയ്ക്കില്ല എന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ഗണേഷ് പറഞ്ഞത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ് എന്നാണ് അമ്മ ഭാരവാഹി കൂടിയായ നടന്‍ ജഗദീഷ് പ്രതികരിച്ചത്. ഷെയ്ന്‍ നിഗത്തെ വിലക്കുന്നതിനോട് യോജിപ്പില്ലെന്ന് അമ്മ സെക്രട്ടറി ഇടവേള ബാബുവും വ്യക്തമാക്കി. ഷെയ്ന്‍ നിഗത്തിന്റെ അമ്മ സുനില താരസംഘടനാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഷെയ്‌നെ മനപ്പൂര്‍വ്വം ഒതുക്കാന്‍ നീക്കം നടക്കുന്നു എന്നാണ് പരാതി.