തലവേദനയൊഴിയാതെ താരസംഘടന, അമ്മയോട് കോർത്ത് നിർമ്മാതാക്കൾ, താരങ്ങളെ വിട്ട് തരില്ലെന്ന് പിടിവാശി
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പേരില്‍ ഏറെ വെള്ളം കുടിച്ച താരസംഘടന അമ്മ ഒടുക്കം ദിലീപിനെ രാജി വെപ്പിച്ചാണ് തല്‍ക്കാലം മുഖം രക്ഷിച്ചെടുത്തത്. എന്നാല്‍ രാജി ചോദിച്ച് വാങ്ങിയതാണ് എന്ന മോഹന്‍ലാലിന്റെ വാക്കുകളെ തള്ളി ദിലീപ് രംഗത്ത് വന്നത് അമ്മയെ വീണ്ടും വെട്ടിലാക്കി.
അതിനിടെ അമ്മയ്ക്ക് പുതിയ തലവേദനയായിരിക്കുകയാണ് നിര്‍മ്മാതാക്കളുമായുളള ഭിന്നത. പ്രളയ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേണ്ടി സ്റ്റേജ് ഷോ നടത്തുന്നതിന് താരങ്ങളെ വിട്ട് തരില്ല എന്ന പിടിവാശിയിലാണ് നിര്‍മ്മാതാക്കള്‍.
താരങ്ങളെ വിട്ട് തരില്ല
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി നല്‍കാനുളള അമ്മയുടെ ശ്രമത്തിനാണ് നിര്‍മ്മാതാക്കള്‍ തുരങ്കം വെച്ചിരിക്കുന്നത്. ഇതിനകം തന്നെ 50 ലക്ഷം രൂപ താരസംഘടന നല്‍കിയിട്ടുണ്ട്. ആദ്യ ഘടുവായി പത്ത് ലക്ഷവും പിന്നീട് 40 ലക്ഷവുമാണ് അമ്മ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. താരങ്ങളുടെ സ്റ്റേജ് ഷോ സംഘടിപ്പിച്ച് 5 കോടി രൂപ കൂടി നവകേരള നിര്‍മ്മാണത്തിനായി നല്‍കാനായിരുന്നു അമ്മ തീരുമാനിച്ചിരുന്നത്.
വൻ സാമ്പത്തിക നഷ്ടമുണ്ടാകും
ഡിസംബറില്‍ അബുദാബിയില്‍ വെച്ച് സ്റ്റേജ് ഷോ സംഘടിപ്പിക്കാന്‍ ആയിരുന്നു തീരുമാനം. എന്നാല്‍ സിനിമാ ഷൂട്ടിംഗുകള്‍ നിര്‍ത്തി വെച്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ താരങ്ങളെ വിട്ട് തരാന്‍ സാധിക്കില്ല എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തത്. ഷൂട്ടിംഗ് നിര്‍ത്തി വെച്ചാല്‍ തങ്ങള്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടാവുകയെന്ന് നിര്‍മ്മാതാക്കാള്‍ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അമ്മ നേതൃത്വത്തിന് നിര്‍മ്മാതാക്കള്‍ ഒക്ടോബറില്‍ കത്ത് നല്‍കിയിരുന്നു.
മോഹൻലാലുമായി സംസാരിച്ചു
എന്നാല്‍ ഈ കത്തിന് അമ്മയില്‍ നിന്ന് രേഖാമൂലം മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ നിർമ്മാതാക്കൾ കൊച്ചിയിൽ അടിയന്തര യോഗം ചേർന്നു. വിഷയം അമ്മ പ്രസിഡണ്ടായ മോഹന്‍ലാലുമായി നേരത്തെ നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ ഫോണില്‍ സംസാരിച്ചിരുന്നു. വിദേശത്തായ മോഹന്‍ലാല്‍ തിരിച്ച് വന്നാലുടന്‍ തീരുമാനമുണ്ടാക്കാം എന്നായിരുന്നു ലാല്‍ ഉറപ്പ് നല്‍കിയിരുന്നത്.
5 കോടിക്ക് സ്റ്റേജ് ഷോ വേണ്ട
എന്നാല്‍ വാക്കാലുളള ഉറപ്പ് പോര, തങ്ങള്‍ക്ക് രേഖാമൂലം ഉറപ്പ് ലഭിക്കണം എന്നാണ് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെടുന്നത്. ഷൂട്ടിംഗുകള്‍ നിര്‍ത്തിവെച്ച് സ്റ്റേജ് ഷോ നടത്തി 5 കോടിയുണ്ടാക്കേണ്ട സാഹചര്യം അമ്മയ്ക്ക് ഇല്ല എന്നാണ് നിര്‍മ്മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കെട്ടിടം പണിയാൻ സ്റ്റേജ് ഷോ നടത്താം എന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തിട്ടില്ലെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഓരോ വര്‍ഷവും കോടികളാണ് താരങ്ങള്‍ക്ക് അഭിനയിക്കുന്നതിന് ശമ്പള ഇനത്തില്‍ നല്‍കുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.
വർഷം പ്രതിഫലം 200 കോടി
2017-18 വര്‍ഷങ്ങളിലായി 200 കോടി രൂപയാണ് താരങ്ങള്‍ക്ക് പ്രതിഫലമായി നല്‍കിയിട്ടുളളത്. ആ പണത്തില്‍ നിന്ന് അഞ്ച് കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ താരസംഘടനയ്ക്ക് സാധിക്കും. അബുദാബിയിലെ സ്‌റ്റേജ് ഷോയില്‍ നിന്ന് ലഭിക്കുക 6 കോടിയാണ്. അതില്‍ ബാക്കി വരുന്ന 1 കോടി സംഘടനയ്ക്ക് കെട്ടിടം പണിയാന്‍ നല്‍കണമെന്നും ഇവര്‍ക്ക് ആവശ്യമുണ്ട്. നിര്‍മ്മാതാക്കളുമായുളള പ്രശ്‌നം രമ്യതയില്‍ പരിഹരിക്കാനാണ് അമ്മയുടെ നീക്കം.
'ഒറ്റയ്ക്ക് നാലായിരം പേരെ കൊന്നിട്ടുണ്ടെങ്കിൽ മോദി അവതാരപുരുഷൻ'! വത്സൻ തില്ലങ്കേരിയുടെ പ്രസംഗം വൈറൽ