മോഹൻലാലിന് പ്രതിരോധം തീർത്ത് 'അമ്മ'.. ഡബ്ല്യൂസിസിയുടെ ആരോപണങ്ങൾക്ക് മറുപടി,
Recommended Video
കൊച്ചി: രാജ്യം മുഴുവൻ മീ ടൂ ആരോപണങ്ങൾ ഉന്നയിക്കുന്ന സ്ത്രീകൾക്കൊപ്പം നിൽക്കുമ്പോൾ കേരളത്തിൽ മാത്രം കാര്യങ്ങൾ തല കുത്തനെയാണ്. പീഡനക്കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന നടനെ സംരക്ഷിക്കാൻ കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ് സിനിമാ സംഘടനകൾ. എഎംഎംഎ ആക്രമിക്കപ്പെട്ട നടിയോട് നീതി കാണിച്ചില്ലെന്നും പ്രതിയായ ദിലീപിനൊപ്പം നിൽക്കുന്നു എന്നുമാണ് വിമൻ ഇൻ സിനിമ കലക്ടീവ് പത്രസമ്മേളനം വിളിച്ച് തുറന്നടിച്ചത്.
ഈ നടിമാർക്ക് സിനിമ ഇല്ലാത്തതിന്റെ പ്രശ്നമാണ് എന്നാണ് ആ ആരോപണങ്ങൾക്ക് അമ്മ എക്സിക്യൂട്ടീവ് അംഗം ബാബുരാജ് നൽകിയ മറുപടി. രണ്ട് ദിവസങ്ങൾക്കിപ്പുറം ഡബ്ല്യൂസിസിയുടെ ആരോപണങ്ങൾക്ക് ഔദ്യോഗികമായ മറുപടിയുമായി അമ്മ തന്നെ രംഗത്ത് വന്നിരിക്കുകയാണ്.
അമ്മയുടെ പത്രക്കുറിപ്പ്
13.10.2018ന് ഡബ്ല്യൂസിസിയിലെ അംഗങ്ങള്‍ വിളിച്ച് കൂട്ടിയ പത്രസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ പത്രക്കുറിപ്പ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുളളത്.
രണ്ട് തരം വാദങ്ങൾ
ഇത്തരം കേസുകളില്‍ കുറ്റവാളി എന്ന് കോടതി വിധിക്കുന്നത് വരെ കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്, കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നത് വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിന്റെ പിന്‍ബലവും രണ്ടാമത്തെ അഭിപ്രായത്തിന് ധാര്‍മികതയുടെ അടിത്തറയുമാണ് ഉള്ളത്.
കൂടുതൽ ചർച്ച നടന്നില്ല
ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറല്‍ ബോഡിക്ക് വിടാന്‍ തുടര്‍ന്ന് കൂടി എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുളള എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറല്‍ ബോഡി എടുത്തത്. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അവിടെ നടന്നിട്ടില്ല എന്ന് സമ്മതിക്കുമ്പോള്‍ തന്നെ, കോടതി വിധി വരുന്നതിന് മുന്‍പ് പുറത്താക്കുന്നത് ശരിയല്ല എ്ന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുന്‍തൂക്കം.
നടിമാരുമായി ധാരണ
ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുളള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരുമായി അമ്മ ചര്‍ച്ച നടത്തി. അവരുടെ ആവശ്യങ്ങള്‍ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ചര്‍ച്ചയില്‍ പങ്കെടുത്ത രേവതിയും പാര്‍വ്വതിയും പത്മപ്രിയയും തമ്മില്‍ ധാരണയായി.
നിയമോപദേശം ലഭിച്ചു
അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുളള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി റദ്ദാക്കിയത് വിദഗ്ധ നിയമോപദേശത്തിന് വിടാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറല്‍ ബോഡി വിളിച്ച് കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാല്‍ രേവതിയ്ക്കും പാര്‍വ്വതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു.
തിലകന്റെ വിഷയം വേറെ
ശ്രീ തിലകന്റെ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശ്രീ തിലകന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി ശരിവെയ്ക്കുകയായിരുന്നു. ദിലീപിന്റെ വിഷയത്തില്‍ ജനറല്‍ ബോഡി എടുത്ത തീരുമാനമായത് കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറല്‍ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഡ്വക്കേറ്റ് മുന്നോട്ട് വെച്ചത്.
തിരിച്ചെടുക്കാൻ സന്തോഷം
അമ്മയില്‍ നിന്നും രാജി വെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡണ്ട് ശ്രീ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. മാത്രമല്ല എല്ലാ വിഷയത്തിലും സ്‌നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാര്‍വ്വതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പ് നല്‍കിയതുമാണ്.
ലാലിന് പ്രതിരോധം
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായെടുത്ത തീരുമാനങ്ങള്‍ ശ്രീ മോഹന്‍ലാലിന്റെ മാത്രം തലയില്‍ കെട്ടിവെച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല. രേവതിയും പാര്‍വ്വതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുളള അമ്മയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്.
ദുരിതാശ്വാസ തിരക്കിൽ
ശ്രീമതി കവിയൂര്‍ പൊന്നമ്മ ഉള്‍പ്പെടെയുള്ള അമ്മയുടെ പല അംഗങ്ങള്‍ക്കും ഈ പ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ കൂടുതല്‍ പ്രാധാന്യം നല്‍കി. പ്രളയക്കെടുതികളില്‍ നിന്നും കര കയറ്റി കേരളത്തെ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ അമ്മയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു.
ജനറല്‍ ബോഡി യോഗം
ആദ്യ രണ്ടു ഗഡുക്കളായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു. തുടര്‍ന്ന് ഡിസംബറില്‍ ഗള്‍ഫില്‍ ഒരു ഷോ നടത്തി നല്ലൊരു തുക സമാഹരിച്ച് നല്‍കാന്‍ അമ്മ ഉദ്ദേശിക്കുന്നുണ്ട്. ആ ഷോയുടെ തയ്യാറെടുപ്പിലാണ് ഞങ്ങള്‍. എന്നാലും അധികം വൈകാതെ തന്നെ ഒരു വിശേഷാല്‍ ജനറല്‍ ബോഡി യോഗം വിളിച്ച് കൂട്ടാമെന്ന് അമ്മ കരുതുന്നു.
സർക്കാർ ശ്രമത്തിന് പിന്തുണ
ഈ വിഷയത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്ത് കൊണ്ട് ജനറല്‍ ബോഡി യോഗത്തില്‍ ചട്ടങ്ങള്‍ക്കപ്പുറം, ധാര്‍മ്മികതയില്‍ ഊന്നിയുളള ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നു. പ്രശ്‌നത്തില്‍ ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് ബഹു. സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ശ്രീ എകെ ബാലന്‍ നടത്തിയ പ്രസ്താവന അമ്മ സ്വാഗതം ചെയ്യുന്നു. പ്രശ്‌നപരിഹാരത്തിനുളള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അമ്മ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.
അമ്മയ്ക്ക് വേണ്ടി
ഔദ്യോഗിക വക്താവ്
ജഗദീഷ്
ലക്ഷ്മിയുടെ ആരോഗ്യനില അതീവ ദയനീയമെന്ന് വീഡിയോ, പ്രതികരണവുമായി ഡോക്ടർ രംഗത്ത്
നടിമാർ കുറ്റം പറയാൻ നടക്കുന്നു, രേവതിയോടും പാർവ്വതിയോടും പത്മപ്രിയയോടും കോർത്ത് മഹേഷ്