ചീത്തപ്പേര് മാറ്റാൻ അമ്മ, ആക്രമിക്കപ്പെട്ട നടിയെ താരസംഘടനയിലേക്ക് അടുപ്പിക്കാൻ നീക്കം
കൊച്ചി: മലയാള സിനിമയിലെ താരസംഘടനയായ അമ്മയും വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവും തമ്മിലുളള ഏറ്റുമുട്ടല്‍ ദിലീപിന്റെ പുറത്താക്കലോടെ താല്‍ക്കാലികമായി അവസാനിച്ചിരിക്കുകയായിരുന്നു. ദിലീപിനെ അമ്മ പിന്തുണയ്ക്കുന്നതില്‍ പ്രതിഷേധിച്ചാണ് ആക്രമിക്കപ്പെട്ട നടി അടക്കമുളള നാല് പേര്‍ അമ്മയില്‍ നിന്ന് രാജി വെച്ചത്.
ദിലീപ് പുറത്താണ് എന്നത് പോലെ തന്നെ ഈ നാല് പേരും അമ്മയില്‍ നിന്ന് പുറത്ത് തന്നെയാണ് ഇപ്പോഴും ഉളളത്. എന്നാല്‍ ആക്രമിക്കപ്പെട്ട നടിയെ മാത്രമായി സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരാന്‍ അമ്മ നേതൃത്വം ശ്രമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടിമാരുടെ രാജി
മലയാള സിനിമയ്ക്ക് അകത്തും പുറത്തും അതിശക്തനായിരുന്ന ദിലീപിന് തന്നെയാണ് അമ്മ പ്രത്യക്ഷമായും പരോക്ഷമായും തുടക്കം മുതല്‍ പിന്തുണ നല്‍കിയിരുന്നത്. ഇത് സംഘടനയുടെ പ്രതിച്ഛായയെ വലിയ തോതില്‍ ദോഷകരമായി ബാധിച്ചു. ദിലീപിനോടുളള അമ്മയുടെ ഈ നിലപാടില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടിയും റിമ കല്ലിങ്കലും രമ്യാ നമ്പീശനും ഗീതു മോഹന്‍ദാസും അമ്മ അംഗത്വം രാജി വെച്ച് പുറത്ത് പോയി.
ദിലീപിന്റെ രാജി ചോദിച്ച് വാങ്ങി
അതിന് ശേഷവും ദിലീപിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം ഉയര്‍ന്നതോടെ അമ്മ ദിലീപില്‍ നിന്ന് രാജി ചോദിച്ച് വാങ്ങി. ദിലീപിനെ പുറത്താക്കിയപ്പോഴും രാജി വെച്ച് പുറത്ത് പോയ നടിമാരുടെ കാര്യത്തില്‍ ഒരു തീരുമാനം ആയിട്ടില്ലായിരുന്നു. നടിമാരെ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുന്നില്ല എന്ന നിലപാടായിരുന്നു ആദ്യം അമ്മ നേതൃത്വത്തിന്.
അപേക്ഷിച്ചാൽ തിരിച്ച് വരാം
സംഘടനയിലേക്ക് തിരിച്ച് വരണമെങ്കില്‍ ആക്രമിക്കപ്പെട്ട നടി അടക്കമുളളവര്‍ അപേക്ഷ ഫോം പൂരിപ്പിച്ച് നല്‍കി തുടക്കം മുതലുളള നടപടിക്രമങ്ങളിലൂടെ കടന്ന് പോകണമെന്നും മാപ്പ് പറയണം എന്നും വരെ കെപിഎസി ലളിത അടക്കമുളള അമ്മ അംഗങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. ഇത് വലിയ വിവാദത്തിന് ഇടയാക്കി. നടിമാര്‍ മാപ്പ് പറയേണ്ടതില്ലെന്നും എന്നാല്‍ അപേക്ഷ നല്‍കണമെന്നും അമ്മ നേതൃത്വം പിന്നീട് വിശദീകരിച്ചു.
നടിയെ തിരിച്ചെത്തിക്കാൻ ശ്രമം
എന്നാല്‍ ദിലീപ് വിഷയത്തിലുണ്ടായ ചീത്തപ്പേര് കഴുകിക്കളയാനുളള പുതിയ നീക്കത്തിലാണ് അമ്മ എന്നാണ് സൂചന. ആക്രമിക്കപ്പെട്ട നടിയെ സംഘടനയിലേക്ക് തിരിച്ച് കൊണ്ടുവരാനാണ് ശ്രമം. നടി രാജി വെച്ചത് ദിലീപ് പ്രശ്‌നത്തിലാണ്. എന്നാല്‍ ആ ദിലീപ് ഇന്ന് സംഘടനയ്ക്ക് പുറത്താണ്. അപ്പോള്‍ നടിക്ക് തിരികെ വരാന്‍ പ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് അമ്മയിലെ പൊതുവികാരം എന്നാണ് സൂചന.
എക്സിക്യൂട്ടീവിൽ തീരുമാനം
നടിയുടെ തിരിച്ച് വരവ് സംബന്ധിച്ച വിഷയം അമ്മ എക്‌സിക്യൂട്ടീവില്‍ നേരത്തെ അവതരിപ്പിക്കുകയും പ്രസിഡണ്ട് മോഹന്‍ലാല്‍ അടക്കമുളളവര്‍ അംഗീകരിക്കുകയും ചെയ്തതാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇനി ജനുവരിയിലാണ് അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേരുക. ഈ യോഗത്തില്‍ നടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
തിരിച്ച് വരുന്നില്ല
അമ്മയില്‍ ഇനി തിരിച്ച് വരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ രമ്യയും റിമയും തുറന്നടിച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ രാജിക്ക് പിന്തുണയായിട്ടാണ് മറ്റുളളവര്‍ രാജി വെച്ചത്. ഇവരെ തിരിച്ചെടുക്കാന്‍ തയ്യാറാവാതിരിക്കുമ്പോള്‍ നടി മാത്രമായിട്ട് തിരിച്ച് വരുമോ എന്ന ചോദ്യമാണ് ബാക്കി. തനിക്കൊപ്പം നിന്നവരെ തള്ളി നടി അമ്മയിലേക്ക് തിരിച്ച് വരുമോ എന്ന് അറിയേണ്ടതുണ്ട്.
മഞ്ജു വാര്യർ ആർക്കൊപ്പം
ഡബ്ല്യൂസിസിയുണ്ടാക്കാന്‍ ഇറങ്ങുകയും പിന്നീട് പിന്നോട്ട് വലിയുകയും ചെയ്ത നടി മഞ്ജുവാര്യര്‍ അമ്മയ്‌ക്കൊപ്പമുണ്ട്. ഡബ്ല്യൂസിസിയില്‍ ഇപ്പോഴും മഞ്ജു ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. ഡബ്ല്യൂസിസിയുടെ വാര്‍ത്താ സമ്മേളനം അടക്കമുളള പരിപാടികളില്‍ മഞ്ജു വാര്യര്‍ പങ്കെടുക്കാറില്ല. നടിയുമായി മഞ്ജുവിന് അടുത്ത ബന്ധമുണ്ട്. ഇത് നേട്ടമാണെന്ന് അമ്മ നേതൃത്വം കണക്ക് കൂട്ടുന്നു.