നടിമാരുടെ മുന്നിൽ മുട്ടുമടക്കി ദിലീപിന്റെ 'അമ്മ'.. ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുന:പരിശോധിക്കും
കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് മലയാള സിനിമയില്‍ വന്‍ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. അമ്മയുടെ തിട്ടൂരം അനുസരിച്ച് പ്രതികരിക്കാതെ തുടരാന്‍ സാധ്യമല്ലെന്ന് ഒരു കൂട്ടം പെണ്ണുങ്ങള്‍ പ്രഖ്യാപിച്ചത് അമ്മയുടെ ഗര്‍വ്വിനേറ്റ തിരിച്ചടിയാണ്.
ദിലീപിനെ എളുപ്പത്തില്‍ അമ്മയിലേക്ക് തിരുകി കയറ്റാം എന്ന അമ്മയുടെ വ്യാമോഹം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച നടിമാര്‍ ആ വിഷയം ചര്‍ച്ച ചെയ്യണം എന്ന ആവശ്യവും ഉന്നയിച്ചിരിക്കുന്നു. ഒടുവില്‍ പെണ്‍വീറിന് മുന്നില്‍ ആണുങ്ങളുടെ അമ്മ മുട്ടുമടക്കിയിരിക്കുന്നു.
അമ്മയുടെ കൈവിട്ട് കാര്യങ്ങൾ
യോഗത്തിലെ അജണ്ടയില്‍ ഇല്ലാത്ത ദിലീപ് വിഷയം ഊര്‍മ്മിള ഉണ്ണിയെക്കൊണ്ട് ചോദിപ്പിക്കുകയും നൈസായി ദിലീപിനെ തിരിച്ചെടുക്കുകയുമാണ് അമ്മ നേതൃത്വം ചെയ്തത്. മോഹന്‍ലാലിനെ മുന്‍നിര്‍ത്തി പിന്നില്‍ കളിച്ചത് ഗണേഷും മുകേഷും അടക്കമുള്ള കടുത്ത ദിലീപ് പക്ഷക്കാര്‍. എന്നാല്‍ ഈ അജണ്ട നടപ്പാക്കല്‍ അനുവദിച്ച് തരാനാകില്ലെന്ന് പ്രഖ്യാപിച്ച് 4 നടിമാര്‍ രാജി വെച്ചതോടെ കാര്യങ്ങള്‍ അമ്മയുടെ കൈ വിട്ട് പോയി.
നടിമാർ ശത്രുക്കൾ
കേരളം ഒന്നാകെ ഈ നടിമാര്‍ക്കൊപ്പം നിന്നതോടെ അമ്മ വെട്ടിലായി. മാത്രമല്ല അമ്മയില്‍ തുടരുന്ന ഡബ്ല്യൂസിസി അംഗങ്ങള്‍ ചര്‍ച്ച ആവശ്യപ്പെട്ട് കത്ത് കൂടി നല്‍കിയതോടെ താരസംഘടന മുട്ട് മടക്കിയിരിക്കുകയാണ്. നേരത്തെ ഈ വിഷയത്തില്‍ മിണ്ടാതിരുന്ന അമ്മ നേതൃത്വം രാജി വെച്ച നടിമാര്‍ ശത്രുക്കളല്ല എന്ന് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നു. ഇടവേള ബാബുവിന്റേതാണ് പ്രതികരണം.
വീണ്ടും ചർച്ച ചെയ്യും
ദിലീപിനെ തിരിച്ച് എടുത്തതുമായി ബന്ധപ്പെട്ട വിവാദം ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി അമ്മ എക്‌സിക്യൂട്ടീവ് യോഗം ഉടന്‍ തന്നെ ചേരുമെന്നും ഇടവേള ബാബു അറിയിച്ചിരിക്കുന്നു. ദിലീപിനെ തിരിച്ചെടുത്ത വിഷയം പുനപരിശോധിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്യുക. മാത്രമല്ല നടിമാര്‍ അയച്ച കത്തും അമ്മയിലേക്കില്ല എന്ന് വ്യക്തമാക്കി ദിലീപ് അയച്ച കത്തും ചര്‍ച്ച ചെയ്യും.
ലാൽ തിരികെ വന്ന ശേഷം ചർച്ച
ലണ്ടനില്‍ സിനിമാ ചിത്രീകരണത്തിനായി പോയിരിക്കുന്ന അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ തിരികെ വന്നതിന് ശേഷമാകും അമ്മ യോഗം ചേരുക. രാജി വെച്ച് പുറത്ത് പോയ നടിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യം അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനിക്കുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.
കത്ത് നൽകി നടിമാർ
ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനപരിശോധിക്കണം എന്നാവശ്യപ്പെട്ട് രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവര്‍ ചേര്‍ന്നാണ് അമ്മയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ജൂലൈ 13നോ 14നോ അമ്മ നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണം എന്നാണ് ആവശ്യം. അമ്മ ഇക്കാര്യം പുനപരിശോധിച്ചില്ലെങ്കില്‍ കൂടുതല്‍ നടിമാര്‍ രാജി വെച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അമ്മയ്ക്ക് ദിലീപിന്റെ കത്ത്
വിവാദത്തില്‍ അമ്മ തീര്‍ത്തും ഒറ്റപ്പെട്ടതിന് പിന്നാലെ പൃഥ്വിരാജിനേയും പി ബാലചന്ദ്രനേയും പോലുള്ള നടന്മാരും നടികള്‍ക്കൊപ്പം നിന്നതും സംഘടനയെ ആശങ്കയിലാഴ്ത്തി. കൂടുതല്‍ പ്രശ്‌നങ്ങളൊഴിവാക്കുന്നതിന് വേണ്ടിയാണ് അമ്മ ഒത്തുതീര്‍പ്പിന് തയ്യാറായത്. അതിനിടെ അമ്മയെ രക്ഷിക്കാനെന്നോണം ദിലീപ് കഴിഞ്ഞ ദിവസം കത്തയയ്ക്കുകയുമുണ്ടായി. അമ്മയിലേക്ക് ഇല്ലെന്നാണ് നടന്റെ നിലപാട്.
അറിഞ്ഞത് മാധ്യമങ്ങൾ വഴി
അമ്മ ജനറൽ സെക്രട്ടറിക്കാണ് ദിലീപ് കത്ത് അയച്ചിരിക്കുന്നത്. കത്ത് ഇങ്ങനെയാണ്: സർ, കഴിഞ്ഞ 24നു കൂടിയ അമ്മയുടെ ജനറൽ ബോഡിയിൽ അമ്മയിലെ മെമ്പറായ എന്നെ പുറത്താക്കുവാൻ എനിക്കു നോട്ടീസ് നൽകാതെയും, എന്റെ വിശദീകരണം കേൾക്കാതെയും എടുത്ത അവയ്‌ലബിൾ എക്സിക്യൂട്ടീവിന്റെ മുൻ തീരുമാനം നിലനിൽക്കുന്നതല്ല എന്ന് തീരുമാനിച്ച വിവരം മാധ്യമങ്ങളിലൂടെ അറിയാൻ ഇടയായി.
ഉടനെ അമ്മയിലേക്കില്ല
അതിൽ അമ്മ ഭാരവാഹികൾക്കും,സഹപ്രവർത്തകർക്കും നന്ദി രേഖപ്പെടുത്തുന്നു. എന്നാൽ ഞാൻ മനസ്സാ വാചാ അറിയാത്തൊരു കേസ്സിന്റെ കെണിയിൽ പെടുത്തപ്പെട്ടിരിക്കുന്നതിനാൽ ഈ കേസിൽ കേരളത്തിലെ പ്രേക്ഷകർക്കും, ജനങ്ങൾക്കും മുന്നിൽ എന്റെ നിരപരാധിത്വം തെളിയിക്കുo വരെഒരുസംഘടനയുടേയും പ്രവർത്തനങ്ങളിൽ സജീവമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
Recommended Video
അമ്മയെ അപമാനിക്കുന്നു
‘ഫിയോക്ക്’ എന്ന സംഘടനക്ക് ഇതേ സാഹചര്യത്തിൽ എഴുതിയ കത്തിൽ മുമ്പു് ഇത് ഞാൻ സൂചിപ്പിച്ചിരുന്നതാണ്. മലയാളസിനിമയിലെ ഒട്ടേറെ അഭിനേതാക്കൾക്ക് ആശ്രയമായി നിൽക്കുന്ന അമ്മ എന്ന സംഘടനയെ എന്റെ പേരും പറഞ്ഞ് പലരും അപമാനിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു. അമ്മയുടെ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്നുകൊണ്ട് ദിലീപ്- എന്നാണ് കത്ത് അവസാനിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
വിമൻ ഇൻ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്