ഇടവേള ബാബുവിനെ തൊടാതെ 'അമ്മ', പാർവ്വതി പുറത്ത് തന്നെ, ബിനീഷിനെ പുറത്താക്കില്ല, സിദ്ദിഖ് ഇറങ്ങിപ്പോയി
കൊച്ചി: ബിനീഷ് കോടിയേരിയും ഇടവേള ബാബുവും അടക്കമുളള വിഷയങ്ങളില്‍ തീരുമാനമെടുത്ത് താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം. മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷിനെ പുറത്താക്കണം എന്നാണ് അമ്മയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടത്.
എന്നാല്‍ ബിനീഷിനോട് വിശദീകരണം തേടാനാണ് അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. ഇടവേള ബാബുവിന് എതിരെയുളള പരാതിയിലും പാര്‍വ്വതി തിരുവോത്തിന്റെ രാജിയിലും അമ്മ എക്സിക്യൂട്ടീവ് തീരുമാനമെടുത്തിരിക്കുകയാണ്. വിശദാംശങ്ങളിങ്ങനെ..
നടപടി വേണമെന്ന് സിദ്ധിഖ്
അമ്മയിലെ ആജീവനാന്ത അംഗമായ ബിനീഷ് കോടിയേരിക്ക് എതിരെ നടപടി വേണം എന്നാണ് സംഘടനാ സെക്രട്ടറിയായ സിദ്ധിഖ് യോഗത്തില്‍ ആവശ്യപ്പെട്ടത്. നേരത്തെ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെ പുറത്താക്കിയത് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ അടുത്ത സുഹൃത്ത് കൂടിയായ സിദ്ധിഖ് വാദം ഉന്നയിച്ചത്. എക്സിക്യൂട്ടിവിലെ അംഗങ്ങളായ നടിമാരും ബിനീഷിനെതിരെ നടപടി ആവശ്യപ്പെട്ടു.
രണ്ട് നീതി പാടില്ലെന്ന്
സംഘടനയില്‍ രണ്ട് നീതി പാടില്ലെന്നും ബിനീഷിനെ പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ദിലീപിനെതിരെ സ്വീകരിച്ച നടപടി തന്നെ ബിനീഷിനെതിരെയും വേണമെന്നും ആവശ്യം ഉയര്‍ന്നു. എന്നാല്‍ ബിനീഷിനെ പുറത്താക്കണം എന്ന ആവശ്യത്തെ ഇടത് എംഎല്‍എമാരും അമ്മ സംഘടനയിലെ വൈസ് പ്രസിഡണ്ടുമാരുമായ കെബി ഗണേഷ് കുമാറും മുകേഷും ശക്തമായി എതിര്‍ത്തു.
വിശദീകരണം മതിയെന്ന് മുകേഷ്
അമ്മ പ്രസിഡണ്ട് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ എട്ട് പേരാണ് പങ്കെടുത്തത്. ബിനീഷിനെതിരെയുളള നടപടിയെച്ചൊല്ലി യോഗത്തില്‍ വാക്കേറ്റമുണ്ടായതാണ് വിവരം. ബിനീഷിനെ പുറത്താക്കേണ്ടതില്ലെന്നും താല്‍ക്കാലം വിശദീകരണം തേടിയാല്‍ മതിയെന്നുമുളള നിര്‍ദേശമാണ് മുകേഷ് മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശം അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍ അംഗീകരിച്ചു.
സിദ്ധിഖ് ഇറങ്ങിപ്പോയി
എന്നാല്‍ ഈ തീരുമാനത്തെ സിദ്ധിഖ് ശക്തമായി എതിര്‍ത്തു. വിശദീകരണം തേടാന്‍ അമ്മയ്ക്ക് എന്ത് അവകാശമെന്ന് സിദ്ധിഖ് ചോദിച്ചതായാണ് വിവരം. മാത്രമല്ല ബിനീഷിനെതിരെ നടപടിയില്ലെന്ന് വന്ന ഘട്ടത്തില്‍ സിദ്ധിഖ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ടര്‍ ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. യോഗത്തിന് ശേഷം പുറത്തേത്ത് ഇറങ്ങിയ മോഹന്‍ലാലും ഇടവേള ബാബുവും അടക്കമുളളവര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.
ഇടവേള ബാബുവിനെതിരെ നടപടിയില്ല
ആക്രമിക്കപ്പെട്ട നടിക്കെതിരെ അമ്മ ജനറല്‍ സെക്രട്ടറിയായ നടന് ഇടവേള ബാബു നടത്തിയ വിവാദ പരാമര്‍ശങ്ങളും അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചയായി. അമ്മ അംഗങ്ങളായ രേവതിയും പത്മപ്രിയയും ഇടവേള ബാബുവിനെതിരെ പരാതി നല്‍കിയിരുന്നു. ഈ പരാതി അമ്മ യോഗത്തില്‍ വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍ ഇടവേള ബാബുവിനെതിരെ നടപടി വേണ്ടെന്നാണ് അമ്മയുടെ തീരുമാനം.
നടിക്കെതിരെ വിവാദ പരാമർശം
ഇടവേള ബാബുവിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് അമ്മ അംഗത്വം നടി പാര്‍വ്വതി തിരുവോത്ത് രാജി വെച്ചിരുന്നു. പാര്‍വ്വതിയുടെ രാജി അമ്മ സ്വീകരിച്ചു. റിപ്പോർട്ടർ ചാനലിലെ മീറ്റ് ദ എഡിറ്റേഴ്സ് പരിപാടിയിൽ ആണ് ഇടവേള ബാബു നടിയെ അപമാനിക്കുന്ന പരാമർശം നടത്തിയത്. അമ്മ ട്വന്റി ട്വന്റി മോഡലിൽ നിർമ്മിക്കുന്ന ചിത്രത്തിൽ നടി ഉണ്ടാകുമോ എന്ന ചോദ്യത്തിന് ആണ് ഇടവേള ബാബു വിവാദമായ മറുപടി നൽകിയത്. മരിച്ച് പോയവരെ തിരിച്ച് കൊണ്ടുവരാനാകില്ലല്ലോ എന്ന് ഇടവേള ബാബു പറഞ്ഞതാണ് വിവാദമായത്.
മരിച്ചവരെ തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ
ആ ചോദ്യത്തിന് ഇടവേള ബാബുവിന്റെ വിശദമായ മറുപടി ഇങ്ങനെ.. ''ഭാവന ഇപ്പോള്‍ അമ്മയില്‍ ഇല്ല. നേരത്തെ ട്വന്റി ട്വന്റിയില്‍ നല്ല റോള്‍ ചെയ്തതാണ്. അതിപ്പോ മരിച്ച് പോയവരെ നമുക്ക് തിരിച്ച് കൊണ്ടുവരാന്‍ സാധിക്കില്ലല്ലോ. അത് പോലെയാണ്. അമ്മയില്‍ ഉളളവരെ വെച്ചായിരിക്കും സിനിമ. ഇപ്പോള്‍ ഭാവന അമ്മയില്‍ ഇല്ല എന്നേ തനിക്ക് പറയാനാവൂ''.
നാണം കെട്ട പരാമര്‍ശം
ഇടവേള ബാബുവിന്റെ വാക്കുകള്‍ക്കെതിരെ പാര്‍വ്വതി തിരുവോത്ത് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ഒരു വിഡ്ഡിയെ കാണൂ, ഓക്കാനമുണ്ടാക്കുന്നു. നാണം കെട്ട പരാമര്‍ശം എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ പാര്‍വ്വതി സ്റ്റാറ്റസ് ഇട്ടത്. ഒപ്പം ഇടവേള ബാബുവിന്റെ പ്രതികരണവും പാര്‍വ്വതി പങ്ക് വെച്ചിരുന്നു. പിന്നാലെ പാര്‍വ്വതി അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു.
മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഉപേക്ഷിക്കുന്നു
രാജി പ്രഖ്യാപിച്ച് കൊണ്ടുളള പാർവ്വതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' 2018 ൽ എന്റെ സുഹൃത്തുക്കൾ എഎംഎംഎയിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്തു നിന്ന് കൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചു പേരെങ്കിലും വേണം എന്നു തോന്നിയതു കൊണ്ടാണ്. പക്ഷെ എഎംഎംഎ ജനറൽസെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടതിനു ശേഷം, സംഘടനയിൽ എന്തെങ്കിലും ഒരു മാറ്റം ഉണ്ടാകും എന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിക്കുന്നു.
അറപ്പുളവാക്കുന്ന മനോഭാവം
ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് Mr ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത്. മാധ്യമങ്ങൾ ഈ പരാമർശം ചർച്ച ചെയ്തു തുടങ്ങുന്ന നിമിഷം മുതൽ അയാളെ അനുകൂലിച്ച് മറ്റു പല സംഘടനാ അംഗങ്ങളും വരും.
അതേ മോശമായ രീതിയിൽ ഇതും
കാരണം സ്ത്രീകളുമായി ബന്ധപ്പെട്ട ഏതൊരു പ്രശ്നവും നിങ്ങൾ കൈകാര്യം ചെയ്ത അതേ മോശമായ രീതിയിലാണ് ഇതും സംഭവിക്കുക എന്ന് എനിക്ക് ഉറപ്പുണ്ട്. ഞാൻ എഎംഎംഎയിൽ നിന്നും രാജി വയ്ക്കുന്നു. അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ഞാൻ ശക്തമായി ആവശ്യപെടുന്നു. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു'' .