പാലക്കാട് ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതി തൂങ്ങിമരിച്ചു; പോലീസിന്റെ ഭീഷണി കാരണമെന്ന് ആരോപണം...
കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലാണ് സന്തോഷ് അടക്കം നാലു പേരെ പോലീസ് പ്രതിചേർത്തത്.
പാലക്കാട്: കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലെ പ്രതി ജീവനൊടുക്കി. പാലക്കാട് ബിപിഎൽ കൂട്ടുപാത പള്ളത്തേരി വീട്ടിൽ സന്തോഷ്(27) ചൊവ്വാഴ്ച രാവിലെ വീടിന് സമീപം തൂങ്ങിമരിച്ചത്. പോലീസിന്റെ ഭീഷണി കാരണമാണ് സന്തോഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം.
പാലക്കാട് എലപ്പുള്ളിയിൽ കെഎസ്ആർടിസി ബസിന് കല്ലെറിഞ്ഞ കേസിലാണ് സന്തോഷ് അടക്കം നാലു പേരെ പോലീസ് പ്രതിചേർത്തത്. ഇതിൽ സന്തോഷ് ഒഴികെയുള്ള മൂന്നുപേർ കഴിഞ്ഞദിവസം കസബ സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയിരുന്നു. തുടർന്ന് സ്റ്റേഷനിൽ ഹാജരാകാതിരുന്ന സന്തോഷിനെ തേടി ചൊവ്വാഴ്ച രാവിലെ പോലീസ് വീട്ടിലെത്തി.
എന്നാൽ പോലീസ് വന്ന സമയത്ത് സന്തോഷ് വീട്ടിൽ ഇല്ലായിരുന്നു. സ്റ്റേഷനിൽ ഹാജരായില്ലെങ്കിൽ സന്തോഷിനെ അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ അടയ്ക്കുമെന്നും പറഞ്ഞാണ് പോലീസ് ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് മടങ്ങിയത്. രാവിലെ ജോലിക്ക് പോയിരുന്ന സന്തോഷ് അൽപസമയത്തിന് ശേഷം വീട്ടിൽ എത്തിയപ്പോഴാണ് പോലീസ് വന്ന കാര്യം അറിഞ്ഞത്. ഇതിനുപിന്നാലെ വീടിന് പുറത്തേക്കിറങ്ങിയ സന്തോഷിനെ പിന്നീട് നാട്ടുകാരാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
സന്തോഷിന്റെ ആത്മഹത്യയ്ക്ക് കാരണം പോലീസ് ഉദ്യോഗസ്ഥരുടെ ഭീഷണിയാണെന്ന് ആരോപിച്ച് മൃതദേഹം നീക്കംചെയ്യാൻ നാട്ടുകാർ അനുവദിച്ചില്ല. തുടർന്ന് നാട്ടുകാരും ബന്ധുക്കളും പാലക്കാട്-പൊള്ളാച്ചി ദേശീയപാത ഉപരോധിച്ചു. സ്ഥലത്ത് ഇപ്പോഴും നാട്ടുകാർ തടിച്ചുകൂടി നിൽക്കുകയാണ്. വരാപ്പുഴയിൽ കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിന് പിന്നാലെയാണ് പോലീസ് ഭീഷണിയെ തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തതെന്ന ആരോപണവും ഉയർന്നിരിക്കുന്നത്.
പോലീസിന് ആളുമാറി.. കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തല്ല യഥാര്‍ത്ഥ പ്രതി!
അൽഐനിൽ മലയാളി നഴ്സ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് മക്കൾ
വിനോദയാത്രയ്ക്ക് പോയ നാലംഗ മലയാളി കുടുംബത്തെ കാണാതായി! അഞ്ച് ദിവസമായി ഒരു വിവരവുമില്ല...