'അമ്മ സംഘടനയെ തകര്‍ത്തു കൊണ്ടാകരുത്', ഡബ്ല്യൂസിസിയെ കുറിച്ച് പ്രതികരിച്ച് നടി ഉർവശി
കൊച്ചി: ഡബ്ല്യൂസിസി രൂപീകരണത്തോടെയാണ് മലയാള സിനിമാ രംഗത്ത് സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ഒരു സംഘടന ഉണ്ടാകുന്നത്. വലിയ പിന്തുണ തന്നെ പൊതുസമൂഹത്തില്‍ നിന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് ലഭിക്കുന്നുമുണ്ട്.
Recommended Video
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുളള നിലപാടുകളുടെ പേരിലടക്കം താരസംഘടനയായ അമ്മയുമായി തുറന്ന പോരിലാണ് ഡബ്ല്യൂസിസി. അമ്മ സംഘടനയെ തകര്‍ത്ത് കൊണ്ടാവരുത് വനിതാ സംഘടന എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് നടി ഉര്‍വശി. വിശദാംശങ്ങള്‍ ഇങ്ങനെ
ഏറ്റവും പ്രബല സംഘടന
മലയാള സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മകളില്‍ ഏറ്റവും പ്രബലമാണ് അഭിനേതാക്കളുടെ സംഘടനയായ അമ്മ. മലയാളം സിനിമാ രംഗത്തെ വലിയൊരു വിഭാഗം താരങ്ങളും അമ്മയില്‍ അംഗങ്ങളാണ്. അവശകലാകാരന്മാരെ സഹായിക്കുന്നത് അടക്കമുളള നിരവധി പ്രവര്‍ത്തനങ്ങള്‍ അമ്മ നടത്തുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തോടെയാണ് അമ്മ സംഘടന രൂക്ഷമായി വിമര്‍ശിക്കപ്പെട്ടത്.
സ്ത്രീകൾക്കായി ഡബ്ല്യൂസിസി
അന്ന് അമ്മയുടെ നേതൃസ്ഥാനത്ത് ഉണ്ടായിരുന്ന നടന് ദിലീപ് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ്. ദിലീപിനെ പിന്തുണയ്ക്കുന്ന തരത്തിലുളള നിലപാടുകള്‍ അമ്മ നേതൃത്വത്തില്‍ നിന്നുണ്ടായെന്ന് ആരോപിച്ചാണ് പാര്‍വ്വതി തിരുവോത്തും രേവതിയും രമ്യാ നമ്പീശനും അടക്കമുളള താരങ്ങള്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ ഡബ്ല്യൂസിസി എന്ന സംഘടന രൂപീകരിച്ചത്.
പിന്തുണയ്ക്കാന്‍ മടിക്കുന്നു
സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് എതിരെയും അമ്മ സംഘടനയില്‍ അടക്കമുളള പുരുഷാധിപത്യ പ്രവണതകള്‍ക്ക് എതിരെയും ഡബ്ല്യൂസിസി നിരന്തരം ശബ്ദം ഉയര്‍ത്തുന്നുണ്ട്. സിനിമയിലെ പ്രമുഖരായ പലരും ഡബ്ല്യൂസിസിയെ പിന്തുണയ്ക്കാന്‍ മടിക്കുന്നു. പലരും വനിതാ സംഘടനയോടുളള എതിര്‍പ്പ് പരസ്യമായി തന്നെ പ്രകടിപ്പിച്ചിട്ടുമുണ്ട്.
സംഘടന ഉണ്ടാകുന്നത് നല്ലത് തന്നെ
അതിനിടെ ഡബ്ല്യൂസിസിയെ കുറിച്ചുളള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞിരിക്കുകയാണ് നടി ഉര്‍വശി. സ്ത്രീകളുടെ ഉന്നമനത്തിന് സിനിമയില്‍ സംഘടന ഉണ്ടാകുന്നത് നല്ലത് തന്നെ ആണെന്ന് ഉര്‍വശി പറഞ്ഞു. എന്നാല്‍ അത് അമ്മ സംഘടനയെ തകര്‍ത്തുകൊണ്ടാകരുത് എന്നും ഒരു അഭിമുഖത്തില്‍ ഉര്‍വശി പറഞ്ഞു.
ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല
മലയാള സിനിമയില്‍ സ്ത്രീകള്‍ക്ക് വേണ്ടി ഒരു സംഘടന ആരംഭിച്ചതും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളുമെല്ലാം താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നത് എന്നും ഉര്‍വശി പറഞ്ഞു. ഡബ്ല്യൂസിസിയുമായി ബന്ധപ്പെട്ട് താന്‍ ഇതുവരെ ആരോടും സംസാരിച്ചിട്ടില്ല. തന്നോടും ഇക്കാര്യങ്ങള്‍ ആരും പറഞ്ഞിട്ടില്ലെന്നും ഉര്‍വശി വെളിപ്പെടുത്തി.
തകര്‍ത്ത് കൊണ്ടാകരുത്
സ്ത്രീകളുടെ ശബ്ദമായി നില്ക്കുന്നതിനും അവരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നതിനും ഒരു സംഘടന ഉണ്ടാകുന്നത് നല്ലത് തന്നെയാണ്. എന്നാല്‍ പുതിയ സംഘടനകളുടെ പ്രവര്‍ത്തനം അമ്മ പോലൊരു സംഘടനയെ തകര്‍ത്ത് കൊണ്ടാകരുത്. താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് നേരിട്ട് അറിയാമെന്നും അര്‍ഹതപ്പെട്ട നിരവധി പേര്‍ക്ക് അമ്മ വഴി വലിയ സഹായം ലഭിക്കുന്നുണ്ടെന്നും ഉര്‍വശി പറഞ്ഞു.
കരുത്തിനെ ബഹുമാനിക്കണം എന്നതാണ്
നടി മംമ്ത മോഹൻദാസും അടുത്തിടെ വനിതാ സംഘടനയെ കുറിച്ച് പ്രതികരിച്ച് രംഗത്ത് വന്നിരുന്നു. ''അന്തിമമായി എല്ലാ സ്ത്രീകളുടേയും ആവശ്യം അവര്‍ക്ക് പറയാനുളളത് മറ്റുളളവര്‍ കേള്‍ക്കണം എന്നതാണ്. അവരുടെ കരുത്തിനെ ബഹുമാനിക്കണം എന്നതാണ്. അവര്‍ക്കൊരു വിലാസം ഉണ്ടാകണം എന്നതുമൊക്കെയാണ്. ഒരു തരത്തിലുളള വിവേചനവും അടിച്ചമര്‍ത്തലും ആരും ആവശ്യപ്പെടുന്നില്ലെന്ന്'' മംമ്ത മോഹന്‍ദാസ് പറഞ്ഞു.
എന്തിനാണ് ഉളളില്‍ തന്നെ ഈ വേര്‍തിരിവ്
ഓരോ സ്ത്രീയും സ്വതന്ത്രയായിരിക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. സ്ത്രീ വിരുദ്ധത എപ്പോഴും ഉണ്ടാകും. അതിനെ പരിഗണിക്കേണ്ടതില്ല. മികച്ച ഒരുപാട് കാര്യങ്ങള്‍ നമുക്ക് ചുറ്റുമുണ്ട്. അത് ശ്രദ്ധിക്കാമല്ലോ. അതുകൊണ്ടൊക്കെ തന്നെ എന്തിനാണ് ഉളളില്‍ തന്നെ ഈ വേര്‍തിരിവ് ഉണ്ടാക്കി വെക്കുന്നത് എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും മംമ്ത പറഞ്ഞു.
ഒന്നിച്ച് നില്‍ക്കുമ്പോഴാണ് കൂടുതല്‍ ശക്തി
താന്‍ ആരെയും ഡബ്ല്യൂസിസി മെംബറായിട്ടോ അല്ലാത്ത ആളായിട്ടോ ഒന്നുമല്ല കാണുന്നത്. അതൊരു വ്യത്യാസം ഉണ്ടാക്കുന്നതായും തനിക്ക് തോന്നുന്നില്ല. ഒന്നിച്ച് നില്‍ക്കുമ്പോഴാണ് കൂടുതല്‍ ശക്തരാവുക എന്നാണ് താന്‍ വിശ്വസിക്കുന്നത്. വഴക്കിനോ തര്‍ക്കത്തിനോ ഉളള എനര്‍ജി തനിക്കില്ല. കഴിവുളളവര്‍ക്ക് അവസരം തുറന്ന് കൊടുക്കാനുളള ഒരു മനസ്സ് മാത്രമാണുളളത്. ഈ നിമിഷം നമ്മളുണ്ട്. അതെന്നെന്നും നിലനില്‍ക്കണമെന്നില്ലെന്നും മംമ്ത പറഞ്ഞു.
വനിതാ സംഘടനയുടെ സഹായം ആവശ്യമില്ല
നടിയും അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗവുമായ ശ്വേത മേനോനും നേരത്തെ ഡബ്ല്യൂസിസിക്ക് എതിരെ രംഗത്ത് വന്നിരുന്നു. തനിക്ക് വനിതാ സംഘടനയുടെ സഹായം ആവശ്യമില്ലെന്നാണ് ഡബ്ല്യൂസിസി രൂപീകരണത്തിന് പിന്നാലെ ശ്വേത പറഞ്ഞത്. സ്വന്തം നിലപാടിനായി സ്വയം പോരാടാന്‍ തനിക്ക് അറിയാമെന്നും അതാണ് തന്റെ രീതിയെന്നും ശ്വേത പറഞ്ഞു. താരസംഘടനായ അമ്മ തനിക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഇപ്പോള്‍ ജനിച്ചതല്ലേ ഉള്ളൂ എന്നുമാണ് ശ്വേത നേരത്തെ പ്രതികരിച്ചത്.