എ എൻ രാധാകൃഷ്‌ണന്റെ പരസ്യ ഭീഷണി അക്രമങ്ങള്‍ക്കുള്ള ആഹ്വാനം; നടപടിയെടുക്കണമെന്ന് എ വിജയരാഘവൻ
തിരുവനന്തപുരം; ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ് അന്വേഷണത്തിന്റെ പേരില്‍ മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്‌ണന്‍ പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കില്‍ അത് നടക്കില്ല. ഇല്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍പോയി കാണേണ്ടിവരുമെന്നുമുള്ള വിരട്ടല്‍ കേരളത്തില്‍ വിലപ്പോകില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്‌ണനെതിരെ നടപടി സ്വീകരിക്കണമെന്നും വിജയരാഘവൻ പറഞ്ഞു. പ്രസ്താവനയുടെ പൂർണരൂപം വായിക്കാം
ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെട്ട കുഴല്‍പ്പണക്കേസ് അന്വേഷണത്തിന്റെ പേരില്‍ സംസ്ഥാന മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് എ എൻ രാധാകൃഷ്‌ണന്‍ പരസ്യമായി നടത്തിയ ഭീഷണി അക്രമങ്ങള്‍ നടത്താനുള്ള ആഹ്വാനമാണ്. ഇത് ഗൗരവപൂര്‍വ്വം കണക്കിലെടുക്കണം.
സമാധാനപരമായ സാമൂഹ്യാന്തരീക്ഷത്തെ കലാപഭരിതമാക്കാനുള്ള പരിശ്രമമാണിത്. രാഷ്ട്രീയമായ അഭിപ്രായ പ്രകടനത്തിനപ്പുറം മുഖ്യമന്ത്രിയുടെ കുടുംബത്തെ കടന്നാക്രമിക്കുന്ന രീതിയാണ് ബിജെപി സ്വീകരിച്ചിരിക്കുന്നത്. കുഴല്‍പ്പണക്കേസ് അന്വേഷണം ബിജെപിയുടെ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് പരസ്യമായ കൊലവിളി ബിജെപി നേതാവ് നടത്തിയിരിക്കുന്നത്. ബിജെപിയുടെ അഴിമതി മൂടിവെച്ച് അക്രമം കെട്ടഴിച്ചുവിടാനാണ് ശ്രമിക്കുന്നത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കേരളഭരണം അട്ടിമറിക്കാന്‍ ബിജെപി നടത്തിയ ശ്രമം കേരളജനത ഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ നിരാകരിച്ചതാണ്.
ചാനല്‍ ചര്‍ച്ചകളില്‍ അഭിപ്രായം പറയുന്നവര്‍ക്കെതിരെ പോലും രാജ്യദ്രോഹകുറ്റം ചുമത്തുന്ന കൂട്ടരാണ് ഇവിടെ നിയമവാഴ്‌ചയെ വെല്ലുവിളിക്കുന്നത്. മുഖ്യമന്ത്രിയെ അപായപ്പെടുത്തുമെന്നും മക്കളെ കള്ളക്കേസില്‍ കുടുക്കുമെന്നുമാണ് എ എൻ രാധാകൃഷ്‌ണന്റെ ഭീഷണി. കുഴല്‍പ്പണകടത്ത് പിടിക്കപ്പെട്ടപ്പോള്‍ ഉദ്യോഗസ്‌ഥരെ വിരട്ടി നിയമം കൈയ്യിലെടുക്കാനാണ് കെ സുരേന്ദ്രന്റെ ശ്രമം. നിയമവാഴ്‌ചയും സ്വൈര്യജീവിതവും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ക്കെതിരെ കര്‍ശന നടപടി തുടരുക തന്നെ വേണം.
ഭീഷണിയും വെല്ലുവിളിയും കേരളത്തില്‍ വിലപ്പോകില്ലെന്ന് ബിജെപി നേതാക്കള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇതൊക്കെ അതേ നാണയത്തില്‍തന്നെ ചെറുത്ത് തോല്‍പ്പിച്ചതാണ് കേരളത്തിലെ പാര്‍ടിയുടെ ചരിത്രം. മുമ്പ് പലരും ഭീഷണിപ്പെടുത്തിയപ്പോഴെല്ലാം മുഖ്യമന്ത്രി വീട്ടില്‍തന്നെയാണ് കിടന്നുറങ്ങിയത്. ബിജെപിക്കാരുടെ വിരട്ടലിന് മുമ്പില്‍ മുട്ടുമടക്കിപോകുന്നതല്ല കമ്മ്യൂണിസ്റ്റുകാരുടെ പാരമ്പര്യം. ഇതിനെക്കാള്‍ വലിയ വെല്ലുവിളികളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും അതിന്റെ നേതാക്കളും കേരളത്തില്‍ മുന്നേറിയത്. ബിജെപി നേതാക്കളുടെ അഴിമതി അനാവരണം ചെയ്യപ്പെട്ടപ്പോള്‍ അവരുടെ ക്രിമിനല്‍ സ്വഭാവം കൂടുതലായി പുറത്തുവന്നിരിക്കുകയാണ്.
കുഴല്‍പ്പണക്കേസില്‍ കെ സുരേന്ദ്രനെതിരെ നിയമാനുസൃതം നടക്കുന്ന അന്വേഷണം മുഖ്യമന്ത്രി ഇടപെട്ട് അവസാനിപ്പിക്കണമെന്നാണ് മോഹമെങ്കില്‍ അത് നടക്കില്ല. ഇല്ലെങ്കില്‍ വീട്ടില്‍ കിടന്നുറങ്ങില്ലെന്നും മക്കളെ ജയിലില്‍പോയി കാണേണ്ടിവരുമെന്നുമുള്ള വിരട്ടല്‍ കേരളത്തില്‍ വിലപ്പോകില്ല. മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഭീഷണിപ്പെടുത്തിയതിന് രാധാകൃഷ്‌ണനെതിരെ നടപടി സ്വീകരിക്കണം.
താജ്മഹല്‍ വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു- ചിത്രങ്ങള്‍ കാണാം
കുഴല്‍പ്പണം ഇറക്കിയത് കയ്യോടെ പിടിച്ചതിന്റെ ജാള്യത മറയ്‌ക്കാനാണ് കെ സുരേന്ദ്രനും രാധാകൃഷ്‌ണനും ഭീഷണിയുമായി രംഗത്ത് വന്നിരിക്കുന്നത്. പണം കവര്‍ച്ച ചെയ്‌തുവെന്ന പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുഴല്‍പ്പണ ഇടപാട് പുറത്തുവന്നത്. നിയമവാഴ്‌ചയുടെ ശരിയായ നിര്‍വ്വഹണമാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്നത്. ഭരണാധികാരിയെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന രീതി ഇവിടെ നടക്കില്ല. ഈ ഫാസിസ്റ്റ് ഭീഷണിക്കെതിരെ പൊതുസമൂഹത്തില്‍ നിന്നും പ്രതിരോധം ഉയര്‍ന്നുവരണം.
മാളവിക ശര്‍മയുടെ ഏറ്റവും പുതിയ എച്ച്ഡി ചിത്രങ്ങള്‍ കാണാം
Recommended Video