Get Updates
Get notified of breaking news, exclusive insights, and must-see stories!

മിത്ത് വിവാദം: കോണ്‍ഗ്രസ് നേതാക്കളുടെ കാവി ഹൃദയം തുറന്ന് കാട്ടപ്പെട്ടെന്ന് ഐഎന്‍എല്‍, ലീഗിനും വിമർശനം

സ്പീക്കർ എഎൻ ഷംസീറിന്റെ ഒരു പ്രസംഗത്തിൽനിന്ന് തുടങ്ങിയ മിത്ത് വിവാദം കോൺഗ്രസ് നേതാക്കളായ വി.ഡി സതീശന്റെയും കെ. സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും കാവി ഹൃദയം നിഷ്പ്രയാസം അനാവൃതമാക്കിയെന്ന് ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂർ. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ വിധേയത്വ മനസ്സിന്റെ വൃത്തികെട്ട മുഖം സ്വന്തം സമുദായത്തിന് ഇതിലൂടെ കാണിച്ചുകൊടുക്കുകയും ചെയ്തെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു.

വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുക എന്നത് ഇടതുസർക്കാറിന്റെ പ്രഖ്യാപിത നയം കൂടിയാണ്. തന്നെയുമല്ല, ഫാഷിസ്റ്റ് പ്രതിരോധം തുടങ്ങേണ്ടത് വിദ്യാലയ അങ്കണത്തിൽനിന്ന് തന്നെയല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു. ഐഎന്‍എല്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

kasim-irikkur

മിത്ത് കത്തിയപ്പോൾ അഴിഞ്ഞുവീണ മുഖംമൂടികൾ

ചില വിവാദങ്ങൾ കൊണ്ടുള്ള പ്രയോജനം ചിലർ അണിഞ്ഞ കാപട്യത്തിന്റെ മുഖംമൂടികൾ പിച്ചിച്ചിന്താൻ അത് സഹായകമാവും എന്നതാണ്. സ്പീക്കർ എ.എൻ. ഷംസീറിന്റെ ഒരു പ്രസംഗത്തിൽനിന്ന് തുടങ്ങിയ മിത്ത് വിവാദം എൻ.എസ്.എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ അണിഞ്ഞ ആർ.എസ്.എസ് കളസം തുറന്നുകാട്ടി എന്നതിനപ്പുറം കോൺഗ്രസ് നേതാക്കളായ വി.ഡി സതീശന്റെയും കെ. സുധാകരന്റെയും രമേശ് ചെന്നിത്തലയുടെയും കാവി ഹൃദയം നിഷ്പ്രയാസം അനാവൃതമാക്കുകയും മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വിധേയത്വ മനസ്സിന്റെ വൃത്തികെട്ട മുഖം സ്വന്തം സമുദായത്തിന് കാണിച്ചുകൊടുക്കുകയും ചെയ്തു.

വിശ്വാസവും മിത്തും രണ്ടും രണ്ടാണെന്ന പ്രാഥമിക അറിവ് ഈ നേതാക്കൾക്കില്ലാതെ പോയി എന്നിടത്തായിരുന്നു കുഴപ്പം. ചരിത്രപരമായോ വസ്തുതാപരമായോ ഒരിക്കലും തെളിയിക്കപ്പെടാത്ത ഐതിഹ്യങ്ങളും കെട്ടുകഥകളും മനുഷ്യ മനസ്സ് സഹസ്രാബ് ധങ്ങളായി കൊണ്ടുനടക്കുന്നുണ്ട്. വിശ്വാസം അതിനും മുകളിലുള്ള അഗാധതലത്തിലുള്ള മനോവ്യപാരമാണ്. തികച്ചും സ്വകാര്യമാണത്. ഒരു മിത്ത് കേവലം മിത്താണെന്ന് വിളിച്ചുപറയേണ്ടിവരുന്നത്്സത്യമാണ് എന്ന വ്യാജേന അത് ഒരു ജനതയുടെമേൽ അടിച്ചേൽപ്പിക്കുമ്പോഴാണ്. ഭരണകൂടം വഴി അത് പ്രചരിപ്പിക്കുമ്പോൾ പ്രത്യേകിച്ചും.

ഷംസീർ വിദ്യാർഥികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുമ്പോൾ ''നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സയൻസിനെ പ്രമോട്ട് ചെയ്യണം'' എന്നല്ലാതെ ശാസ്ത്രബോധത്തെ നിരാകരിക്കുന്ന, അന്ധവിശ്വാസം വളർത്തുന്ന കെട്ടുകഥകളെ മുറുകെ പിടിക്കണം എന്ന് പറയാനാകുമോ? അങ്ങനെ പറഞ്ഞെങ്കിൽ ഷംസീറിന്റെ സ്ഥാനം കമ്യൂണിസ്റ്റുകാരുടെ കൂടെയല്ല, സംഘ്പരിവാറോടൊപ്പമായിരിക്കും. അറുപിന്തിരിപ്പനും അന്ധവിശ്വാസിയുമായ സ്പീക്കർ എന്നായിരിക്കില്ലേ ചരിത്രത്തിൽ അദ്ദേഹത്തിന്റെ പേര് കുറിച്ചിടപ്പെടുക! ജൂലൈ 21ന് കോലഞ്ചേരി കടയിരിപ്പു സ്‌കൂളിൽ ഷംസീർ നടത്തിയ പ്രസംഗം, രാഷ്ട്രീയ മേൽക്കോയ്മ ഉറപ്പിക്കാൻ ഹിന്ദുത്വ ശക്തികൾ വിദ്യാഭ്യാസ-സാംസ്‌കാരിക മേഖലയിൽ നടപ്പാക്കുന്ന ബദ്ധിക മലിനീകരണത്തെ കുറിച്ച് വിദ്യാർഥികളെ ജാഗരൂഗരാക്കാൻ ചിന്തിച്ചു തയ്യാറാക്കിയതാവണം.

kasim-irikkur

വിദ്യാർഥികളിൽ ശാസ്ത്രാവബോധം വളർത്തുക എന്നത് ഇടതുസർക്കാറിന്റെ പ്രഖ്യാപിത നയം കൂടിയാണ്. തന്നെയുമല്ല, ഫാഷിസ്റ്റ് പ്രതിരോധം തുടങ്ങേണ്ടത് വിദ്യാലയ അങ്കണത്തിൽനിന്ന് തന്നെയല്ലേ? ഷംസീറിന്റെ പ്രസംഗത്തിനെതിരെ ഉറഞ്ഞുതുള്ളാൻ തുടങ്ങിയ ആ നിമിഷം ജി. സുകുമാരൻ നായർ എൻ.എസ്.എസ് ജന.സെക്രട്ടറിയുടെ ഉത്തരീയമണിഞ്ഞ് മറച്ചുപിടിക്കൻ ശ്രമിക്കുന്ന തനി വർഗീയ മനസിന്റെ വിഷഗ്രസ്തമായ കോണുകൾ പ്രബുദ്ധകേരളത്തിനു മുന്നിൽ നിർലജ്ജം പ്രദർശിപ്പിച്ചു. ഷംസീർ എന്ന മുസ്‌ലിമിന്റെ സ്ഥാനത്ത് ഏതെങ്കിലും ഹിന്ദുവോ ക്രിസ്ത്യാനിയോ ആണ് മനുഷ്യന്റെ ശരീരവും ആനയുടെ മുഖവുമുള്ള ഗണപതിയുടെ സൃഷ്ടിപ്പ് പ്ലാസ്റ്റിക് സർജറിയിലൂടെയാണെന്ന ആർ.എസ്.എസ് പ്രചാരണം അണ്ണാക്ക് തൊടാതെ വിഴുങ്ങരുത് എന്ന് കുഞ്ഞുങ്ങളെ ഓർമപ്പെടുത്തിയിരുന്നതെങ്കിൽ ഈ പുകിലൊന്നും ഉയരുമായിരുന്നില്ല.

ഹൂറികളെയും ബുറാഖിനെയും കുറിച്ച് വിഡ്ഡിത്തം വിളമ്പി ചുറ്റും കൂടി ശുംഭന്മാരുടെ കൈയടി വാങ്ങി സായൂജ്യം കൊള്ളുമായിരുന്നുമില്ല. ഹൈന്ദവ വിശ്വാസത്തിലെ അപ്‌സരസ്സുളെ കുറിച്ച് എൽ.കെ.ജി വിവരമുണ്ടായിരുന്നുവെങ്കിൽ നായർമുഖ്യൻ ഹൂറികളെ കുറിച്ച് നാറിയ വർത്തമാനം പറയില്ലായിരുന്നു. ഷംസീറിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ ചങ്കിൽ തറച്ചുപോലും. ആർ.എസ്.എസ് പതിറ്റാണ്ടുകളായി പ്രചരിപ്പിക്കുകയും ക്ലാസെടുക്കുകയും ചെയ്യുന്ന പച്ചക്കള്ളങ്ങളെ ബുദ്ധിയും വിവരവും ശാസ്ത്രബോധവും ദൈവ വിശ്വാസവുമുള്ള ആർ.എസ്.എസ് നേതാക്കളടക്കം അടിപടലം ഖണ്ഠിച്ചിട്ടുണ്ട്! മിത്തുകളെ ചരിത്രമാക്കി മാറ്റിയെഴുതാനും അതുവഴി ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്ര അടിത്തറ വിപുലപ്പെടുത്താനും മോദിഭരണകൂടം നടത്തുന്ന കോപ്രായങ്ങൾ മൂലം ലോകത്തിന്റെ മുന്നിൽ ഇന്ത്യക്ക് തലതാഴ്‌ത്തേണ്ടിവരുന്ന പ്രതിസന്ധിയെ കുറിച്ചൊന്നും സുകുമാരൻ നായർക്ക് വിവരമുണ്ടാകണമെന്നില്ല.

എന്നാൽ, തീർത്തും വിഭാഗീയ ചിന്താഗതിയോടെ സ്പീക്കർക്കെതിരെ രംഗത്ത് വന്ന് മുഖം നഷ്ടപ്പെട്ട എൻ.എസ്.എസ് ജന.സെക്രട്ടറിയെ പിന്താങ്ങാനും സ്പീക്കറെ മുന്നിൽ നിർത്തി സി.പി.എമ്മിനെ പ്രതിക്കുട്ടിൽ കയറ്റാനും കോൺഗ്രസ് നേതാക്കളായ കെ. സുധാകരനും വി.ഡി സതീശനും രമേശ് ചെന്നിത്തലയുമൊക്കെ നടത്തിയ രാഷ്ട്രീയ കുനുഷ്ടിലൂന്നിയ നിലപാടിനൊപ്പം നിൽക്കാൻ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജന.സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി നടത്തിയ ഞാണിന്മേൽകളി അറപ്പുളവാക്കുന്നതും സ്വസമുദായത്തോടുള്ള കടുത്ത വഞ്ചനയുമാണെന്ന് പറയാതെ വയ്യ. സ്പീക്കറുടെ പരാമർശങ്ങൾ വിശ്വാസത്തിന് മുറിവേൽപ്പിക്കുന്നതാണെന്നാണ് പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം. ശാസ്ത്രബോധവും മതഗ്രന്ഥങ്ങളിൽ പറയുന്ന കാര്യങ്ങളും പൊരുത്തപ്പെട്ട് പോകില്ല എന്നാണ് സതീശ് ശാസ്ത്രികൾ പറയുന്നത്! എവിടെനിന്നാണാവോ ഈ വെളിപാട്? മന$പൂർവം ആർ.എസ്.എസിന്റെ സിദ്ധാന്തങ്ങളെയല്ലേ ഈ കോൺഗ്രസുകാരൻ ഉയർത്തിക്കാട്ടുന്നത്.

നമ്മുടെ രാഷ്ട്രശിൽപികൾ, വിശിഷ്യാ നെഹ്‌റുവിനെപോലുള്ള കോൺഗ്രസ് നേതാക്കൾ സ്വപ്‌നം കണ്ട ഇന്ത്യ ഐതിഹ്യങ്ങളെ കെട്ടിപ്പിടിച്ച്, പൗരാണികതയുടെ ജീർണതകളിൽ അഭിരമിക്കുന്ന ജനതയുടെ കൂടാരമല്ല. മറിച്ച്, പൗരാണികതതെ മാനിച്ചുകൊണ്ട് തന്നെ അധുനാധുനികമായ ജീവിതവീക്ഷണം വെച്ചുപുലർത്തുന്ന ഒരു പുരോഗമന ജനസഞ്ചയത്തെയാണ്. അതിന്‌ വേണ്ടിയാണ് എണ്ണമറ്റ ശാസ്ത്ര-സാങ്കേതിക വൈജ്ഞാനിക കേന്ദ്രങ്ങളും ചരിത്ര ഗവേഷണ സ്ഥാപനങ്ങളും സ്വാതന്ത്ര്യം കിട്ടിയ ഉടൻ കെട്ടിപ്പടുത്തത്. എന്നാൽ, എൻ.എസ്.എസിനെ പോലുള്ള ജാതികൂട്ടായ്മകൾക്കാണ് കേരളത്തിന്റെ ഊരായ്മ എന്ന ഉറച്ചുവിശ്വസിക്കുന്ന ആർ.എസ്.എസ് ഭക്തർക്ക് മറിച്ചൊന്നും ചിന്തിക്കാൻ കഴിയില്ല.

എന്നാൽ മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്തിന് സുകുമാരൻ നായരുടെ ജാതിക്കൂടാരത്തിൽ കയറിച്ചെന്ന് കസേരയിട്ടിരുന്നു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ചർച്ചകൾക്ക് ഷംസീറിന്റെ പ്രസ്താവന വഴിമരുന്നിടുന്നിട്ടുവെന്നാണ് കുഞ്ഞാപ്പയുടെ കണ്ടുപിടിത്തം. ലീഗ് ലീഡറോട് ഒന്ന് ചോദിക്കട്ടെ: യഥാർഥത്തിൽ ആരാണ് വർഗീയ ചേരിതിരിവുണ്ടാക്കിയത്? വർഗീയ ചേരിതിരിവ് ലക്ഷ്യമിട്ടാണോ ഷംസീർ കുട്ടികളെ അഭിസംബോധന ചെയ്തത്? വിവാദത്തിന് തിരികൊളുത്തിയത് എൻ.എസ്.എസ് ജന.സെക്രട്ടറിയല്ലേ? ഷംസീറിന് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ കാഴ്ചപ്പാട് തുറന്നുപറയുന്നതെന്തിന് പേടിക്കണം? മിത്തുകളെ ചരിത്രമായി അവതരിപ്പിച്ച് ആർ.എസ്.എസ് ഹിന്ദിത്വപ്രത്യയശാസ്ത്രത്തെ 142 കോടി ജനത അധിവസിക്കുന്ന ഇന്ത്യാ മഹാരാജ്യത്തിന്റെ മേൽ രാഷ്ട്രീയാധിപത്യം അരക്കിട്ടുറപ്പിക്കാൻ നടത്തുന്ന ഹീനശ്രമങ്ങളെ എന്തിനു പിന്താങ്ങണം?

സി.പി.എമ്മും എൻ.എസ്.എസും തമ്മിലുള്ള ആശയയുദ്ധത്തിലേക്ക് ലീഗ് അഖിലേന്ത്യാ സെക്രട്ടറിക്ക് എടുത്തുചാടേണ്ട വല്ല ആവശ്യവുമണ്ടോ? ഈ കെട്ടകാലത്ത് സംഘ്പരിവാർ കൂട്ടങ്ങൾ തുറന്നുവിട്ട മുസ്‌ലിം വിരുദ്ധ അതിക്രമങ്ങൾ കണ്ടിട്ടും കേട്ടിട്ടും ഒരക്ഷരം മിണ്ടാതിരുന്ന ലീഗ് നേതാവിന് ആർ.എസ്.എസിനെ സുഖിപ്പിക്കുന്ന ചിലത് പറയാത്തത് കൊണ്ട് ഉറക്കം വരുന്നില്ലല്ലേ? ഹരിയാനയിൽ വി.എച്ച്.പിയും ബജ്‌റംഗദളും മുസ്‌ലിംകളെ കൊന്ന് കൊലവിളി നടത്തുമ്പോൾ അഖിലേന്ത്യാ ജന.സെക്രട്ടറിക്ക് പ്രതിഷേധത്തിന്റെ മൃദുസ്വരം ഉയർത്തിയോ? ഗുരുഗാവിൽ ഹിന്ദുത്വ കാപാലികൾ മസ്ജിദുകൾ തച്ചുതകർത്തതിന്റെ ഞെട്ടിപ്പിക്കുന്ന പടം കണ്ടിട്ടും എന്തേയ് സമുദായ നേതാവിന് ഒന്ന് നടുങ്ങാൻ സാധിച്ചില്ല?

യുവാവായ പള്ളി ഇമാമിനെ വെടിവെച്ച് കൊന്ന ഭീകരസത്യത്തിന്റെ ഘോര വിശദാംശങ്ങൾ കേൾക്കാൻ കഴിഞ്ഞിട്ടും എന്തുകൊണ്ട് അതിനു പിന്നിലെ ആർ.എസ്.എസ് കരങ്ങളെകുറിച്ച് കുഞ്ഞാലിക്കുട്ടിക്ക് പ്രതിഷേധിക്കാനാവുന്നില്ല? മുംബൈയിൽ തീവണ്ടിയലുണ്ടായ ല ഭീകരാക്രമണം വലിയൊരു പരീക്ഷണത്തിന്റെ തുടക്കമല്ലെന്ന് കുഞ്ഞാലിക്കുട്ടിക്ക് പറയാനാവുമോ? മതവിരുദ്ധരെന്ന് കുഞ്ഞാലിക്കുട്ടിയുടെ അരുമശിഷ്യന്മാർ പ്രചരിപ്പിച്ചു നടക്കുന്ന സി.പി.എമ്മിന്റെ ജിഹ്വയിൽ ലീഡ് സ്‌റ്റോറിയായി പള്ളി തകർത്ത വാർത്ത പ്രസിദ്ധീകരിച്ചപ്പോൾ സമുദായ ജിഹ്വയിൽ ഖാഇദെ മില്ലത്തിന്റെ പേരിൽ 26 കോടി തട്ടിയെടുത്ത ആവേശമല്ലേ കോരിച്ചൊരിഞ്ഞത്. കോടിക്കിലുക്കത്തിനു മുന്നിൽ എന്തുപള്ളി, ഏത് ഇമാമ്? ചാത്തപ്പന് എന്ത് മഅ്ശറ!

മണിപ്പൂരിനും ഹരിയാനക്കും ശേഷം കേരളവും തമിഴ്‌നാടും: ആർ.എസ്.എസിന്റെ ആത്യന്തിക ലക്ഷ്യമാണെന്ന് കോൺഗ്രസ്, ലീഗ് നേതാക്കൾ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല. കേരളത്തെ മറ്റൊരു മണിപ്പൂരോ ഹരിയാനയോ ആയി മാറ്റിയെടുക്കാൻ ജി. സുകുമാരൻ നായരെ പോലുള്ള കോടാലിപ്പിടികളെ സംഘ്പരിവാർ ഉപയോഗപ്പെടുത്തുമെന്നതിൽ സംശയം വേണ്ടാ. വിഡ്ഡിത്തം പറഞ്ഞ് ആപ്പിലായ നായരുടെ അരമനയിൽ ആർ.എസ്.എസുകാർ എത്തിക്കഴിഞ്ഞു. ഷംസീർ ചേലാകർമം നിർവഹിച്ചതിന്റെ തുണ്ടും തേടി കെ. സുരേന്ദ്രൻ തലശ്ശേരിയിൽ അലയുന്നുണ്ട്.

ശബരിമല വിവാദം സൃഷ്ടിച്ച് മുതലെടുപ്പ് നടത്താൻ സംഘ്പരിവാർ നടത്തിയ ശ്രമങ്ങളുടെ ഗുണഫലം 2019ൽ അനുഭവിക്കാനായത് യു.ഡി.എഫിനായെങ്കിൽ ഇത്തവണ അവസാനത്തെ ചിരി ആർ.എസ്.എസ് എന്ന കുറുനരിയുടെ മുഖത്താകുമെന്ന് മനസ്സിയാക്കിയാൽ കോൺഗ്രസിന് നല്ലത്, മുസ്‌ലിം ലീഗിനും. പിന്നെ, എ.ആർ. നഗർ ബാങ്കിലേക്കും പാണക്കാട്ടേക്കും ഇ.ഡി വരുന്നത് തടയുന്ന എന്ന ഏക ലക്ഷ്യവുമായി സംഘ്പരിവാറിനെയും ബി.ജെ.പിയെയും ഇമ്മട്ടിൽ താങ്ങാൻ നിന്നാൽ പാർട്ടിയുടെ മയ്യിത്ത് കട്ടിൽ താങ്ങാൻ ആളില്ലാതെ വരുമെന്ന കാര്യം മറക്കണ്ടാ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+