മമ്മൂക്ക.. താങ്കൾക്കൊരു തിരിഞ്ഞ് നോട്ടം ആവശ്യമാണ്.. മമ്മൂട്ടിക്ക് ആനന്ദ് കൊച്ചുകുടിയുടെ തുറന്ന കത്ത്
ആനന്ദ് കൊച്ചുകുടി ഡെയ്‌ലി ഓയ്ക്ക് വേണ്ടി എഴുതിയ ലേഖനം ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചതാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിന് നേരെയുള്ള സൈബര്‍ ആക്രമണം രൂക്ഷമാകാന്‍ കാരണം. ദിലീപിനേയും മമ്മൂട്ടിയേയും പോലുള്ളവര്‍ മലയാള സിനിമയിലെ സ്ത്രീവിരുദ്ധതയുടെ വക്താക്കളാകുന്നതിനെ വിമര്‍ശിക്കുന്നതായിരുന്നു ആ ലേഖനം. മമ്മൂട്ടിയുടെ പ്രായത്തിന് ചേരാത്ത വേഷം കെട്ടലുകളെ അടക്കം വിമര്‍ശിക്കുന്ന ലേഖനത്തിന് എതിരെ സുനിത ദേവദാസിനെ പോലുള്ളവര്‍ രംഗത്ത് വരികയും ചെയ്തതോടെ ഫാന്‍സ് ഉറഞ്ഞ് തുള്ളി. ഇതോടെ ലേഖനം ഡബ്ല്യൂസിസി പിന്‍വലിച്ചുവെങ്കിലും ആക്രമണം തുടരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിക്കൊരു തുറന്ന കത്ത് എഴുതിയിരിക്കുകയാണ് ആനന്ദ് കൊച്ചുകുടി.
ദിലീപിന് ശ്വാസം വിടാം.. ആ പരാതി തള്ളിപ്പോയി! കാവ്യയ്ക്കും നാദിർഷയ്ക്കും ഗണേഷിനും ജയറാമിനും ആശ്വാസം
മമ്മൂട്ടിക്ക് തുറന്ന കത്ത്
ആനന്ദ് കൊച്ചുകുടിയുടെ കത്ത് ഇങ്ങനെയാണ്: പ്രിയപ്പെട്ട മമ്മൂക്ക, പാര്‍വ്വതിക്ക് പിന്തുണ പ്രഖ്യാപിച്ച് താനെഴുതിയ ലേഖനത്തിന്റെ പേരില്‍ വിമന്‍ ഇന്‍ സിനിമ കലക്ടീവിന് നേരെ താങ്കളുടെ ആരാധകര്‍ നടത്തുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ എഴുത്ത്. തന്റെ ബാല്യകാല ഹീറോ ആ സുവര്‍ണകാലത്തിന്റെ നിഴലായി മാത്രം മാറുന്നതിന്റെ നിരാശയില്‍ നിന്നുണ്ടായതാണ് വിവാദമായ തന്റെ ലേഖനം.
കുട്ടിക്കാലത്തെ ഹീറോ
ഏഴാം വയസ്സില്‍ താന്‍ ആദ്യമായി തിയറ്ററില്‍ പോയി കണ്ട സിനിമ മമ്മൂട്ടിയുടെ പപ്പയുടെ സ്വന്തം അപ്പൂസ് ആയിരുന്നു. അന്ന് മുതല്‍ മമ്മൂക്കയുടെ ആരാധകനാണ്. ആ സിനിമ എത്രയോ തവണ താന്‍ കണ്ടിരിക്കുന്നു. തന്റെ ജീവിതവുമായി ഒട്ടേറെ സാമ്യമുണ്ട് ആ സിനിമയ്ക്ക്. വേനല്‍ക്കാല അവധികളില്‍ മമ്മൂട്ടിയുടെ ജോണി വാക്കറും ജാക്ക്‌പോട്ടും നമ്പര്‍ വണ്‍ സ്‌നഹേതീരം ബാംഗ്ലൂര്‍ നോര്‍ത്തുമെല്ലാം കണ്ടിട്ടുണ്ട്.
മമ്മൂട്ടിക്ക് വേണ്ടി വാദിച്ച നാളുകൾ
കൗമാരകാലത്ത് ആ ആരാധന വളര്‍ന്നു. ക്ലാസ്സിലെ കൂട്ടുകാരെല്ലാം മോഹന്‍ലാല്‍ ആരാധകരായിരിക്കുമ്പോഴും ഞാന്‍ മമ്മൂട്ടിക്ക് വേണ്ടി വാദിച്ചു. അന്നത്തെ നിങ്ങളുടെ കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പ് മൂലം വെറും ഒരു നടന്‍ എന്നതിലപ്പുറം നിങ്ങളെന്റെ ഹീറോ ആയി മാറി. 90കളിലെ നിങ്ങളുടെ സിനിമയില്‍ എന്തായിരിക്കുമെന്ന് പ്രേക്ഷകര്‍ക്ക് ധാരണയുണ്ടായിരുന്നു.
അന്നത്തെ ഉജ്ജ്വല പ്രകടനങ്ങൾ
മോഹന്‍ലാലിനെപ്പോലെ നിങ്ങള്‍ നൃത്തം ചെയ്തില്ല എന്നതോ തമാശ കാണിച്ചില്ല എന്നതോ അന്ന് ഞങ്ങളെ ബാധിച്ചിരുന്നതേ ഇല്ല. നിങ്ങളുടെ കഥാപാത്രത്തേയും ഉജ്ജ്വല പ്രകടനത്തേയും ശബ്ദ മോഡുലേഷനേയും ഞങ്ങള്‍ ആരാധിച്ചു. 2000ല്‍ മൂന്നാമത്തെ ദേശീയ അവാര്‍ഡ് സ്വന്തമാക്കി. അരയന്നങ്ങളുടെ വീട് പോലുള്ള നല്ല സിനിമകളുണ്ടായെങ്കിലും കരിയറിയില്‍ വലിയ തിരിച്ചടികളുണ്ടായി.
തമാശപ്പടങ്ങളിലേക്കുള്ള മാറ്റം
2003ല്‍ ക്രോണിക് ബാച്ചിലറിലൂടെ താങ്കള്‍ വലിയ തിരിച്ച് വരവ് തന്നെ നടത്തി. അത്തരം മികച്ച ചിത്രങ്ങളില്‍ താങ്കളെ കാണാമെന്ന് തന്നെപ്പോലുള്ളവര്‍ പ്രതീക്ഷിച്ചു. എന്നാല്‍ തൊമ്മനും മക്കളും, തസ്‌ക്കരവീരന്‍ പോലുള്ള ചിത്രങ്ങളില്‍ കോമഡി വേഷങ്ങളിലാണ് പിന്നെ താങ്കളെ കണ്ടത്. ദിലീപിന്റെ മീശമാധവന്‍ പോലുള്ള തമാശപ്പടങ്ങള്‍ താങ്കളെ സ്വാധീനിച്ചിരിക്കാം.
താങ്കളെന്തും ചെയ്യാൻ തയ്യാർ
അത്തരമൊരു നിലവാരത്തിലേക്ക് താഴ്ന്നത് ആരാധകരില്‍ പലര്‍ക്കും അവിശ്വസനീയം തന്നെയായിരുന്നു. അണ്ണന്‍ തമ്പി, ഈ പട്ടണത്തില്‍ ഭൂതം, ലൗ ഇന്‍ സിംഗപ്പൂര്‍ പോലുള്ള സിനിമകള്‍ താങ്കള്‍ തുടര്‍ച്ചയായി തെരഞ്ഞെടുത്തതോടെ താങ്കളെക്കുറിച്ചുള്ള പ്രതീക്ഷകളില്ലാതായി. പഴത്തൊലിയില്‍ ചവിട്ടി വീഴുന്നത് പോലുള്ള തമാശയ്ക്കാണ് മാര്‍ക്കറ്റ് എങ്കില്‍ താങ്കളതും ചെയ്യാന്‍ തയ്യാറായിരുന്നു. പണ്ടത്തെ സുവര്‍ണകാലത്ത് ഇത്തരം സിനിമകള്‍ താങ്കള്‍ തെരഞ്ഞെടുക്കുമായിരുന്നോ?
ആരാധന പതുക്കെ ഇല്ലാതായി
താങ്കളോടുള്ള ആരാധനയൊക്കെ പതുക്കെ ഇല്ലാതാവുകയായിരുന്നു. ഇടയ്ക്ക് പ്രാഞ്ചിയേട്ടന്‍ പോലുള്ള സിനിമകള്‍ ചെറിയ പ്രതീക്ഷ നല്‍കി. പ്രായത്തിന് ചേരുന്ന കഥാപാത്രങ്ങള്‍ താങ്കളൊരു മികച്ച നടനാണെന്ന് വീണ്ടും തെളിയിച്ചു. പലേരി മാണിക്യത്തിലെ മുരിക്കുന്നത്ത് ഹാജിയും താങ്കളിലെ നടനിലെ കഴിവുകളെ വീണ്ടും പുറത്തെത്തിച്ചു. ഒരു പ്രായം കഴിഞ്ഞാല്‍ ഒന്നുകില്‍ സുന്ദരനായ വൃദ്ധനായോ അല്ലെങ്കില്‍ കൃത്രിമമായ ചെറുപ്പക്കാരനായോ തുടരാം എന്നെവിടെയോ വായിച്ചിട്ടുണ്ട്.
പ്രായത്തിനൊത്ത കഥാപാത്രങ്ങൾ
പ്രായത്തിനൊത്ത കഥാപാത്രം ചെയ്യാന്‍ താങ്കള്‍ തയ്യാറായിരുന്നുവെങ്കില്‍ ശക്തമായ തിരക്കഥകള്‍ താങ്കളെ തേടി വരുമായിരുന്നു. ബ്ലെസ്സിയുടെ പ്രണയത്തില്‍ മോഹന്‍ലാലിനൊപ്പം അനുപം ഖേറിന് പകരം താങ്കളെ ആയിരുന്നുവത്രേ ബ്ലെസ്സി മനസ്സില്‍ കണ്ടിരുന്നത്. ആ വാര്‍ത്ത സത്യമാണ് എങ്കില്‍ താങ്കളാ വേഷം ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ആഗ്രഹിച്ച് പോകുന്നു.
നല്ല പേരിനെ നശിപ്പിച്ചു
പ്രാഞ്ചിയേട്ടന് ശേഷം താങ്കള്‍ തെരഞ്ഞെടുത്ത സിനിമകളെല്ലാം സൂചിപ്പിക്കുന്നത്, താങ്കള്‍ വരുന്ന സിനിമകളെയെല്ലാം തിരക്കഥ പോലും ശ്രദ്ധിക്കാതെ സ്വീകരിക്കുകയായിരുന്നു എന്നതാണ്. 2005ന് ശേഷമുള്ള സിനിമകള്‍ താങ്കളുടെ നല്ല പേരിനെ നശിപ്പിക്കുക മാത്രമല്ലേ ചെയ്തിട്ടുള്ളൂ എന്നൊരു തിരിഞ്ഞ് നോട്ടം താങ്കള്‍ക്ക് നടത്താവുന്നതാണ്.
പുനർവിചിന്തനം നടത്തുമെന്ന് പ്രതീക്ഷ
എന്നപ്പോലുള്ള ആരാധകര്‍ ഇല്ലാതാകുന്നത് താങ്കളെ ഒരു തരത്തിലും ബാധിക്കില്ലെന്ന് സിനിമയിലെ ഒരു സുഹൃത്ത് പറയുകയുണ്ടായി. കാരണം മാസ്സ് സിനിമകളിലൂടെ വലിയൊരു കൂട്ടം ആരാധക വൃന്ദം താങ്കള്‍ക്ക് സ്വന്തമായുണ്ട്. അതാണ് താങ്കളെ മുന്നോട്ട് നയിക്കുന്നത് എങ്കില്‍ ഈ പറയുന്നതെല്ലാം പാഴാണ്. ഇനിയെങ്കിലും സിനിമകള്‍ തെരഞ്ഞെടുക്കുമ്പോള്‍ താങ്കള്‍ പുനര്‍ചിന്തനം നടത്തുമെന്നാണ് പ്രതീക്ഷ എന്നാണ് കത്ത് അവസാനിക്കുന്നത്.