സഹകരണ സംഘത്തിലും ഇടപെടൽ,സിപിഎം ജില്ലാ സെക്രട്ടറിയുടെ കത്ത് പുറത്ത്, പുതിയ വിവാദം
തിരുവനന്തപുരം: സഹകരണ സംഘത്തിലേക്ക് ജീവനക്കാരനെ നിയമിക്കാൻ ശുപാർശ ചെയ്ത് കൊണ്ടുള്ള സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്‌റെ പേരിലുള്ള കത്ത് വിവാദത്തിൽ. ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് നിയമിക്കേണ്ടവരുടെ പേരുകൾ ഉൾപ്പെടെ നൽകി കൊണ്ടുള്ള കത്താണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ജൂനിയർ ക്ലർക്ക് ഡ്രൈവർ തസ്തികയിലേക്ക് നിയമിക്കേണ്ടവരെ കുറിച്ചാണ് കത്തിൽ പറയുന്നത്.

2021 ജുലൈയിൽ തയ്യാറാക്കിയതാണ് കത്ത്. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതായുള്ള ലെറ്റർപാഡിൽ ആനാവൂർ നാഗപ്പന്റെ പേരുണ്ട്. മൂന്നുപേരെ നിയമിക്കാനാണ് കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിലെ നിർദേശം. അറ്റന്റർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ പറയുന്നുണ്ട്.
സഹകരണ സ്ഥാപനങ്ങളിലെ നിയമന ചട്ടങ്ങൾ ലംഘിച്ചുള്ള ഇടപെടലാണ് ജില്ലാ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. നാലാം ഗ്രേഡ് ജീവനക്കാരെ നിയമിക്കാൻ പ്രത്യേക ഏജൻസിയെ വേണമെന്നതാണ് ചട്ടം.

അതേസമയം പുതിയ കത്ത് പുറത്ത് വന്നതിന് പിന്നാലെ സി പി എമ്മിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. ആര്യാ രാജേന്ദ്രന്റെ കത്ത് വ്യാജമാണെന്ന് ഏത് ക്രൈം ബ്രാഞ്ച് പറഞ്ഞാലും ജനങ്ങൾ വിശ്വസിക്കാത്തതിന്റെ കാരണം ഇതാണെന്നും ഇത്തരത്തിലുള്ള കത്തുകൾ ഇവിടുത്തെ പതിവ് സംഭവമാണെന്ന് കോൺഗ്രസ് മുൻ എം എൽ എ വിടി ബൽറാം പറഞ്ഞു. വിടി ബൽറാമിന്റെ വാക്കുകളിലേക്ക് -

ഇതിവിടത്തെ പതിവ് സംഭവമാണ്. കഴിഞ്ഞ കുറേക്കാലമായി കേരളത്തിലെ പൊതു നിയമനങ്ങളൊക്കെ സിപിഎമ്മുകാർക്ക് സംവരണം ചെയ്യപ്പെട്ടതാണ്. നിയമനാധികാരികൾ സിപിഎം നേതാക്കൾ തന്നെയാണ്. പരീക്ഷയും ഇന്റർവ്യൂവുമൊക്കെ വെറും പ്രഹസനമാണ്. ഇങ്ങനെ നിയമിതരാകുന്ന മുഴുവനാളുകളിൽ നിന്നും അവരുടെ ശമ്പളത്തിന്റെ ഒരു ഭാഗം ലെവി ആയി സിപിഎം പാർട്ടി ഖജനാവിലേക്ക് മാസാമാസം എത്തുന്നുണ്ട്. പൊതു പണം സ്വന്തം പാർട്ടിക്കാർ വഴി അടിച്ചുമാറ്റുന്ന വലിയൊരു കവർച്ചാ സംഘമാണ് ഇന്ന് കേരളം ഭരിക്കുന്നത്.

ഓരോ തലത്തിലേയും സിപിഎമ്മുകാർക്കും ബന്ധുക്കൾക്കും അവരുടെ കാറ്റഗറിക്കനുസരിച്ചാണ് നിയമനം. വലിയ നേതാക്കളുടെ ഭാര്യമാർക്ക് സർവ്വകലാശാലയിലേയും മറ്റും ലക്ഷങ്ങൾ ശമ്പളമുള്ള പ്രൊഫസർ, അസി. പ്രൊഫസർ ജോലികൾ. സാദാ സഖാക്കൾക്ക് കോർപ്പറേഷനിലേയും സഹകരണ സ്ഥാപനങ്ങളിലേയും ജോലികൾ. അതിലും താഴെയുള്ളവർക്ക് താത്ക്കാലിക ജോലികൾ.

ഇങ്ങനെ പാർട്ടിക്കാരെ വിവിധ കാറ്റഗറികളിലാക്കി തിരിച്ച് ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത് മാത്രമാണ് ഇപ്പോൾ സിപിഎമ്മിന്റെ "വർഗ്ഗ സമരം".അതിൽ നേതാക്കളുടെ ഭാര്യമാരുടെ നിയമനം സ്ഥിരപ്പെട്ടു കിട്ടാനും ഇനിയും അത്തരം നിയമനങ്ങൾ നിർബാധം നടത്താനുമാണ് ഇന്നലെ "ഒരു ലക്ഷം" സിപിഎമ്മുകാർ വണ്ടി പിടിച്ച് തിരുവനന്തപുരത്ത് വന്ന് രാജ്ഭവന് മുന്നിൽ വെയില് കൊണ്ടത്', ബൽറാം പറഞ്ഞു.












Click it and Unblock the Notifications