ചാനൽ ചര്‍ച്ചയില്‍ ഗോപാലകൃഷ്ണന് ഫോണ്‍ കൈമാറി അനില്‍ അക്കര, അന്തര്‍ധാര സജീവം? പ്രതികരിച്ച് നേതാക്കൾ
തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിന് അനില്‍ അക്കരെ എംഎല്‍എ ഫോണ്‍ കൈമാറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. കഴിഞ്ഞ ദിവസം നടന്ന മാതൃഭൂമി ന്യൂസ് ചാനല്‍ചര്‍ച്ചയ്ക്കിടെയായിരുന്നു ഇത്. സംഭവം വൈറലായതിന് പിന്നാലെ ഇടതുപക്ഷ അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉന്നയിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ച് മാതൃഭൂമി ന്യൂസില്‍ സ്മൃതി പരുത്തിക്കാട് നയിച്ച ചാനല്‍ചര്‍ച്ചയിലായിരുന്നു അനില്‍ അക്കരെ ബി ഗോപാലകൃഷ്ണന് ഫോണ്‍ കൈമാറിയത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ ഇരുനേതാക്കളും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ മാധ്യമമായ ദ ക്യൂവിനോട് പ്രതികരിക്കുകയായിരുന്നു ഇരുനേതാക്കളും. വിശദാംശങ്ങളിലേക്ക്...
ലൈഫ് പദ്ധതിയിലെ ക്രമക്കേട്
സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിലെ ക്രമക്കേട് സംബന്ധിച്ചായിരുന്നു ചര്‍ച്ച. കോണ്‍ഗ്രസിനെ പ്രതിനിഥീകരിച്ച് അനില്‍ അക്കരെയും സിപിഎം പ്രതിനിധിയായി എഎന്‍ ഷംസീറും ബിജെപിയെ പ്രതിനിഥീകരിച്ച് ബി ഗോപാലകൃഷ്ണനുമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. സ്മൃതി പരുത്തിക്കാടായിരുന്നു ചര്‍ച്ച നയിച്ചത്.
Recommended Video
ഫോണ്‍ ചൂണ്ടിക്കാട്ടി
അനില്‍ അക്കരെ ഫോണ്‍ ചൂണ്ടിക്കാട്ടി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനോട് എന്തോ പറയുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഫോണ്‍ നോക്കിയതിന് ശേഷം ഗോപാലകൃഷ്ണന്‍ തിരികെ നല്‍കുകയും ചെയ്തു. അതിന് ശേഷമാണ് ഗോപാലകൃഷ്ണന്‍ ചര്‍ച്ചയില്‍ സംസാരിക്കച്ചത്.
അന്തര്‍ധാര സജീവം
കോണ്‍ഗ്രസ്-ബിജെപി അന്തര്‍ധാര സജീവമാണെന്നും അനില്‍ അക്കര ചര്‍ച്ചയില്‍ ബിജെപി നേതാവിനെ സഹായിക്കുന്നു എന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ പലരും ചൂണ്ടിക്കാണിക്കുന്നത്. ഇരുവരുടെയും മുഖഭാവത്തില്‍ നിന്നുതന്നെ കള്ളത്തരം വ്യക്തമായെന്നുള്ള പരാമര്‍ശങ്ങളും പ്രചരിക്കുന്ന വീഡിയോയില്‍ ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിച്ച് നേതാക്കള്‍
സംഭവത്തില്‍ അനില്‍ അക്കരെ പ്രതികരിച്ച് രംഗത്തെത്തി. ചര്‍ച്ചയില്‍ സിപിഎം പ്രതിനിധിയായി എത്തിയ എഎന്‍ ഷംസീറിനെ വിമര്‍ശിച്ച് വാട്‌സാപ്പില്‍ വന്ന ഒരു സന്ദേശം അഡ്വ. ഗോപാലകൃഷ്ണനെ കാണിച്ച് കൊടുക്കുകയായിരുന്നെന്ന് അനില്‍ അക്കരെ പറഞ്ഞു. സംഭവം ഗൗരവമായി എടുത്തില്ലെന്നാണ് അനില്‍ അക്കരെയുടെ പ്രതികരണം. ലൈവിലാണ് അങ്ങനെ ചെയ്തത്. അതില്‍ മറ്റൊന്നും ഒളിച്ച് വയ്ക്കാനില്ലെന്നും അനില്‍ അക്കരെ പറഞ്ഞു.
കണ്ടാല്‍ മിണ്ടാത്ത പ്രശ്‌നമൊന്നുമില്ല
കോണ്‍ഗ്രസുകാരും ബിജെപിക്കാരും നേരില്‍ കണ്ടാല്‍ മിണ്ടാത്ത പ്രശ്‌നമൊന്നുമില്ല. താന്‍ ഫോണ്‍ വാങ്ങുകയല്ല, കൊടുക്കുകയാണ് ചെയ്തത്. താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് സിപിഎം ഇത്തരത്തില്‍ നുണപ്രചാരണവുമായി രംഗത്തെത്തിയതെന്ന് അനില്‍ അക്കരെ വ്യക്തമാക്കി.
ഗോപാലകൃഷ്ണന്റെ പ്രതികരണം
എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട് ചോദിക്കൂവെന്ന് ആരോ അയച്ച സന്ദേശമായിരുന്നു അതെന്നാണ് ഗോപാലകൃ്ഷമന്‍ പറയുന്നത്. മന്ത്രി എസി മൊയ്തീനെ വിമര്‍ശിച്ച ഒരു കമന്റും അതില്‍ ഉണ്ടായിരുന്നു. അനില്‍ അക്കരെ അത് കാണിച്ച് തന്നു.
നോക്കി തിരിച്ച് കൊടുത്തു
അനില്‍ അക്കരെ ഫോണ്‍ നീട്ടുമ്പോള്‍ അതില്‍ എന്താണെന്ന് തനിക്ക് അറിയില്ല. വാങ്ങാതിരിക്കേണ്ട കാര്യവുമുണ്ടായിരുന്നില്ല. ഞാന്‍ അത് വായിച്ചതിന് ശേഷം ഫോണ്‍ തിരിച്ച് കൊടുക്കുകയായിരുന്നു. അതില്‍ കവിഞ്ഞ് ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് മാതൃഭൂമി ന്യൂസില്‍ മുമ്പത്തെ ദിവസം നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തതാണ്. കേരളം ദിവസങ്ങളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്.
അന്തര്‍ധാരയുടെ പ്രശ്‌നമെന്താണ്
ഫോണില്‍ കാണിച്ചുകൊടുത്തതില്‍ എന്ത് അന്തര്‍ധാരയുടെ വിഷയമാണ്. കോണ്‍ഗ്രസുകാരും ബിജെപിക്കാരും നാട്ടിലുള്ള വിഷയങ്ങള്‍ പറയാറില്ലേ. വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ പറയുന്നതെന്താണെന്നും ബിജെപി പറയുന്നതെന്താണെന്നും നാട്ടുകാര്‍ക്ക് അറിയില്ലേ. ലൈഫ് മിഷന്‍ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് സിപിഎം അനുകൂലികള്‍ നടത്തുന്നതെന്ന് ഗോപാലകൃഷ്ണന്‍ ആരോപിച്ചു.