അനില്‍ ആന്റണിയുടെ രാജി: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ നില്‍ക്കാനാവാത്ത സാഹചര്യം: കെ.സുരേന്ദ്രൻ
ബിബിസി ഡോക്യുമെന്ററി വിവാദത്തില്‍ ബിജെപി നിലപാടിനെ അനുകൂലിച്ചതോടെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ വലിയ വിമർശനമായിരുന്നു അനില്‍ ആന്റണിക്ക് നേരിടേണ്ടി വന്നത്
തിരുവനന്തപുരം: രാജ്യസ്നേഹികൾക്ക് കോൺഗ്രസിൽ പ്രവർത്തിക്കാനാവാത്ത സാഹചര്യമാണെന്നതിന്റെ ഉദാഹരണമാണ് അനിൽ ആന്റണിയുടെ രാജിയെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തിൻ്റെ അഖണ്ഡതയ്ക്കും ഐക്യത്തിനും പരമാധികാരത്തിനും നേരെയുള്ള വിദേശശക്തികളുടെ കടന്നുകയറ്റത്തെ എതിർത്തതാണ് അനിൽ ആന്റണി കോൺഗ്രസിന് അനഭിമതനാവാൻ കാരണം. കോൺഗ്രസ് താത്ക്കാലിക ലാഭത്തിന് വേണ്ടി രാജ്യതാത്പര്യം ഹനിക്കുന്നത് പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വിദേശശക്തികൾ ഇന്ത്യയിൽ വന്ന് തങ്ങളുടെ താത്പര്യത്തിന് അനുസരിച്ച് അന്വേഷണം നടത്തി രാജ്യത്തിന്റെ പരമോന്നത നീതി പീഠത്തെ ചോദ്യം ചെയ്യുന്ന രീതിയിൽ എടുത്ത വികലമായ ഡോക്യുമെന്ററിയെ എതിർക്കേണ്ടതിന് പകരം അത് സംസ്ഥാനം മുഴുവൻ പ്രദർശിപ്പിക്കുകയാണ് കേരളത്തിലെ കോൺഗ്രസ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പോലെ ഇന്ത്യാ വിരുദ്ധ സമീപനം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസും അധപതിച്ചു കഴിഞ്ഞു. പോപ്പുലർ ഫ്രണ്ടിന്റെ ജോലിയാണ് കേരളത്തിൽ കോൺഗ്രസ് ചെയ്യുന്നതെന്ന് എല്ലാവർക്കും ബോധ്യമായി.
രാജ്യത്തെ തകർക്കാനുള്ള ഇടത്-ജിഹാദി സഖ്യത്തിന് കേരളത്തിലെ കോൺഗ്രസ് കൈകൊടുത്തിരിക്കുകയാണ്. തീവ്രവാദികളുടെ വോട്ട് ലക്ഷ്യം വെച്ചുള്ള അപകടകരമായ ഈ നീക്കത്തിന് കോൺഗ്രസുകാർ തന്നെ മറുപടി കൊടുക്കുമെന്നുറപ്പാണ്. കോൺഗ്രസ് നേതൃത്വത്തിന്റെ ദേശവിരുദ്ധ സമീപനത്തിന് ലഭിച്ച തിരിച്ചടിയാണ് ഡിജിറ്റൽ മീഡിയ കൺവീനറുടെ രാജിയെന്നും സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിൽ ദേശവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ സർക്കാർ സഹായം ചെയ്യുകയാണ്. അനധികൃതമായി നടക്കുന്ന പ്രദർശനങ്ങൾക്ക് സംരക്ഷണം കൊടുക്കുകയും അതിനെതിരെ രാജ്യസ്നേഹികൾ നടത്തുന്ന ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്താനുമാണ് പെലീസ് ശ്രമിക്കുന്നത്. മതസ്പർധയുണ്ടാക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ച് നാട്ടിൽ കലാപമുണ്ടാക്കി ഭരണവിരുദ്ധ വികാരത്തിൽ നിന്നും ശ്രദ്ധ തിരിക്കാമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നതെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ ആരോപിച്ചു.
അതേസമയം നിലപാടും അഭിപ്രായവും ഉള്ളവർക്ക് കോൺഗ്രസ്സിൽ സ്ഥാനമില്ല എന്ന് വ്യക്തമാവുകയാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽക്ഷണനും അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് ശേഷം കോൺഗ്രസ് പിരിച്ചുവിടണമെന്ന് പറഞ്ഞ ഗാന്ധിജിയുടെ അഭിപ്രായം എത്ര ദീർഘവീക്ഷണത്തോടെയായിരുന്നു എന്ന് വ്യക്തമാണ്. അനിൽ ആൻ്റണിയെപ്പോലെ ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസ്സിൽ തുടരാൻ കഴിയില്ലെ. സ്തുതി പാഠകരായി വാഴ്ത്തുപാട്ടുകളുമായി ഏറാൻ മൂളിയായി നിൽക്കാതെ നട്ടെല്ലുള്ള തീരുമാനമാണ് അനിൽ ആൻ്റണി എടുത്തത്.രാജ്യത്തേയും നീതിപീഠത്തേയും വെല്ലുവിളിക്കുന്ന ഡോക്യുമെൻ്ററിക്കെതിരെ ഇനിയും ധീരമായ അഭിപ്രായങ്ങൾ ഉയർന്നു വരുമെന്നും പ്രഫുൽ പറഞ്ഞു.