പോലീസിന്റെ വക ക്ഷേത്രനടയില്‍ മൃഗബലി! അറത്ത ആടിനെ പാചകം ചെയ്ത് കഴിച്ചത് സിഐ ഉള്‍പ്പെടെ!!
പാലക്കാട്: പോലീസുകാരുടെ നേതൃത്വത്തില്‍ മൃഗബലി. പാലക്കാട് കൊല്ലംകോട് ചിങ്ങന്‍ചിറ കറുപ്പുസ്വാമി ക്ഷേത്രത്തിലാണ് പോലീസുകാരുടെ നേതൃത്വത്തില്‍ ആടിനെ ബലി നല്‍കിയത്. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. നെന്മാറ വല്ലങ്ങി വേല തടസങ്ങളൊന്നും കൂടാതെ നടത്തികിട്ടിയതിന്റെ വഴിപാടായാണ് പോലീസുകാര്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി മൃഗബലിക്ക് നേതൃത്വം നല്‍കിയത്. രാജ്യത്ത് മൃഗബലിക്ക് നിരോധനമുണ്ടെന്നിരിക്കെ നിയമം നടപ്പാക്കേണ്ടവര്‍ തന്നെ നിയമലംഘനം നടത്തിയത് ഏറെ വിവാദമായിരിക്കുകയാണ്.
ആടിനെ അറക്കാന്‍ ക്ഷേത്രത്തില്‍ ആദ്യം എത്തിയത് മഫ്തിയില്‍ എത്തിയ പോലീസ് സംഘമായിരുന്നു. പിന്നാലെ പോലീസ് വാഹനത്തില്‍ തന്നെ സിഐ ഉള്‍പ്പെടെയുള്ള സംഘം എത്തി. ആടിനെ അറയ്ക്കാന്‍ ക്ഷേത്ര ഭാരവാഹികള്‍ ഉണ്ടെങ്കിലും പോലീസുകാര്‍ തന്നെയായിരുന്നു ബലി കൊടുക്കാനായി കൊണ്ടുവന്ന ആടിനെ ക്ഷേത്രത്തിനുള്ളില്‍ വെച്ച് വെട്ടി നുറുക്കിയത്.
ആടിനെ പിന്നീട് പാചകം ചെയ്ത് ഭക്ഷിച്ച ശേഷമായിരുന്നു സിഐയും എസ്ഐയും ഉള്‍പ്പെട്ട പോലീസ് സംഘം സ്ഥലത്ത് നിന്ന് പോയത്. ക്ഷേത്രത്തില്‍ എല്ലാ വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും നരബലി നടക്കാറുണ്ടെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ വര്‍ഷവും പോലീസ് സംഘം ക്ഷേത്രത്തില്‍ എത്തി നരബലി നടത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി വാര്‍ത്തയില്‍ പറയുന്നുണ്ട്.
സംഭവത്തില്‍ പോലീസ് നടപടിയെ വിമര്‍ശിച്ച് തൃത്താല എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തി. തന്റെ ഫേസ്ബുക്കിലൂടെയാണ് വിടി പോലീസ് നടപടിയെ വിമര്‍ശിച്ചത്. 'വരാപ്പുഴയിൽ നരബലി നെന്മാറയിൽ മൃഗബലി'പിണറായി വിജയൻ-ലോകനാഥ് ബെഹ്ര കൂട്ടുകെട്ടിന്റെ പോലീസ് ഭരണത്തിന് ഒരുഗ്രൻ സല്യൂട്ട് എന്നായിരുന്നു പോസ്റ്റ്.