കോപ്പിയടി വിവാദം: കോട്ടയത്തെ വിദ്യാർത്ഥിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസ്!!
കോട്ടയം: കോട്ടയത്ത് കോപ്പിയടിച്ചെന്ന ആരോപണത്തിന് പിന്നാലെ പെൺകുട്ടി മീനച്ചിലാറ്റിൽ ചാടി മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ്. അതേസമയം പരീക്ഷ നടത്തിയ കോളേജിനെതിരെ കേസെടുക്കുന്ന കാര്യം സർവ്വകലാശാല നിയമം പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച ബി. കോം അവസാന സെമസ്റ്റർ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന ആരോപണത്തോടെ കാണാതായ പെൺകുട്ടിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെയാണ് മീനച്ചിലാറിൽ നിന്ന് കണ്ടെടുത്തത്. അഞ്ജുവിന് കോളേജ് അധികൃതരിൽ നിന്ന് മാനസിക പീഡനമുണ്ടായെന്ന ആരോപണവുമായി അഞ്ജുവിന്റെ ഷാജി രംഗത്തെത്തിയിരുന്നു.
എന്നാൽ ഇക്കാര്യം നിഷേധിച്ച് ചേർപ്പുങ്കൽ ബിവിഎം കോളേജ് അധികൃതർ രംഗത്തെത്തിയിരുന്നു. പെൺകുട്ടി കോപ്പിയടിച്ചിരുന്നുവെന്നതിനുള്ള തെളിവുകളാണ് കോളേജ് പുറത്തുവിട്ടത്. പരിക്ഷാഹാളിൽ വെച്ച് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അധ്യാപകൻ ഹാൾ ടിക്കറ്റ് പരിശോധിക്കുന്നതിനിടെ അഞ്ജുവിന്റെ ഹാൾടിക്കറ്റ് മറുവശത്ത് നിറയെ എഴുതിയതായി കണ്ടെത്തിയെന്നാണ് കോളേജ് അധികൃതർ പറയുന്നത്. ഇതോടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകൻ ഇക്കാര്യം ഹോളിക്രോസ് കോളേജിന്റെ പ്രിൻസിപ്പലിനെ അറിയിച്ചെന്നും പ്രിൻസിപ്പലെത്തി അഞ്ജുവിനോട് പരീക്ഷ എഴുതാൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു.
പരീക്ഷ ആരംഭിച്ച് അര മണിക്കൂർ കഴിയാതെ ഹാളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തതിനാൽ 2.30 ആകുമ്പോൾ അഞ്ജുവിനോട് പ്രിൻസിപ്പലിനെ കാണാനും ആവശ്യപ്പെട്ടിരുന്നു. എന്നാൽ അഞ്ജു പ്രിൻസിപ്പലിനെ കാണാതെ കോളേജിൽ നിന്ന് മടങ്ങുകയായിരുന്നു. ഇതിന് പിറ്റേ ദിവസം മാത്രമാണ് കുട്ടിയെ കാണാനില്ലെന്ന വിവരം അറിയുന്നതെന്നും കോളേജ് അധികൃതർ പറയുന്നു. അഞ്ജു പ്രിൻസിപ്പലിനെ കാണാതെ പോയതുകൊണ്ട് തന്നെ കുട്ടിയുടെ പക്കൽ നിന്ന് ഫോൺ നമ്പർ വാങ്ങാനോ ഇക്കാര്യം വീട്ടുകാരെ അറിയിക്കാനോ കഴിഞ്ഞിരുന്നില്ല. പ്രൈവറ്റ് കോളേജ് വിദ്യാർത്ഥിയായിരുന്നതിനാൽ ഫോൺ നമ്പറും തങ്ങളുടെ പക്കൽ ഉണ്ടായിരുന്നില്ലെന്നാണ് അധികൃതരുടെ വാദം. ഇക്കാര്യം പോലീസിൽ അറിയിച്ചെന്നും പരീക്ഷ നടന്നതിന്റെ പിറ്റേ ദിവസം ഞായറാഴ്ച ആയിരുന്നതിനാൽ എംജി സർവ്വകലാശാലയിലും വിവരമറിയിക്കാൻ കഴിഞ്ഞില്ലെന്നും കോളജ് അധികൃതർ പറയുന്നു. ഇക്കാര്യം തിങ്കളാഴ്ച സർവ്വകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ വാദം.
ചേർപ്പുങ്കൽ പാലത്തിൽ നിന്ന് പെൺകുട്ടിയുടെ ബാഗ് കണ്ടെത്തിയതോടെയാണ് തിരച്ചിൽ ആരംഭിക്കുന്നത്. പാലത്തിൽ അഞ്ജു മീനച്ചിലാറ്റിലേക്ക് ചാടിയെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കാണാതായ അഞ്ജുവിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെയോടെയാണ് കണ്ടെത്തുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും പോലീസു അഗ്നിശമനാ സേനയും പെൺകുട്ടിയ്ക്കായി പുഴയിൽ വ്യാപമായി തിരച്ചിൽ നടത്തിയിരുന്നു. മുങ്ങൽ വിദഗ്ധരെത്തി തിരച്ചിൽ നടത്തിയതോടെയാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്.