ആശ്വാസം; ഇറാൻ പിടിച്ചെടുത്ത കപ്പലിൽ നിന്ന് തൃശൂർ സ്വദേശിനി ആൻ ടെസ്സ നാട്ടിലെത്തി
ന്യൂഡൽഹി: ഇറാൻ പിടിച്ചെടുത്ത ഇസ്രായേൽ ബന്ധമുള്ള ചരക്ക് കപ്പലിലെ ജീവനക്കാരിൽ ഒരാളായ മലയാളി ആൻ ടെസ്സ ജോസഫ് നാട്ടിൽ എത്തിയതായി വിദേശ കാര്യമന്ത്രാലയം അറിയിച്ചു. കൊച്ചി വിമാനത്താവളത്തിലാണ് തൃശൂർ സ്വദേശി ആൻ ടെസ്സ ജോസഫ് എത്തിയത്. കപ്പലിൽ 17 ഇന്ത്യക്കാരാണ് ആകെയുള്ളത്.
മറ്റ് 16 പേരെ ഉടൻ തിരികെ എത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം ഉറപ്പുനൽകി. ഇവരിൽ 4 പേർ മലയാളികൾ ആണ്. ആൻ ടെസ്സ ജോസസഫിനെ തിരികെ എത്തിച്ച നടപടിയിൽ ഇറാനിലെ ഇന്ത്യൻ എംബസിയെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ അഭിനന്ദനമറിയിച്ചു. നേരത്തെ ആൻ വീട്ടിലേക്ക് വിളിച്ചതായി ആൻ ടെസയുടെ അച്ഛൻ പറഞ്ഞിരുന്നു.

കണ്ടെയ്‌നർ കപ്പലിലെ ശേഷിക്കുന്ന 16 ഇന്ത്യൻ ക്രൂ അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും ക്രൂ അംഗങ്ങൾ ആരോഗ്യവാന്മാരാണെന്നും ഇന്ത്യയിലെ അവരുടെ കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും അറിയിച്ചു. എം എസ്‌സി ഏരീസിലെ ശേഷിക്കുന്ന ക്രൂ അംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ മിഷൻ ഇറാനിയൻ അധികാരികളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
ഇറാൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൻ്റെ (ഐ ആർ ജിസി) പ്രത്യേക സേന യൂണിറ്റ് ഏപ്രിൽ 13 ന് ഹോർമുസ് കടലിടുക്കിൽ വച്ച് പിടിച്ചെടുത്ത എം എസ് സി ഏരീസ് എന്ന കണ്ടെയ്‌നർ കപ്പലിൻ്റെ 25 അംഗ ജീവനക്കാരിൽ 17 ഇന്ത്യക്കാരും ഉണ്ടായിരുന്നു.
കപ്പലിലെ ഇന്ത്യൻ ജീവനക്കാരെ മോചിപ്പിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി എസ് ജയശങ്കർ മന്ത്രി ഹൊസൈൻ അമിറാബ് ദൊല്ലാഹിയാനുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോണിലൂടെ കപ്പലിലെ ഇന്ത്യക്കാരുടെ വിഷയം ചർച്ച ചെയ്തതായും മേഖലയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തതായും സംഭാഷങ്ങൾ തുടരും എന്ന് എസ് ജയശങ്കർ അറിയിച്ചിരുന്നു.
ശനിയാഴ്ച ഉച്ചയോടെ ആയിരുന്നു യു എ ഇയിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ എം എസ് സി ഏരീസ് എന്ന കപ്പൽ ഇറാൻ പിടിച്ചെടുക്കുന്നത്. അർദ്ധ സൈനിക റെവല്യൂഷണറി ഗാർഡിലെ അംഗങ്ങൾ ഒരു ഹെലികോപ്റ്ററിൽ നിന്ന് ഹോർമുസ് കടലിടുക്കിന് സമീപത്ത് കൂടെ പോവുകയായിരുന്ന കപ്പലിൽ കയറുകയായിരുന്നു. ഇസ്രയേൽ ശതകോടീശ്വരന്റെ കപ്പലിൽ ആകെ 25 ജീവനക്കർ ആണുള്ളത്.












Click it and Unblock the Notifications