അത് ലിഗയല്ല! കുളച്ചൽ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത...
ലിഗയെ കണ്ടെത്താനായി പോത്തൻകോട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ആദ്യദിവസങ്ങളിലൊന്നും ഒരു സൂചനയും കിട്ടിയിരുന്നില്ല.
തിരുവനന്തപുരം: തമിഴ്നാട്ടിലെ കുളച്ചൽ തീരത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെ ചുറ്റിപ്പറ്റി ദുരൂഹത തുടരുന്നു. കുളച്ചൽ തീരത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം വിദേശ വനിതയുടേത് അല്ലെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചതോടെയാണ് ദുരൂഹത വർദ്ധിച്ചത്.
പോത്തൻകോട് ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്നും കാണാതായ ലിത്വേനിയ സ്വദേശിനി ലിഗ(33)യുടെ മൃതദേഹമാണ് കുളച്ചൽ തീരത്ത് കണ്ടെത്തിയതെന്നായിരുന്നു നേരത്തെ വാർത്തകളുണ്ടായിരുന്നത്. എന്നാൽ ലിഗയുടെ ഭർത്താവും സഹോദരിയും കഴിഞ്ഞദിവസം കുളച്ചലിൽ എത്തി മൃതദേഹം പരിശോധിച്ചെങ്കിലും ലിഗയുടേതല്ലെന്ന് സ്ഥിരീകരിച്ചു.
കൊല്ലം അമൃതാനന്ദമയി ആശ്രമം...
മാതാ അമൃതാനന്ദമയിയുടെ ഭക്തയായ ലിത്വേനിയ സ്വദേശിനി ലിഗ അമ്മയുടെ ആശ്രമത്തിൽ താമസിക്കാനായാണ് കേരളത്തിൽ എത്തിയത്. തുടർന്ന് കൊല്ലം വള്ളിക്കാവിലെ മാതാ അമൃതനാന്ദമയി ആശ്രമത്തിൽ കുറച്ചുകാലം കഴിഞ്ഞെങ്കിലും ഇവിടുത്തെ ജീവിതരീതികളുമായി ലിഗയ്ക്ക് പൊരുത്തപ്പെട്ട് പോകാൻ കഴിഞ്ഞില്ല. ഇതോടെയാണ് കൊല്ലത്തെ ആശ്രമത്തിൽ നിന്നും ലിഗ വർക്കലയിലേക്ക് എത്തുന്നത്. ഈ സമയത്ത് ലിഗയുടെ ഭർത്താവ് ആൻഡ്രുവും സഹോദരി ലിസയും കേരളത്തിലെത്തിയിരുന്നു. കൊല്ലത്തെ ആശ്രമ ജീവിതത്തിന് ശേഷം കടുത്ത വിഷാദ രോഗത്തിനടിമയായ ലിഗയെ ഇരുവരും ചേർന്നാണ് പോത്തൻകോട്ടെ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ എത്തിച്ചത്.
ആശുപത്രിയിൽ...
പോത്തൻകോട് അയിരൂപ്പാറയ്ക്ക് സമീപം അരുവിക്കരക്കോണത്തുള്ള ധർമ്മ ആയുർവേദ ഹീലിങ് സെന്ററിലാണ് ലിഗയെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. കഴിഞ്ഞ മൂന്നിനാണ് ഭർത്താവ് ആൻഡ്രുവും സഹോദരി ലിസയും ചേർന്ന് ലിഗയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആയുർവേദ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെ ലിഗയെ കാണാതാവുകയായിരുന്നു. ആരുമറിയാതെ ലിഗ ആശുപത്രിയിൽ നിന്നും ഇറങ്ങിയോടിയെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോണോ പണമോ എടുക്കാതെയാണ് ലിഗ ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞതെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നുണ്ട്. ലിഗയുടെ ഭർത്താവിന്റെ പരാതിയിൽ പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചില്ല.
കുളച്ചലിൽ..
ലിഗയെ കണ്ടെത്താനായി പോത്തൻകോട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ആദ്യദിവസങ്ങളിലൊന്നും ഒരു സൂചനയും കിട്ടിയിരുന്നില്ല. ഇതിനിടെ, ലിഗ ഒരു ഓട്ടോറിക്ഷയിൽ കയറി കോവളത്ത് എത്തിയതായി പോലീസിന് വിവരം ലഭിച്ചു. എന്നാൽ ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലും കാര്യമായ പ്രയോജനമുണ്ടായില്ല. ലിഗയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കഴിഞ്ഞദിവസം കുളച്ചൽ തീരത്ത് ഒരു വിദേശ വനിതയുടെ മൃതദേഹം കരയ്ക്കടിഞ്ഞതായി വിവരം ലഭിച്ചത്. തുടർന്ന് പോത്തൻകോട് പോലീസും ലിഗയുടെ ബന്ധുക്കളും കുളച്ചലിൽ എത്തി മൃതദേഹം പരിശോധിച്ചെങ്കിലും ലിഗയുടേത് അല്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം സംബന്ധിച്ചും ദുരൂഹത വർദ്ധിച്ചു. കുളച്ചലിൽ കണ്ടെത്തിയ വിദേശ വനിതയുടെ മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് അറിയിച്ചത്. മൃതദേഹം ലിഗയുടേത് അല്ലെന്ന് സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കുളച്ചൽ പോലീസ് അറിയിച്ചു. അതേസമയം, ലിഗയെ കണ്ടെത്താൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഭർത്താവും സഹോദരിയും കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രനെ കണ്ടിരുന്നു.
കുളച്ചലിൽ അജ്ഞാത ജഡം; കോവളത്ത് കാണാതായ വിദേശ വനിത? ലീഗയെ കാണാതായിട്ട് ഒരാഴ്ച!
കൊച്ചി സ്റ്റേഡിയത്തിൽ കെസിഎ മുടക്കിയത് കോടികൾ! അതിനിടയിൽ എന്ത് ടർഫ്... പൊളിക്കും?
മണവാളനെ തട്ടിക്കൊണ്ടുപോയി കൂട്ടുകാരുടെ കല്ല്യാണ റാഗിങ്! കൂട്ടക്കരച്ചിലുമായി വധുവും ബന്ധുക്കളും...