നായയ്ക്ക് പിറന്ന മക്കള്‍ പോലും എകെജിക്കെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ല!! ബൽറാമിനെതിരെ പ്രമുഖ നടൻ
കോഴിക്കോട്: എകെജിയെ അധിക്ഷേപിച്ച വിവാദത്തിൽ വിടി ബൽറാമിന് നേർക്ക് തുടക്കം മുതൽക്കേ ഉയരുന്നത് രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. ഒന്നാമത്തേത് എകെജിയെ ബാലപീഡനകനെന്ന് വിളിക്കുന്നതിനുള്ള തെളിവ് എന്താണ് ? രണ്ടാമത്തേത് എകെജിയുടെ ആത്മകഥയില്ലാത്ത കാര്യം തെറ്റായി പറഞ്ഞത് എന്തിനാണ്? ഈ രണ്ട് ചോദ്യങ്ങൾക്കും വിടി ബൽറാം ഇതുവരെ വ്യക്തമായ ഉത്തരം നൽകിയിട്ടില്ല.
അതിന് പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ വിമർശനത്തിന് പരിഹാസരൂപത്തിൽ മറുപടി നൽകുകയും മുതിർന്ന സിപിഎം നേതാവും ഭരണ പരിഷ്ക്കാര കമ്മീഷൻ അദ്ധ്യക്ഷനുമായ വിഎസ് അച്യുതാനന്ദനെ ഒളിഞ്ഞ് നോട്ടക്കാരനെന്ന് വിളിച്ച് രംഗത്ത് വരികയുമാണുണ്ടായത്. വിടി ബൽറാമിന് എതിരെ രൂക്ഷ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ അനൂപ് ചന്ദ്രൻ.

സൂക്ഷിക്കപ്പെട്ട തെളിവുകൾ
ഫേസ്ബുക്ക് ലൈവിലാണ് ബൽറാമിനെ വിമർശിച്ച് അനൂപ് ചന്ദ്രൻ രംഗത്ത് വന്നിരിക്കുന്നത്. അനൂപ് പറയുന്നത് ഇതാണ്: യേശുദേവന്റെ പല്ല്, തിരുകേശം, ഇത്യാദി സാധനങ്ങള്‍ പലയിടത്തും സൂക്ഷിക്കപ്പെട്ടതായി അറിയാന്‍ സാധിച്ചിട്ടുണ്ട്. പ്രവാചകനായ മുഹമ്മദ് നബിയുടേയും ഇത്യാദി സാധനങ്ങള്‍, മുടിയും പല്ലും എല്ലും മറ്റ് പലതും സൂക്ഷിക്കുന്നതായി കേട്ടിട്ടുണ്ട്. ബുദ്ധന്റെ പല വസ്തുക്കളും ഇത്തരത്തില്‍ സൂക്ഷിക്കപ്പെട്ടതായി കേട്ടിട്ടുണ്ട്.

എകെജി ഓർമ്മിക്കപ്പെടുന്നത് നന്മ കൊണ്ട്
പക്ഷേ സഖാവ് എകെജിയുടെ പല്ലോ, എല്ലോ, മുടിയോ കണ്ണടയോ പാദുകമോ മുണ്ടോ ഷര്‍ട്ടോ ഒന്നും ഒരു പാര്‍ട്ടി ഓഫീസിലും സൂക്ഷിക്കപ്പെട്ടതായി ഇന്നുവരെ കേട്ടിട്ടില്ല.എങ്കിലും ഇന്നും മാനവരാശി ആ മനുഷ്യനെ സ്‌നേഹിക്കുന്നു എങ്കില്‍ അതിന്റെ കാരണം ആ മനുഷ്യന്‍ ഈ മണ്ണില്‍ ഉദ്പാദിപ്പിച്ച നന്മ ഒന്ന് കൊണ്ട് മാത്രമാണ്.

ബൽറാമിനോട് സഹതാപം മാത്രം
അത് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ എംഎല്‍എയായ ശ്രീമാന്‍ ബല്‍റാമിനോട് തങ്ങള്‍ക്ക് സഹതാപം മാത്രമാണ് ഉള്ളത്. ഒരു കലാകരന്‍ എന്ന നിലയില്‍ ഇത് പറഞ്ഞില്ലെങ്കില്‍ മനസ്സിനകത്ത് കിടന്ന് വിങ്ങല്‍ തോന്നുന്നത് കൊണ്ടാണ് താന്‍ പറയുന്നത്. പറഞ്ഞത് കൂടിപ്പോയെങ്കില്‍ ക്ഷമിക്കുക. നായയ്ക്ക് പിറന്ന മക്കള്‍ പോലും ആ മനുഷ്യനെതിരെ ഇങ്ങനൊരു പുലഭ്യം പറയില്ല.

വിമർശനവുമായി മുരളി ഗോപി
കഴിഞ്ഞ ദിവസങ്ങളിലായ ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടൻ മുരളി ഗോപി എന്നിവരും ബൽറാമിന് നേർക്ക് വിമർശനം ഉന്നയിക്കുകയുണ്ടായി. സദാചാര പോലീസുകാർ കാലയവനികയും വലിച്ചുകീറി ചെന്ന് ലാത്തിച്ചാർജ് നടത്തുന്നു. അറസ്റ്റുകൾ രേഖപ്പെടുത്തുന്നു. നല്ല ഓർമകളെ ‘ഉരുട്ടി’ക്കൊല്ലുന്നു. മരിച്ചുപോയ മഹാന്മാർ വരെ ഒളിവിൽ പോകേണ്ട അവസ്ഥ! എന്നാണ് മുരളി ഗോപി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചിരിക്കുന്നത്.

വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്നത് പോലെ
ഭാഗ്യലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പ് ഇതാണ്: ഒരു ചരിത്ര നായകനെക്കുറിച്ച് വായിക്കുമ്പോൾ നമ്മുടെ കാഴ്ചപ്പാടാണ് വാക്കുകളാവുന്നത്.ആ കാഴ്ചപ്പാടിൽ നമ്മുടെ സംസ്കാരം മാനസിക നിലവാരം എല്ലാം അടങ്ങും.വി ടി ബൽറാം ഏകെജിയുടെ ജീവിത കഥ വായിച്ചത് മഞ്ഞപ്പത്രം വായിക്കുന്ന മനോവികാരത്തോടെയാണ്. അത് അദ്ദേഹത്തിന്റെ സംസ്കാരം കുടുംബ പശ്ചാത്തലം എല്ലാം കാണിക്കുന്നു.പാവം..

ഒളിവ് ജീവിതം പെണ്ണ് കേസല്ല
ഒളിവ് ജീവിതമെന്നാൽ പെണ്ണ് കേസിൽ ഒളിവിൽ പോയവരെപ്പറ്റി ചിന്ത വരുന്നത് ബൽറാം നിങ്ങളുടെ മാനസീകാവസ്ഥയുടെ അപകടത്തെ സൂചിപ്പിക്കുകയാണ്വിപ്ളവമെന്ന വാക്കിന്റെ അർത്ഥം പോലും മനസ്സിലാവാത്ത ബൽറാമിന്റെ പ്രസ്താവനയെ നിലവാരമില്ലാത്ത ചവറുകൾ വലിച്ചെറിയുന്നതുപോലെ തളളിക്കളയുന്നു. എന്താണ് അസുഖമെന്ന് കണ്ടെത്തു വി ടി ബൽറാം..ചരിത്ര നായകനെ ചെളിവാരി എറിയലല്ല വിപ്ളവം എന്നാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

ബാലപീഡനം നടത്തിയ കമ്മി നേതാവ് എന്ന്
ഫ്രീതിങ്കേഴ്‌സ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയിലാണ് എകെജിക്കെതിരെ അധിക്ഷേപ പരാമര്‍ശനം ബല്‍റാം നടത്തിയത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഉമ്മർ ഫാറൂഖ് എന്നയാളിട്ട ഒരു കമന്റാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്. എന്നാലിനി ബാലപീഡനം നടത്തിയ കമ്മി നേതാവ് എകെജി മുതല്‍ ഒളിവ് കാലത്ത് അഭയം നല്‍കിയ വീടുകളില്‍ നടത്തിയ വിപ്ലവ പ്രവര്‍ത്തനം വരെയുള്ളതിന്റെ വിശദാംശങ്ങള്‍ ഉമ്മര്‍ ഫാറൂഖ് തന്നെ നല്‍കുന്നതായിരുന്നു എന്നായിരുന്നു വിവാദ കമന്റ്. ഇത് വലിയ രീതീയിൽ ചോദ്യം ചെയ്യപ്പെട്ടു.

രൂക്ഷമായ വിമർശനം ഉയരുന്നു
എകെജിയെ മാത്രമല്ല, സുശീല ഗോപാലനേയും മറ്റ് കമ്മ്യൂണ്സ്റ്റ് നേതാക്കളേയും കേരളത്തിലെ സ്ത്രീകളെ ആകെയും അപമാനിക്കുന്നതാണ് ബല്‍റാമിന്റെ വാക്കുകള്‍. പരാമര്‍ശം പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കുന്നതിന് പകരം പുതിയ ന്യായീകരണവുമായാണ് എംഎല്‍എയുടെ പിന്നെ പ്രത്യക്ഷപ്പെട്ടത്. എകെജിയുടെ ആത്മകഥയിലെ ഭാഗവും ഹിന്ദുവിലെ ലേഖനവും കാട്ടിയാണ് ന്യായീകരണം. അതാകട്ടെ എകെജി എഴുതി വെച്ചതിനെ വക്രീകരിച്ചുള്ളതും. ബൽറാം പരാമർശം പിൻവലിക്കുകയോ ആരോപണത്തിന് തെളിവ് നൽകുകയോ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഫേസ്ബുക്ക് വീഡിയോ
അനൂപ് ചന്ദ്രന്റെ പ്രതികരണം












Click it and Unblock the Notifications