ശബരിമല വിവാദത്തില്‍ ‘അനൂപ് മേനോന്റെ കിടിലം മറുപടി’; വിശദീകരണവുമായി നടന്‍
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നിരവധി വ്യാജ പ്രചാരണങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത്. വസ്തുത പരിശോധിക്കാതെ നിരവധിയാളുകൾ ഇത് ഷെയർ ചെയ്യുകയും ചെയ്യുന്നു. ശബരിമല സ്ത്രീ പ്രവേശനത്തെ എതിർത്തും അനുകൂലിച്ചും നിരവധി താരങ്ങളും ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.
ഇതിനിടെയാണ് അനൂപ് മേനോന്റെ കിടിലൻ മറുപടി എന്ന തലക്കെട്ടോടെ ഒരു ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിക്കുന്നത്. തന്റെ ശബ്ദ്ത്തിൽ പ്രചരിക്കുന്ന ശബ്ദസന്ദേശത്തിന്റെ യഥാർത്ഥ ഉടമ താനല്ലെന്ന വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അനൂപ് മേനോൻ.
വ്യാജപ്രചാരണം
ശബരിമല വിഷയത്തിൽ തെറ്റിദ്ധാരണ പരത്താനായി നടത്തിയ അനേകം വ്യാജ പ്രചാരണങ്ങളിൽ ഒന്നാണ് അനൂപ് മേനോന്റെ ഈ കിടിലം മറുപടി. 13.31 മിനിറ്റ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിൽ സംവരണത്തെകുറിച്ചും ജാതിമത വ്യത്യാസങ്ങളെക്കുറിച്ചും പരാമർശിക്കുന്നു. ആചാരങ്ങൾ നമുക്ക് ആചരിക്കാനുള്ളതാണെന്നാണ് ശബരിമല വിഷയത്തെക്കുറിച്ചുള്ള പ്രതികരണം.
തുറന്ന് പറയണം
തനിക്ക് മതത്തിലോ രാഷ്ട്രീയത്തിലോ താൽപര്യം ഇല്ലെന്നും ശബ്ദത്തിന്റെ യഥാർത്ഥ ഉടമ തന്നെ രംഗത്തെത്തി വിശദീകരണം നൽകണമെന്നും ഫേസ്ബുക്ക് കുറിപ്പിൽ അനൂപ് മേനോൻ ആവശ്യപ്പെടുന്നു. നിങ്ങൾ വിശ്വസിക്കുന്ന ആശയം പ്രചരിപ്പിക്കാൻ തന്റെ പേരുപയോഗിക്കുന്നതിൽ ധാർമികതയുണ്ടോ എന്ന് ചിന്തിക്കണമെന്നും അനൂപ് മേനോൻ പറയുന്നു.
കുറിപ്പ്
"അനൂപ് മേനോന്റെ കിടിലം മറുപടി" എന്ന പേരിലൊരു ഓഡിയോ ക്ലിപ്പ് കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത് കൊണ്ടാണ് ഇങ്ങനെയൊരു കുറിപ്പ്. ജാതി-മതസംബന്ധിയായും, വിശിഷ്യാ ശബരിമലവിവാദത്തെ അടിസ്ഥാനപ്പെടുത്തിയുമാണ് പ്രസ്തുതവോയ്സ് നോട്ടിന്റെ ഉള്ളടക്കം.
അത് ഞാനല്ല
ആ തലക്കെട്ടിലെ കിടിലം എന്ന വാക്ക് എനിക്കിഷ്ടമായെങ്കിലും, ആ ശബ്ദത്തിന്റെ ഉടമ ഞാനല്ല എന്ന് വ്യക്തമാക്കട്ടെ. ആ ശബ്ദത്തിന്റെ ഭാഷാരീതിയനുസരിച്ച് അത് കണ്ണൂർ/കോഴിക്കോട് ഭാഗത്ത് നിന്നുള്ള ആരോ ആവാനാണ് സാധ്യത. നല്ല ഭാഷാപ്രാവീണ്യവും, ആധികാരികതയുമുള്ള ആരോ ഒരാൾ.
മത-രാഷ്ട്രീയ താൽപര്യങ്ങളില്ല
ഇവിടെ ഈ സൈബറിടത്തിലും, പുറത്തും പലർക്കുമറിയാവുന്നത് പോലെ മതത്തിലോ, രാഷ്ട്രീയത്തിലോ ഒട്ടും താൽപര്യമില്ലാത്ത ഒരാളാണ് ഞാനെന്ന് ഒന്ന് കൂടി ഓർമ്മിപ്പിക്കട്ടെ. അതു കൊണ്ട് തന്നെ ആ പ്രാസംഗികൻ വെളിച്ചത്ത് വന്ന് സ്വന്തം ശബ്ദം ഏറ്റെടുക്കണം എന്ന് വിനയപൂർവ്വം ഞാനപേക്ഷിക്കുന്നു.
മെസേജ് ഫോർവേഡ് ചെയ്യുന്നവരോട്
നിങ്ങൾ വിശ്വസിക്കുന്ന ഒരു ആശയം പ്രചരിപ്പിക്കാൻ എന്റെ പേരുപയോഗിക്കുന്നതിൽ എന്ത് മാത്രം ധാർമ്മികതയുണ്ടെന്ന് ഒന്നാലോചിക്കുക. ഇത്രയും ഭംഗിയായി സംസാരിക്കുന്ന ഒരാളെ "അത് അനൂപ് മേനോനാണെന്ന്" പറഞ്ഞും, പ്രചരിപ്പിച്ചും അയാളുടെ വ്യക്തിത്വം ഇല്ലാതാക്കാതെ, അയാളുടെ ശബ്ദം അയാൾക്ക് തിരിച്ചുകൊടുക്കുക.
ഫേസ്ബുക്ക് പോസ്റ്റ്
അനൂപ് മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്
ആചാരങ്ങളെ കുറിച്ച് ശ്രീധരന്‍ പിള്ളയ്ക്ക് ഒരു ചുക്കും അറിയില്ല, വത്സൻ തില്ലങ്കേരിക്കും!!! എന്നിട്ടും
വീട്ടിൽ പോയി ലക്ഷ്മി ചേച്ചിയെ കണ്ടു, വികാരഭരിതമായ കുറിപ്പുമായി ഇഷാൻ ദേവ്, കണ്ണീരുണങ്ങാതെ കേരളം