ലക്ഷ്മി നായർ വീണ്ടും ലോ അക്കാദമി ഭരണത്തിലേക്ക്.. രഹസ്യയോഗത്തിൽ എന്താണ് സംഭവിച്ചത്?
തിരുവനന്തപുരം: കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും തെറ്റ് പറ്റിയോ. ഫാക്കല്‍റ്റി ആയിപ്പോലും ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ പ്രവേശിക്കില്ല എന്ന് ഉറപ്പുപറഞ്ഞ എസ് എഫ് ഐ അടക്കമുള്ള വിദ്യാര്‍ഥി സംഘടനകള്‍ കണ്ടോ എന്നറിയില്ല, ലക്ഷ്മി നായര്‍ ലോ അക്കാദമിയില്‍ വന്നു, അവിടെയുള്ള അധ്യാപകരുമായി രഹസ്യമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഇതാ വിശദ വിവരങ്ങള്‍.
Read Also: രേഖ രതീഷ് മുതല്‍ പ്രവീണ വരെ.. മലയാളത്തിലെ ടോപ് 23 സീരിയല്‍ നടിമാരും അവരുടെ 1 ദിവസത്തെ പ്രതിഫലവും!!!
രഹസ്യയോഗം നടന്നു
തിരുവനന്തപുരം ലോ അക്കാദമിയില്‍ ലക്ഷ്മി നായരുടെ നേതൃത്വത്തില്‍ രഹസ്യയോഗം നടന്നു എന്ന വാര്‍ത്ത വിദ്യാര്‍ഥികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. അതിന് തക്കതായ കാരണങ്ങളും ഉണ്ട്. പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റ് ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷ്മി നായര്‍ കാംപസിലെത്തിയതും രഹസ്യയോഗം നടത്തുകയുചെയ്തത് എന്നാണ് റിപ്പോര്‍ട്ട്.
യോഗം നടന്നത് എവിടെ
ലോ അക്കാദമി കാമ്പസിലെ ലക്ഷ്മി നായരുടെ വസതിയില്‍ വെച്ചാണ് കഴിഞ്ഞ ദിവസം യോഗം നടന്നത്. ഒരു അധ്യാപകനും ഭൂരിഭാഗം അധ്യാപികമാരും ഈ രഹസ്യ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു എന്നാണ് അറിയുന്നത്. ലോ അക്കാദമിയുടെ കാര്യത്തില്‍ ലക്ഷ്മി നായര്‍ ഇടപെടില്ലെന്ന് മാനേജ്‌മെന്റ് സര്‍ക്കാരിനും കുട്ടികളും നല്‍കിയ ഉറപ്പ് കാറ്റില്‍ പറത്തിക്കൊണ്ടാണ് ഈ യോഗം.
ഭരിക്കുന്നത് ലക്ഷ്മി നായര്‍ തന്നെ?
ഏത് സര്‍ക്കാരും സമരക്കാരും പുറത്താക്കിയാലും ലോ അക്കാദമി ഭരണത്തിന്റെ ചരട് തന്റെ കയ്യില്‍ തന്നെയായിരിക്കും എന്ന സന്ദേശമാണോ ലക്ഷ്മി നായര്‍ നല്‍കുന്നത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ മാത്രമേ സര്‍ക്കാരിനും കഴിയൂ എന്നതാണ് വസ്തുത. അതിലപ്പുറം ചെയ്യാന്‍ സര്‍ക്കാരും അശക്തരാണ്. മാത്രമല്ല അതിനുള്ള ഇച്ഛാശക്തിയും ഈ സര്‍ക്കാരിന് ഇല്ല.
പുതിയ പ്രിന്‍സിപ്പാള്‍ എത്തി
ലോ അക്കാദമിയില്‍ പുതിയ പ്രിന്‍സിപ്പല്‍ ചുമതലയേറ്റ് ദിവസങ്ങള്‍ക്കകമാണ് ഈ രഹസ്യയോഗം. ഡോ. വി.എല്‍. മണിയാണ് പുതിയ പ്രിന്‍സിപ്പാള്‍. ലോ അക്കാദമി മാനേജ്‌മെന്റ് പത്രപരസ്യം ചെയ്ത് തിരഞ്ഞെടുത്തതാണ് ഈ പ്രിന്‍സിപ്പാളിനെ. എന്നാല്‍ പ്രിന്‍സിപ്പാളെത്തി ദിവസങ്ങള്‍ക്കകം ലക്ഷ്മി നായര്‍ രഹസ്യ യോഗം വിളിച്ച കാര്യം കുട്ടികളെയും ഞെട്ടിച്ചിട്ടുണ്ട്
പുതിയ പ്രിന്‍സിപ്പാള്‍ പേരിന് മാത്രമോ
നാട്ടുകാരുടെയും സര്‍ക്കാരിന്റെയും സമരക്കാരുടെയും കണ്ണില്‍ പൊടിയിടാന്‍ വേണ്ടി മാത്രമാണോ ഡോ. വി.എല്‍. മണിയെ ലോ അക്കാദമി പ്രിന്‍സിപ്പാളായി നിയമിച്ചത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. പുതിയ പ്രിന്‍സിപ്പാളിനെ റബ്ബര്‍സ്റ്റാമ്പ് ആക്കി നിര്‍ത്തി സ്ഥാപനത്തിന്റെ ചരട് ലക്ഷ്മി നായരുടെ കൈയ്യില്‍ സൂക്ഷിക്കാനാണോ ലോ അക്കാദമിയുടെ നീക്കം. സംശയിക്കാനുള്ള കാരണം ഇങ്ങനെയൊക്കെയാണ്.
ലക്ഷ്മി നായര്‍ അന്നേ പറഞ്ഞിരുന്നു
ഇതെന്റെ അച്ഛന്റെ കോളേജാണ്, എനിക്കൊത്ത് നിന്നാല്‍ നിനക്കൊക്കെ കൊള്ളാം. എന്റിഷ്ടമേ ഇവിടെ നടക്കൂ - പ്രിന്‍സിപ്പാളായിരുന്ന സമയത്ത് ലക്ഷ്മി നായര്‍ കുട്ടികളോട് പറഞ്ഞതാണിത്. ഇത് ലോ അക്കാദമിയിലെ കുട്ടികള്‍ പരസ്യമായി പറഞ്ഞ കാര്യമാണ്. സമരം തീര്‍ന്നു എന്ന് പറഞ്ഞ് കുട്ടികള്‍ ആഘോഷിക്കുമ്പോഴും ലക്ഷ്മി നായര്‍ക്ക് ഒരു കുലുക്കവും ഉണ്ടായിരുന്നില്ല.
രാജിവെക്കാന്‍ ലക്ഷ്മി നായരില്ല
ലോ അക്കാദമി സമരത്തില്‍ തങ്ങള്‍ വിജയം നേടി എന്ന് അവകാശപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ ആദ്യം രംഗത്തെത്തിയപ്പോള്‍ ലക്ഷ്മി നായര്‍ പറഞ്ഞത് ഓര്‍മയില്ലേ. അച്ഛന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും താന്‍ മാറി നിന്നത്. അച്ഛന്‍ പറഞ്ഞു, ഞാന്‍ മാറിനില്‍ക്കുന്നു. - അല്ലാതെ സമരക്കാരൊന്നും ലക്ഷ്മി നായരുടെ മുന്നില്‍ ഒന്നുമല്ല. അവരെ രാജിവെപ്പിക്കാനും ആര്‍ക്കും കഴിഞ്ഞില്ല.
കോടതിയിലും പോയില്ല
ലോ അക്കാദമിയില്‍ നടന്ന സമരം കൊണ്ടായാലും അതോ അച്ഛന്‍ പറഞ്ഞത് കൊണ്ടായാവും ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും മാറിനിന്നു. സമരക്കാര്‍ക്കെതിരെയോ മാറ്റിനിര്‍ത്തുന്നതിനെതിരെയോ കോടതിയില്‍ പോകാന്‍ പോലും അവര്‍ മെനക്കെട്ടില്ല. ലക്ഷ്മി നായര്‍ അന്ന് തന്നെ നയം വ്യക്തമാക്കിയിരുന്നു. പ്രിന്‍സിപ്പാള്‍ സ്ഥാനം പോയെങ്കിലും ലോ അക്കാദമിയുടെ ഭരണ കാര്യങ്ങളില്‍ ലക്ഷ്മി നായര്‍ ഇടപെടുമെന്നും ആശങ്ക ഉണ്ടായിരുന്നു.
ലക്ഷ്മി നായരുടെ ശരീരഭാഷ
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ലക്ഷ്മി നായരുടെ ശരീരഭാഷ. ധാര്‍ഷ്ട്യം മാത്രമല്ല, ലക്ഷ്മി നായരുടെ നിറം, സവര്‍ണജാതി, ആഢ്യത്വം, അധികാരികളുമായുള്ള അടുപ്പം സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു സ്ത്രീക്ക് ഇത്ര ധാര്‍ഷ്ട്യം പാടുണ്ടോ. - എന്നൊക്കെ ചോദിച്ചവര്‍ക്ക് ഒരു കാര്യം അറിയായിരുന്നു ഇക്കാര്യത്തില്‍ ലക്ഷ്മി നായരെ തോല്‍പിക്കാന്‍ പറ്റില്ല എന്ന്.
രാജിവെച്ചോ, അധ്യാപികയാണോ?
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവെച്ചില്ല. ഫാക്കല്‍റ്റി മെമ്പറായിപോലും കാമ്പസിലെത്തില്ല എന്ന് എസ് എഫ് ഐ അവകാശപ്പെട്ടു. എന്ന് വെച്ചാല്‍ ലക്ഷ്മി നായര്‍ക്ക് അധ്യാപികയായി തിരിച്ചെത്താന്‍ പ്രയാസമില്ല എന്ന് സാരം. ഫലത്തില്‍ ലക്ഷ്മി നായര്‍ രാജിവെച്ചിട്ടില്ല. അവരെ പുറത്താക്കിയിട്ടുമില്ല. - ഇതാണ് ലോ അക്കാദമിയില്‍ ഉണ്ടായത്.
ഭരണസമിതി അംഗമായി തുടരും
അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുക്കണോ എന്ന കാര്യത്തില്‍ ലക്ഷ്മി നായര്‍ ഇനിയും തിരുമാനം എടുത്തില്ല എന്നാണ് അറിയുന്നത്. അതേസമയം ലോ അക്കാദമിയുടെ ഭരണസമിതി അംഗമായി തുടരും. ലോ അക്കാദമി മാനേജ്മെന്റും എസ് എഫ് ഐ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം അവസാനിച്ചത് എന്ന അവകാശവാദത്തെ കളിയാക്കുന്നതാണ് ലക്ഷ്മി നായരുടെ പ്രതികരണം.
ആരോപണങ്ങളില്‍ എന്തൊക്കെ
ഭാവി മരുമകള്‍ക്ക് ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കി എന്നത് മുതല്‍ മുന്‍ എസ് എഫ് ഐ നേതാവുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് വരെ പ്രചാരണങ്ങള്‍ ഉണ്ടായി. എല്ലാ ആരോപണങ്ങളെയും ധൈര്യസമേതം നേരിടുകയാണ് ലക്ഷ്മി നായര്‍ ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിന്ന സമരം അവസാനിക്കുമ്പോഴും ലക്ഷ്മി നായരെ തങ്ങളാവശ്യപ്പെട്ട പോലെ രാജി വെപ്പിക്കാനോ പുറത്താക്കാനോ സമരക്കാര്‍ക്ക് പറ്റിയില്ല എന്നത് സത്യമായി അവശേഷിക്കുന്നു.
എനിക്കൊത്ത് നിന്നാ കൊള്ളാം
ഇതെന്റെ അച്ഛന്റെ കോളജാണ്. എനിക്കിഷ്ടമുള്ളത് ചെയ്യും. എനിക്കൊത്ത് നിന്നാല്‍ നിനക്കൊക്കെ കൊള്ളാം. - അക്കാദമിക് ഇയര്‍ തുടങ്ങുമ്പോള്‍ തന്നെ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ ഇങ്ങനെ പറഞ്ഞതായി ലോ അക്കാദമിയില്‍ നിന്നും പുറത്ത് പോയ വിദ്യാര്‍ഥിനി ഇങ്കു പറയുന്നു. നിനക്കൊക്കെ എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ തന്നെ അറിയാം പ്രിന്‍സിപ്പാളിന്റെ നിലവാരം.
സമരക്കാരോട് പറയാനുള്ളത്
അതിരുവിട്ട സ്വാതന്ത്ര്യങ്ങള്‍ തടയാന്‍ ശ്രമിച്ചിരുന്നു എന്നാണ് ലക്ഷ്മി നായര്‍ പറയുന്നത്. എന്ന് വെച്ചാല്‍ അവരുടെ നിലപാടായിരുന്നു ശരിയെന്ന്. ആ സ്വാതന്ത്ര്യം കൂടി കുട്ടികള്‍ അനുഭവിക്കുന്നെങ്കില്‍ അനുഭവിച്ചോട്ടെ. 1200 കുട്ടികളുണ്ട് ലോ അക്കാദമിയില്‍. ഇതില്‍ 200 പേരുടെ ആവശ്യം പരിഗണിച്ചാണ് മാറിനില്‍ക്കാന്‍ തീരുമാനിച്ചത്.
അധിക്ഷേപിക്കുന്നവരോട് ലക്ഷ്മി പറയും
പാചകക്കാരി എന്നുവിളിച്ച് തന്നെ അധിക്ഷേപിക്കുന്നവരോട് അതേ നാണയത്തില്‍ മറുപടി പറയാനും ലക്ഷ്മി നായര്‍ക്ക് മടിയില്ല. തനിക്ക് ഡോക്ടറേറ്റ് കിട്ടിയിട്ടുള്ളത് പാചകം ചെയ്തല്ല എന്നാണ് ലക്ഷ്മി നായര്‍ പറഞ്ഞത്. വ്യക്തിവൈരാഗ്യമാണ് ലോ അക്കാദമിയിലെ സമരത്തിന് കാരണമെന്ന് പറയാനും ലക്ഷ്മി നായര്‍ക്ക് രണ്ട് വട്ടം ആലോചിക്കേണ്ട കാര്യമില്ല. പാചകം ഒരു കഴിവാണെന്നും അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാമെന്നും ലക്ഷ്മി നായര്‍ പറയാം.
ആരോപണങ്ങളില്‍ കഴമ്പില്ല
ഞാന്‍ അക്കാദമിയില്‍ ഉള്ളതാണ് നിങ്ങളുടെ പ്രശ്‌നമെങ്കില്‍, ഇനി അതുണ്ടാകില്ല. വിദേശത്തുള്ള മകള്‍ക്കൊപ്പം കുറച്ചുദിവസം ചെലവഴിക്കാനാണ് താല്‍പര്യമെന്ന് ലക്ഷ്മി നായര്‍ ഒരു പോര്‍ട്ടലിനോട് പറഞ്ഞിരുന്നു. ലോ അക്കാദമിയുടെ ഭൂമിയുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ കഴമ്പില്ല, സര്‍ക്കാര്‍ ഭൂമിയിലല്ല സ്ഥാപനം പണിതിരിക്കുന്നത് - ലക്ഷ്മി നായര്‍ പറഞ്ഞു.
കരയാനൊന്നും ലക്ഷ്മി നായരെ കിട്ടില്ല
ഇറുകിയ ബനിയനും ലെഗ്ഗിന്‍സും ധരിച്ച് ആര്‍ക്കും ക്യാമ്പസില്‍ പ്രവേശനമില്ല - എന്നത് ലോ അക്കാദമിയിലെ പ്രിന്‍സിപ്പാളായിരുന്നപ്പോള്‍ മുതല്‍ ലക്ഷ്മി നായര്‍ പറയുന്ന കാര്യമാണ്. എന്നാല്‍ മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വെക്കുന്ന ലക്ഷ്മി നായര്‍ സ്വന്തം വസ്ത്രത്തെക്കുറിച്ച് കൂടി ഒന്ന് ചിന്തിക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയ തിരിച്ചടിച്ചത്. ചോദ്യങ്ങളോട് മുഖം തിരിക്കാതെ മറുപടി പറയാന്‍ അപ്പോഴും ലക്ഷ്മി നായര്‍ തയ്യാറായി എന്നത് വേറെ കാര്യം.
രണ്ടും രണ്ട് കരാറാണോ, അല്ലെങ്കില്‍ എന്തിനാണ് ഒപ്പ്
നാരായണന്‍ നായരും എസ് എഫ് ഐ യും തമ്മിലുണ്ടാക്കിയ കരാറും കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ വെച്ച് വിദ്യാഭ്യാസ മന്ത്രി ഒപ്പ് വെച്ച് സീല്‍ അടിച്ച കരാറും ഒന്ന് തന്നെയാണോ, അല്ലെങ്കില്‍ എന്താണ് വ്യത്യാസം. - ഇതാണ് ഒരു ചോദ്യം. എസ് എഫ് ഐ നേരത്തെ തന്നെ സമരത്തില്‍ വിജയിച്ചുവെങ്കില്‍ എന്തിനാണ് ഇപ്പോള്‍ കരാറില്‍ ഒപ്പിട്ടത്? - ഇത് മറ്റൊരു ചോദ്യം. ഇതിന് ഉത്തരങ്ങളുമുണ്ട്.
പ്രധാന വ്യത്യാസം ഇതാണ്
നേരത്തെ ഉണ്ടാക്കിയ കരാര്‍ എസ് എഫ് ഐ എന്ന വിദ്യാര്‍ഥി സംഘടനയും മാനേജ്‌മെന്റും തമ്മിലായിരുന്നു. എന്നാല്‍ വിദ്യാര്‍ഥി സംഘടനകള്‍ ഇപ്പോഴുണ്ടാക്കിയിരിക്കുന്ന കരാറില്‍ വിദ്യാര്‍ഥി പ്രതിനിധികളും മാനേജ്‌മെന്റും മാത്രമല്ല വിദ്യാഭ്യാസ മന്ത്രിയും ഒപ്പിട്ടിരിക്കുന്നു. ഇത് തന്നെയാണ് പ്രധാന വ്യത്യാസം. ഇതാണ് സംയുക്ത വിദ്യാര്‍ഥി സംഘടനകളുടെ വാദം. എസ് എഫ് ഐക്ക് കിട്ടിയത് കീറക്കടലാസിന്റെ വിലയുള്ള ഉറപ്പാണെന്ന് ഇവര്‍ കളിയാക്കുന്നു. പകരം എസ് എഫ് ഐ പിടിച്ചുനില്‍ക്കുന്നത് വിദ്യാര്‍ഥി ഐക്യത്തെ സാമ്പാര്‍ മുന്നണി എന്ന് വിളിച്ച് കളിയാക്കിയാണ്.
ആജീവനാന്ത വിലക്കോ എങ്ങനെ
എസ് എഫ് ഐയുമായി ഉണ്ടാക്കിയ കരാറില്‍ ലക്ഷ്മി നായര്‍ ഒഴിഞ്ഞ് വൈസ് പ്രിന്‍സിപ്പാളിന് ചുമതല നല്‍കി എന്നായിരുന്നു പറഞ്ഞിരുന്നത്. അഞ്ച് വര്‍ഷം ഫാക്കല്‍ട്ടി ആയിപ്പോലും അവര്‍ ക്യാംപസില്‍ ഉണ്ടാകില്ല എന്നായിരുന്നു ധാരണ. ഇതിനെ ലക്ഷ്മീ നായര്‍ക്ക് 5 കൊല്ലം കഴിഞ്ഞ് മടങ്ങി വരാം എന്ന അവസ്ഥമാറി ആജീവനാന്ത വിലക്കാക്കി മാറ്റി എന്ന് സംയുക്ത സംഘടനകള്‍ പറഞ്ഞിരുന്നത്
രാജിക്ക് സമാനമാണ് ഇതും
ലക്ഷ്മി നായറിന് പകരം വൈസ് പ്രിന്‍സിപ്പാളിന് ചുമതല നല്‍കി എന്നായിരുന്നു എസ് എഫ് ഐയുടെ കരാറിലെ വ്യവസ്ഥ. എന്നാല്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാന പ്രകാരം ലക്ഷ്മി നായരെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് മാറ്റി യോഗ്യതയുള്ള ആളെ പ്രിന്‍സിപ്പാള്‍ ആയി നിയമിക്കും എന്ന് പുതിയ കരാര്‍ പറയുന്നു. പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി എന്ന് തന്നെയല്ലേ ഇതിന് അര്‍ഥം. രാജി വെക്കാത്ത ആളെ പുറത്താക്കി എന്ന് മാത്രം.
യോഗ്യതയുള്ള ഒരു പ്രിന്‍സിപ്പാള്‍
പുതിയ പ്രിന്‍സിപ്പള്‍ എല്ലാ യോഗ്യതയോടെയും വരും എന്നതാണ് പുതിയ വാദം. മുന്‍ കരാറിനെ പോലെ യോഗ്യതയില്ലാത്തയാളെ വച്ച് കോടതിയില്‍ പോയി തിരികെ വരാനുള്ള സാധ്യതയാണത്രെ ഇതോടെ ഇല്ലാതായത്. എന്നാല്‍ യോഗ്യതയുള്ള ആളെ പ്രിന്‍സിപ്പലാക്കാ'നുള്ള നിര്‍ദേശം നേരത്തെ തന്നെ ഉണ്ടായിരുന്നു എന്ന് എസ് എഫ് ഐക്കാര്‍ പറയും. മാത്രമല്ല, യോഗ്യതയുള്ള ആളെ നിയമിച്ചിരുന്നെങ്കിലും തന്നെ നീക്കിയതിനെതിരെ ലക്ഷ്മി നായര്‍ക്ക് കോടതിയില്‍ പോകാന്‍ പറ്റുമായിരുന്നു.
സര്‍ക്കാരിനും ഉത്തരവാദിത്തം
വിദ്യാര്‍ഥികളും മാനേജ്‌മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ ലംഘനം നടന്നാല്‍ സര്‍ക്കാരിന് ഉത്തരവാദിത്വം ഇല്ലായിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കൂടി കരാറില്‍ കക്ഷിയാണ്. ആദ്യകരാര്‍ ഒപ്പിട്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ ഇല്ലായിരുന്നതുകൊണ്ടുമാത്രമാണ് ഇതെന്ന് എസ് എഫ് അനുകൂലികള്‍ പറയും. ഇത് മാത്രമല്ല, എങ്കില്‍ പിന്നെ എന്തിനാണ് സര്‍ക്കാര്‍ പ്രതിനിധി ഇല്ലാത്ത ചര്‍ച്ചയില്‍ പങ്കെടുത്തത് എന്ന് വരെ അവര്‍ ചോദ്യം ചോദിക്കുകയും ചെയ്യും.
ലക്ഷ്മി നായര്‍ക്ക് അധ്യാപികയാകാമോ
ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം എന്നതായിരുന്നു വിദ്യാര്‍ഥികളുടെ ആവഷ്യം. അത് അവര്‍ നേടിയെടുത്തു. എന്നാല്‍ ഒരു അധ്യാപികയായിപ്പോലും ലക്ഷ്മി നായര്‍ കാംപസില്‍ ഉണ്ടാകില്ല എന്ന ഉറപ്പ് തങ്ങളുടെ കരാറില്‍ ഉണ്ടായിരുന്നു എന്ന് എസ് എഫ് ഐ പറഞ്ഞിരുന്നു. എസ് എഫ് ഐ കൂടി ഒപ്പ് വെച്ച പുതിയ കരാറില്‍ ഇതില്ല. എന്ന് വെച്ചാല്‍ ലക്ഷ്മി നായര്‍ക്ക് അധ്യാപികയായി തിരിച്ചെത്താന്‍ പറ്റുമോ എന്നാണ് ചോദ്യം.
ആ കരാറോ ഈ കരാറോ
മുമ്പ് ഉണ്ടായ കരാര്‍ ആണ് നല്ലതെന്ന എസ് എഫ് ഐ വാദം പൊളിഞ്ഞു, കാരണം ഈ കരാറിലും എസ് എഫ് ഐ ഒപ്പിട്ട് പഴയ കരാര്‍ അവര്‍ തന്നെ അസ്ഥിരപ്പെടുത്തി. ഇതാണ് യാഥാര്‍ത്ഥ്യം. - ഇതാണ് എസ് എഫ് ഐക്കെതിരായ ആക്ഷേപം. എന്നാല്‍ എസ് എഫ് ഐയുമായുണ്ടാക്കിയ കരാര്‍ മറ്റേതെങ്കിലും കരാറില്‍ ഒപ്പിടുമ്പോള്‍ അസ്ഥിരമാവുമെന്ന ക്ലോസ് ആ കരാറിലില്ല എന്ന് പറഞ്ഞ് എസ് എഫ് ഐ.
അധ്യാപികയും സെലിബ്രിറ്റിയും
ഞാന്‍ നിങ്ങളുടെ അധ്യാപിക മാത്രമല്ല, സെലിബ്രിറ്റി കൂടിയാണെന്ന് സമരത്തിന്റെ തുടക്കം മുതല്‍ തന്നെ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നതാണ്. കൈരളി ടിവിയിലെ കുക്കറി ഷോയിലെ അവതാരികയായിരുന്ന ലക്ഷ്മി നായര്‍ക്ക് അതിന് അനുസൃതമായി വസ്ത്രം ധരിക്കേണ്ടിയും, പെരുമാറേണ്ടിയും വരുമെന്നത് സാധാരണയാണ്. അതിനെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. - വ്യക്തമാണ് ലക്ഷ്മിയുടെ നിലപാട്.
സ്വഭാവഹത്യ നടത്താന്‍ ശ്രമം
ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കുള്ളവര്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ലക്ഷ്മി നായരുടെ മറ്റൊരു പരാതി. തന്നെ മാത്രമല്ല മകന്‍ വിഷ്ണു നായരുടെ പ്രതിശ്രുത വധു അനുരാധയെയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അനുരാധ കോളേജിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നെന്നും കുട്ടികളെ നിയന്ത്രിക്കുന്നെന്നും പറയുന്നത് തെറ്റാണ്. അവരെയും മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നു.