രാജീവ് കൊലപാതകം: അഡ്വക്കേറ്റ് ഉദയഭാനുവിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിൽ നിന്നും ജഡ്ജ് പിന്മാറി
കൊച്ചി: ചാലക്കുടി കൊലപാതകക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രമുഖ അഭിഭാഷകന്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നും ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് പിന്മാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. അതേസമയം കേസ് പരിഗണിക്കുന്നതിനിടെ കൊല്ലപ്പെട്ട രാജീവിന്റെ മകന്‍ ആശങ്ക പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനും ഒക്ടോബര്‍ മൂന്നിനാണ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. പി ഉബൈദ് പിന്മാറിയ സാഹചര്യത്തില്‍ ഇനി ജാമ്യഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.

ഉദയഭാനുവിനെ വിശദമായി ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. നടപടി ക്രമങ്ങള്‍ പാലിച്ച് ആവശ്യമെങ്കില്‍ ഉദയഭാനുവിനെ പോലീസിന് ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. രാജീവിന്റെ കൊലപാതകത്തില്‍ ഉദയഭാനുവിന്റെ പങ്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ മുദ്ര വെച്ച കവറില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. രാജീവ് കൊലക്കേസിലെ ആദ്യ രണ്ട് പ്രതികള്‍ ഉദയഭാനുവിന് എതിരെ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ഏഴാം പ്രതിയാക്കിയത്. ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും നടത്തിയ റെയ്ഡില്‍ നിര്‍ണായക രേഖകളും കംപ്യൂട്ടറും പിടിച്ചെടുത്തിരുന്നു.












Click it and Unblock the Notifications