'പൗരത്വ സമരങ്ങൾക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ടിന്റെ പണം, പെരുംനുണയുമായി ബിജെപി', കുറിപ്പ്!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നിലുളള സാമ്പത്തിക സ്രോതസ്സ് പോപ്പുലര്‍ ഫ്രണ്ട് ആണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ നിന്ന് 120 കോടി രൂപ ഉത്തര്‍ പ്രദേശിലെത്തിയതായി വ്യക്തമാക്കിയിരുന്നു.
ഉത്തര്‍ പ്രദേശില്‍ പൗരത്വ പ്രക്ഷോഭങ്ങള്‍ക്കിടെ നടന്ന അക്രമങ്ങള്‍ക്ക് വേണ്ടി ഈ പണം ചിലവഴിക്കപ്പെട്ടു എന്നാണ് ആരോപണം. ബിജെപി നേതാക്കളടക്കം ഈ ആരോപണം ഉന്നയിക്കുന്നുണ്ട്. ഈ ആരോപണത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് പി ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരണം.
പെരുംനുണയുമായി ബിജെപി
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പൗരത്വ നിയമ ഭേദഗതിക്കെതിരെ കേരളത്തിൽ നടക്കുന്ന സമരങ്ങൾ പോപ്പുലർ ഫ്രണ്ട് പണം നൽകുന്നതിന്റെ ഫലമാണെന്ന പെരുംനുണയുമായി ഒരു ബിജെപി നേതാവ് രംഗത്തുവന്നിരിക്കുകയാണ്. നിയമം പാസ്സാക്കിയാൽ ദേശീയ പൗരത്വ രജിസ്റ്റരാണ് അടുത്ത പടിയെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ചതിന് ശേഷം പുറത്ത് വന്ന് ഡൽഹിയിൽ ബിജെപി പൊതുയോഗത്തിൽ മോദി പ്രസംഗിച്ചതു പൗരത്വ രജിസ്റ്റർ ആരംഭിക്കുന്നതിനെ കുറിച്ച് തങ്ങൾ ആലോചിച്ചിട്ടു പോലുമില്ലെന്ന നുണയാണ്.
കോർപ്പറേറ്റുകളുടെ പാദ സേവ
നോട്ട് നിരോധിച്ചു ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോൾ സംഘപരിവാർ പറഞ്ഞത് കള്ളപ്പണത്തെ കുറിച്ചും പാകിസ്ഥാനെ കുറിച്ചുമാണ്. ഇത് രണ്ടുമല്ല കോർപ്പറേറ്റുകളുടെ പാദ സേവയ്ക്കാണ് നോട്ട് നിരോധിച്ചത് എന്ന് പിന്നീട് വ്യക്തമായി. പൗരത്വ നിയമത്തിനെതിരെ വിദ്യാർത്ഥികളടക്കം തെരുവിലിറങ്ങിയപ്പോൾ "അവരുടെ വേഷം കണ്ടാലറിയാം " എന്ന് പറഞ്ഞ് ഭിന്നിപ്പിക്കാൻ നോക്കി.
പുതിയ രാഷ്ട്രീയ സമവാക്യം
പോപ്പുലർ ഫ്രണ്ടുകാരടക്കം ഡിസംബർ 17ന് ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ കേരളത്തിലെ ഇടതുപക്ഷ- വലതുപക്ഷ നേതാക്കൻമാരും- മതസംഘടന നേതാക്കൻമാരും അതിനെ എതിർത്തു. ജമാഅത്തെ ഇസ്ലാമിയും പോപ്പുലർ ഫ്രണ്ടും മാവോയിറ്റുകളും ചേർന്ന് കേരളത്തിൽ ഒരു പുതിയ രാഷ്ട്രീയ സമവാക്യം രൂപപ്പെട്ടതായി വിലയിരുത്തിയത് സിപിഐഎമ്മാണ്. മാത്രവുമല്ല നിയമത്തിനെതിരായി ഇടതുപക്ഷം നടത്തിയ ജനകീയ കൂട്ടായ്മകളിൽ തീവ്രവാദ ശക്തികളെ പങ്കെടുപ്പിക്കില്ലെന്നും അവർ നടത്തുന്ന പരിപാടികളിൽ ഇടതുപക്ഷം സഹകരിക്കുകയില്ലെന്നും വ്യക്തമാക്കിയിരുന്നു.
പോക്കറ്റടിക്കാരന്റെ കഥ
എന്നിട്ടും ബിജെപിക്കാർ നുണ ആവർത്തിക്കുന്നതിൽ അതിശയപ്പെടേണ്ടതില്ല. കാരണം ഫാസിസ്റ്റുകൾക്ക് ജനങ്ങൾക്കു മുന്നിൽ ഒരു ശത്രുവിനെ അവതരിപ്പിക്കണം. ആ ശത്രുവിന്റെ പിന്നാലെ ജനങ്ങൾ ഓടണം. ഇങ്ങനെ കള്ളൻ, കള്ളൻ എന്ന് വിളിച്ചോടുന്ന പോക്കറ്റടിക്കാരന്റെ കഥയെ ഓർമ്മിപ്പിക്കുന്നതാണ് ബിജെപിയുടെ ഒടുവിലത്തെ നുണ പ്രചരണവും.
പണം വാങ്ങി വീടുവേല
ഇന്ത്യയിലെ പൊതുമേഖലാ സമ്പത്തുകൾ ലോകത്തിലെ ധനമൂലധന ശക്തികൾക്ക് തീറെഴുതുകയും അങ്ങനെ രാജ്യത്തെ തന്നെ വിറ്റു തുലയ്ക്കുകയും ചെയ്യുന്ന ബിജെപിക്ക്, പണം വാങ്ങി വീടുവേല ചെയ്യുന്നതിനെ കുറിച്ച് സ്വാനുഭവം ഉണ്ടെന്നത് ശരിയാണ്. എന്നാൽ രാജ്യത്തിലെ ജനാധിപത്യ ശക്തികൾ അങ്ങനെയല്ല. മാത്രമല്ല 1400 കോടി രൂപയുടെ ഫണ്ട് ഇലക്ടറൽ ബോണ്ടുകൾ വഴി കോർപറേറ്റുകളിൽ നിന്ന് വാങ്ങി അവർക്ക് വേണ്ടി ഭരണ നടപടികൾ കൈക്കൊള്ളുന്ന ബിജെപി നേതാവിന്റെ ഈ പ്രസ്താവന ആരെ കബളിപ്പിക്കാനാണ്.