രാത്രിയായാൽ മുട്ടിവിളിക്കലും അലർച്ചയും! ജനങ്ങൾ ഭീതിയിൽ... സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിക്കുന്നു...
കുട്ടികളുള്ള വീടുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതെന്നും, കഴിഞ്ഞ രണ്ടാഴ്ചയായി ഈ സംഭവം ആവർത്തിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
തൊടുപുഴ: കറുത്ത സ്റ്റിക്കർ ഭീതി വിട്ടുമാറിയതിന് പിന്നാലെ രാത്രിസമയത്ത് വീടുകളിൽ മുട്ടിവിളിക്കുന്നത് നാട്ടുകാരെ ആശങ്കയിലാഴ്ത്തുന്നു. നെടുങ്കണ്ടം മേഖലയിലെ കേരള-തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലാണ് രാത്രികാലങ്ങളിൽ വീടുകളിൽ മുട്ടിവിളിക്കുന്നത് പതിവായിരിക്കുന്നത്.
തൂക്കുപാലം വെസ്റ്റ് പാറ കോളനി, ചോറ്റുപാറ ജിയന്ന ആശ്രമം തുടങ്ങിയ സ്ഥലങ്ങളിലാണ് രാത്രികാലത്തെ സാമൂഹികവിരുദ്ധ ശല്യം രൂക്ഷമായിരിക്കുന്നത്. കുട്ടികളുള്ള വീടുകളിൽ മാത്രമാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കുന്നതെന്നും, കഴിഞ്ഞ രണ്ടാഴ്ചയായി ഈ സംഭവം ആവർത്തിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.
സന്ധ്യാസമയത്ത്...
വീടിന്റെ വാതിലിലും ജനലിലും മുട്ടിവിളിച്ചാണ് സാമൂഹിക വിരുദ്ധർ നാട്ടുകാരെ ശല്യപ്പെടുത്തുന്നത്. മുട്ടിവിളിച്ചത് കേട്ട് വീട്ടുകാർ എത്തുമ്പോഴേക്കും ഇവർ ഓടിരക്ഷപ്പെട്ടിട്ടുണ്ടാകും. മുട്ടിവിളിക്ക് പുറമേ വീടിന്റെ പിൻഭാഗങ്ങളിൽ വന്ന് ഉച്ചത്തിൽ അലറുന്നതും ഇവരുടെ രീതിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതായാണ് നാട്ടുകാരുടെ പരാതി. വൈകീട്ട് ആറര മണി മുതൽ ഏഴര വരെയുള്ള സമയങ്ങളിലാണ് മേഖലയിലെ വിവിധ വീടുകളിൽ ഇത്തരത്തിലുള്ള സംഭവങ്ങളുണ്ടായിട്ടുള്ളത്. മുട്ടിവിളിക്കലും അലർച്ചയുമുണ്ടായതെല്ലാം കുട്ടികളുള്ള വീടുകളാണെന്നത് നാട്ടുകാരെയും ഭയപ്പെടുത്തുന്നു. നേരത്തെയുണ്ടായിരുന്ന കറുത്ത സ്റ്റിക്കർ ഭീതി വിട്ടൊഴിഞ്ഞതിന് പിന്നാലെയാണ് നാട്ടുകാരെ ഭയപ്പെടുത്തി ഇത്തരം സാമൂഹികവിരുദ്ധ ശല്യം തുടരുന്നത്.
ഓടിമറഞ്ഞു...
കഴിഞ്ഞദിവസം ചോറ്റുപാറ ജിയന്ന ആശ്രമത്തിലാണ് സമാനമായ സംഭവമുണ്ടായത്. സന്ധ്യാസമയത്ത് കുട്ടികൾ പ്രാർത്ഥന നടത്തുന്നതിനിടെ അജ്ഞാതർ ജനലുകളിലും വാതിലുകളിലും മുട്ടി ശബ്ദമുണ്ടാക്കി. ഇതുകേട്ട് ആശ്രമത്തിലെ ജീവനക്കാരും അന്തേവാസികളും പുറത്തിറങ്ങി നോക്കിയെങ്കിലും സാമൂഹിക വിരുദ്ധർ ഓടിരക്ഷപ്പെട്ടിരുന്നു. നെടുങ്കണ്ടം, പാമ്പാടുംചോറ മേഖലകളിലും സമാനമായ സംഭവങ്ങളുണ്ടായി. ഇതോടെ സ്ത്രീകൾക്കും കുട്ടികൾക്കും വീടുകളിൽ ഒറ്റയ്ക്ക് താമസിക്കാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നെടുങ്കണ്ടത്തെ ഒരു വീട്ടിൽ കഴിഞ്ഞദിവസം നീല സ്റ്റിക്കറുകൾ ഒട്ടിച്ചിരുന്നു. വീടിന്റെ ജനൽച്ചില്ലുകളിലാണ് സ്റ്റിക്കർ ഒട്ടിച്ചിരുന്നത്. ഈ വീട്ടിൽ നിന്ന് സ്ത്രീകളുടെ വസ്ത്രങ്ങളും മോഷ്ടിക്കപ്പെട്ടു. സംഭവത്തിന് പിന്നിൽ ഒരു കൂട്ടം സാമൂഹിക വിരുദ്ധരാണെന്നാണ് നാട്ടുകാരുടെ നിഗമനം.
അന്വേഷണം...
നെടുങ്കണ്ടം, ചോറ്റുപാറ മേഖലകളിൽ മുട്ടിവിളിയാണെങ്കിൽ പാമ്പാടുംപാറയിൽ കഴിഞ്ഞദിവസം വീടിന് നേരെ കല്ലേറുണ്ടായി. സ്ത്രീകളും കുട്ടികളും മാത്രം താമസിക്കുന്ന വീടിന് നേരെയാണ് കല്ലേറുണ്ടായത്. ഈ സംഭവത്തിൽ അന്വേഷണം നടന്നുവരുന്നതിനിടെയാണ് സമീപപ്രദേശങ്ങളിൽ മുട്ടിവിളിക്കലും അലർച്ചയുമുണ്ടായത്. അതേസമയം, മേഖലയിലെ ആൾതാമസമില്ലാത്ത രണ്ട് വീടുകളിൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. രാത്രികാലങ്ങളിലാണ് ഇവർ ആൾതാമസമില്ലാത്ത വീടുകളിലെത്തുന്നത്. പ്രദേശത്തെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്നിൽ ഇവർ തന്നെയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മുട്ടിവിളിക്കലും അലർച്ചയും കല്ലേറും ആവർത്തിച്ചതോടെ നാട്ടുകാർ നെടുങ്കണ്ടം പോലീസിൽ പരാതി നൽകി. സ്വന്തം വീട്ടിൽ ഭയമില്ലാതെ ജീവിക്കാൻ അവസരമൊരുക്കണമെന്നും, ശല്യക്കാരെ എത്രയും പെട്ടെന്ന് പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
കറുത്ത സ്റ്റിക്കർ...
സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ടെങ്കിലും സാമൂഹിക വിരുദ്ധരെ പിടികൂടാൻ നാട്ടുകാരും രംഗത്തിറിങ്ങിയിട്ടുണ്ട്. എന്തുവില കൊടുത്തും സാമൂഹിക വിരുദ്ധരെ പിടികൂടുമെന്നാണ് ഇവരുടെ നിലപാട്. ഇതിനായി നാട്ടുകാർ സംഘടിച്ച് രാത്രി സമയങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്. നേരത്തെ സംസ്ഥാന വ്യാപകമായി നിലനിന്നിരുന്ന കറുത്ത സ്റ്റിക്കർ ഭീതി ഈ പ്രദേശത്തും റിപ്പോർട്ട് ചെയ്തിരുന്നു. മേഖലയിലെ ചില വീടുകൾക്ക് മുന്നിൽ സ്റ്റിക്കറുകളും ചില അടയാളങ്ങളും പ്രത്യക്ഷപ്പെട്ടതാണ് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നത്. കറുത്ത സ്റ്റിക്കർ ഒട്ടിക്കുന്നതിന് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്നും പ്രചരണമുണ്ടായി. എന്നാൽ സ്റ്റിക്കർ ഭീതി മാറിയതോടെയാണ് മുട്ടിവിളിക്കലിന്റെ രൂപത്തിൽ അടുത്ത പ്രശ്നം ഉടലെടുത്തിരിക്കുന്നത്.
അതിരപ്പിള്ളിയിൽ കാട്ടുതീ പടരുന്നു! തീ അണയ്ക്കാൻ 60 അംഗ സംഘം വനത്തിനുള്ളിലേക്ക്...
കൂട്ടുകാരിയുടെ വീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ!
കേരളത്തിന് നാണക്കേട്! എക്സൈസ് വകുപ്പിൽ വനിതാ ഓഫീസർമാരെ ലൈംഗികമായി പീഡിപ്പിക്കുന്നു...