ബിനോയ് കോടിയേരി കേസ്: മുംബൈ പോലീസിന്റെ രഹസ്യ നീക്കങ്ങൾക്ക് സഹായിച്ച് കേരള പോലീസ്
കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് എതിരായ പീഡന പരാതിയില്‍ അന്വേഷണം പുരോഗമിക്കുന്നു. ബിനോയ് കോടിയേരിയെ തേടി എത്തിയ മുംബൈ പോലീസിന് അദ്ദേഹത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ബിനോയ് ഒളിവിലാണെന്നും കേരളം വിട്ടുവെന്നും സംശയിക്കപ്പെടുന്നുണ്ട്. അതേ സമയം കേസില്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
ബിജെപി തരംഗമുണ്ടാകും, രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ആദ്യമേ വിവരം ലഭിച്ചു.. പക്ഷേ അവഗണിക്കപ്പെട്ടു!
മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ ആണ് ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. അതിനിടെ കേരളത്തില്‍ എത്തിയ മുംബൈ പോലീസിന്റെ നീക്കങ്ങള്‍ രഹസ്യമായി തുടരുകയാണ്. കേരള പോലീസിന്റെ സഹായത്തോടെയാണ് നീക്കങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. അന്വേഷണത്തിന്റെ വിവരങ്ങളൊന്നും കേരള പോലീസ് പുറത്ത് വിടുന്നില്ല.
മുംബൈയില്‍ നിന്നും എത്തിയ പോലീസ് സംഘത്തെ മാധ്യമശ്രദ്ധയില്‍ നിന്നും ഒളിപ്പിക്കാന്‍ കേരള പോലീസിന്റെ സഹായമുണ്ടായി. മുംബൈ പോലീസ് കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലാ പോലീസ് മേധാവിയെ കാണാന്‍ പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ വിവരം അറിഞ്ഞ് എത്തിയതോടെ മുംബൈ പോലീസിനെ ജില്ലാ പോലീസ് മേധാവിയുടെ മുറിയിലേക്ക് മാറ്റി.
പുറത്ത് കാത്ത് നിന്ന മാധ്യമങ്ങളുടെ കണ്ണ് വെട്ടിച്ചാണ് രാത്രി എസ്പി ഓഫീസിലെ ജീവനക്കാരുടെ വേഷത്തില്‍ ഇവരെ പുറത്ത് കടത്തിയത്. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളുമായി പങ്കുവെയ്ക്കരുത് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുകളില്‍ നിന്നും കര്‍ശന നിര്‍ദേശമുണ്ട് എന്നാണ് വിവരം. മുംബൈ പോലീസ് കഴിഞ്ഞ ദിവസം ബിനോയിയുടെ രണ്ട് വീടുകളില്‍ പോയി പരിശോധന നടത്തിയിരുന്നു. കേസില്‍ ഹാജരാകാന്‍ പോലീസ് ബിനോയിക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്.