കടന്നപ്പള്ളി പുറത്തേക്ക്, പകരം ആന്റണി രാജു, ഗണേഷ് കുമാറും മന്ത്രിസഭയിലേക്ക്? സിപിഎം നിര്‍ദേശം ഇങ്ങനെ
തിരുവനന്തപുരം: ജോസ് കെ മാണി പക്ഷത്തിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാനുള്ള സാധ്യത ശക്തമാകുന്നു. കൂടുതല്‍ ഏകാംഗ കക്ഷികളില്‍ നിന്ന് മന്ത്രിമാര്‍ ഉണ്ടാവുമെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്. ഇത്തവണ പുതുമുഖങ്ങള്‍ തന്നെയാണ് വരാന്‍ പോകുന്നത്. ഗണേഷ് കുമാര്‍ അടക്കമുള്ളവര്‍ ഇത്തവണ ഉണ്ടാവുമെന്ന സൂചനകളാണ് ലഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന് താല്‍പര്യമുള്ളവരും ഇത്തവണ പുറത്തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗൺ... ചിത്രങ്ങളിലൂടെ
ഗണേഷ് കുമാര്‍ വരും
ഗണേഷ് കുമാര്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് സൂചന. കഴിഞ്ഞ സര്‍ക്കാരില്‍ അദ്ദേഹം ഇല്ലാത്തത് കൊണ്ട് തന്നെ അദ്ദേഹത്തെ ഉള്‍പ്പെടുത്തുന്നതില്‍ തടസ്സമില്ല. കേരള കോണ്‍ഗ്രസ് ബിയെ അവഗണിക്കുന്നുവെന്ന പരാതിയും ഇല്ലാതാക്കാം. എകെ ബാലന്‍ ഇല്ലാത്തതിനാല്‍ സാംസ്‌കാരിക വകുപ്പ് ഗണേഷിനെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. സിനിമാ മേഖലയുമായി വളരെ അടുത്ത് പ്രവര്‍ത്തിക്കുന്ന ഗണേഷിന് താല്‍പര്യവും അത് തന്നെയാണ്. വനംവകുപ്പും അദ്ദേഹത്തിന് നല്‍കുന്നതിനായി പരിഗണിക്കുന്നുണ്ട്.
കടന്നപ്പള്ളി തെറിക്കും
കടന്നപ്പള്ളി രാമചന്ദ്രന് മത്സരിക്കാന്‍ ടിക്കറ്റ് നല്‍കിയപ്പോള്‍ അദ്ദേഹം വീണ്ടും മന്ത്രിസഭയില്‍ ഉണ്ടാകുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പുതുമുഖങ്ങളുടെ സാധ്യത പരീക്ഷിക്കാന്‍ സിപിഎം ഇറങ്ങിയതോടെ അദ്ദേഹവും പുറത്താവും. പകരം ജനാധിപത്യ കേരളാ കോണ്‍ഗ്രസിനാണ് ഈ സ്ഥാനം നല്‍കുക. ആന്റണി രാജുവാണ് മന്ത്രിയാവുക. ഗണേഷ് കുമാറിന് മന്ത്രിയായും എംഎല്‍എയായും ദീര്‍ഘകാല പരിചയമുണ്ട്. ഇതാണ് പരിഗണിക്കാന്‍ കാരണം. ആന്റണി രാജു ഇത്തവണ പുതുമുഖമാണ്.
എല്‍ജെഡി പുറത്തേക്ക്?
എല്‍ജെഡിക്ക് ഇത്തവണ മന്ത്രിസ്ഥാനം ഉണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ എല്‍ജെഡി-ജെഡിഎസ് പാര്‍ട്ടികള്‍ ലയിക്കണമെന്ന ആവശ്യത്തില്‍ സിപിഎം ഉറച്ച് നില്‍ക്കുകയാണ്. ഇരുപാര്‍ട്ടികളെയും രണ്ടായി കണ്ട് ഓരോ മന്ത്രിസ്ഥാനം നല്‍കാനാവില്ലെന്ന് അറിയിച്ചു. എല്‍ജെഡി നിലപാട് ലയനത്തിന് തടസ്സമെന്നാണ് ജെഡിഎസ് സിപിഎമ്മിനെ അറിയിച്ചിരിക്കുന്നത്. അതേസമയം ദളുകള്‍ ലയിച്ചാലും കെപി മോഹനന് മന്ത്രിസ്ഥാനം ഉറപ്പില്ലാത്ത സ്ഥിതിക്കാണ് ലയനം വേണ്ടെന്ന് എല്‍ജെഡിയുടെ തീരുമാനം. സിറ്റിംഗ് സീറ്റുകളായ വടകരയും കല്‍പ്പറ്റയും ചോദിച്ച് വാങ്ങി പരാജയപ്പെട്ടതാണ് എല്‍ജെഡിയുടെ സാധ്യത അടയ്ക്കുന്നത്.
എന്‍സിപി ഔട്ടാവില്ല
ഒറ്റ അംഗങ്ങളുള്ള കക്ഷികളില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിനെയും കേരള കോണ്‍ഗ്രസ് ബിയെയും മാത്രമാകും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുക. എന്‍സിപിക്കും ജനതാദള്‍ എസ്സിനും ഓരോ മന്ത്രിസ്ഥാനമുണ്ടാവും. ആര് വേണമെന്ന് പാര്‍ട്ടിക്ക് തീരുമാനിക്കാം. അതേസമയം എന്‍സിപിയില്‍ ശശീന്ദ്രനോ തോമസ് കെ തോമസോ മന്ത്രിയാകും. ഇക്കാര്യത്തില്‍ ക്ലാരിറ്റി വന്നിട്ടില്ല. കോവൂര്‍ കുഞ്ഞുമോന്‍ എന്തായാലും ഇത്തവണ ഉണ്ടാവില്ല. ഐഎന്‍എല്ലും പുറത്തിരിക്കേണ്ടി വരും.
ജോസിന് പ്രതീക്ഷിക്കാം
കേരള കോണ്‍ഗ്രസിന് രണ്ട് മന്ത്രിമാരെ നല്‍കാനാണ് സിപിഎം ഒടുവില്‍ തീരുമാനിച്ചിരിക്കുന്നത്. ദള്‍ പാര്‍ട്ടികള്‍ പുറത്തിരിക്കുന്നതോടെ ജോസിന് കൂടുതല്‍ സീറ്റ് നല്‍കാന്‍ സാധിക്കും. സിപിഎം ഒരു മന്ത്രിസ്ഥാനവും സിപിഐ ചീഫ് വിപ്പ് പദവിയും വിട്ടുകൊടുക്കും. ചീഫ് വിപ്പ് പദവിയും മന്ത്രിസ്ഥാനത്തിനൊപ്പം കേരള കോണ്‍ഗ്രസ് എമ്മിന് ലഭിക്കും. കഴിഞ്ഞ ദിവസം ഒരു മന്ത്രിയേ ലഭിക്കൂ എന്ന സൂചനയായിരുന്നു സിപിഎം നല്‍കിയത്. എന്നാല്‍ ദള്‍ പാര്‍ട്ടികളുടെ ലയനം നടക്കാത്തത് ജോസിന് ഗുണമായി മാറുകയായിരുന്നു.
രണ്ടാം മന്ത്രി ആരാകും
കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം മന്ത്രി ആരാകുമെന്ന ചര്‍ച്ചയും തുടങ്ങിയിട്ടുണ്ട്. ആദ്യ മന്ത്രി റോഷി അഗസ്റ്റിന്‍ തന്നെയാവും. അദ്ദേഹത്തിനാണ് മുന്‍തൂക്കം. രണ്ടാം മന്ത്രി എന്‍ ജയരാജ് ആവാനാണ് സാധ്യത. ഒരു എംഎല്‍എ ഉള്ള പാര്‍ട്ടികള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കുന്ന അതേ രീതിയില്‍ കേരള കോണ്‍ഗ്രസിനെയും കാണരുതെന്ന് ജോസ് സിപിഎമ്മിനെ അറിയിച്ചിട്ടുണ്ട്. അഞ്ച് എംഎല്‍എമാരുള്ളതിനാല്‍ രണ്ട് മന്ത്രിമാരെ തന്നെ നല്‍കാനാണ് തീരുമാനം. കോട്ടയത്ത് നിന്ന് തന്നെ രണ്ട് മന്ത്രിമാരെ വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
ലക്ഷ്യമിടുന്ന വകുപ്പുകള്‍
ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പോലുള്ള മറ്റേതെങ്കിലും പദവിയുമാണ് അവസാന നിമിഷം നല്‍കുന്നതെങ്കില്‍ കേരള കോണ്‍ഗ്രസ് അതിനെ എതിര്‍ക്കാനാണ് സാധ്യത. റവന്യൂ, കൃഷി, പൊതുമരാമത്ത് വകുപ്പുകളില്‍ ഏതെങ്കിലും വേണമെന്നാണ് ജോസ് പക്ഷം ആഗ്രഹിക്കുന്നത്. ഈ താല്‍പര്യം സിപിഎമ്മിനെ അറിയിക്കും. അതിന് ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തിരഞ്ഞെടുക്കുക. അതേസമയം എറണാകുളത്ത് നിന്ന് പി രാജീവിന് പുറമേ മറ്റൊരു മന്ത്രി കൂടിയുണ്ടാവുമെന്നാണ് സൂചന. സ്വരാജ് ജയിച്ചിരുന്നെങ്കില്‍ അദ്ദേഹം മന്ത്രിയാകുമായിരുന്നു.
പല്ലവി ദോറയുടെ പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video