'പത്മകുമാറിന് കോടികളുടെ കടം; അനുപമയുടെ യുട്യൂബ് വരുമാനം 5 ലക്ഷം, പണം നിലച്ചതോടെ കൃത്യത്തിൽ പങ്കാളിയായി'
കൊല്ലം; ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതി പത്മകുമാറിന് കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്ന് എഡിജിപി എംആർ അജിത്ത് കുമാർ. അത്യാവശ്യമായി പണം കണ്ടെത്തേണ്ടി വന്നതിനാലാണ് തട്ടിക്കൊണ്ടുപോകൽ നടപ്പാക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
'അഞ്ച് കോടിയോളം രൂപയുടെ ബാധ്യത ഉണ്ടെന്നാണ് പത്മകുമാർ പറയുന്നത്.
ഇയാളുടെ ആസ്തികൾ പലതും പണയത്തിലാണ്. തിരിച്ചടവിന് പെട്ടെന്ന് 10 ലക്ഷം വേണമായിരുന്നു. പലരോടും ചോദിച്ചിട്ടും കിട്ടിയില്ല. അങ്ങനെയാണ് തട്ടിക്കൊണ്ടുപോകൽ നടത്തിയത്. അന്വേഷണം വഴിതെറ്റിക്കാൻ അവർ പരമാവധി ശ്രമിച്ചിരുന്നു.പ്രതികൾക്ക് ആർക്കും ക്രിമിനൽ പശ്ചാത്തലമില്ല.

കഴിഞ്ഞ ഒന്നരമാസമായി മകൾ അനുപമയ്ക്കും ആസൂത്രണത്തിൽ കൃത്യമായ പങ്കുണ്ടായിരുന്നു. ഒരു വർഷമായി തട്ടിക്കൊണ്ടുപോകൽ പ്ലാൻ ചെയ്തെങ്കിലും പല കാരണങ്ങൾ കൊണ്ട് പദ്ധതി ഉപേക്ഷിച്ചു. പത്മകുമാറിന്റെ അമ്മ ഈ ജൂൺ 28 ന് മരിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും ആസൂത്രണം ആരംഭിച്ചത്.
അനുപമ പത്മൻ യുട്യൂബിൽ വളരെ അധികം സബ്സ്ക്രൈബേഴ്സ് ഉള്ള വ്യക്തിയാണ്.ബി എസ് സി കമ്പ്യൂട്ടർ സയൻസ് ജോയിൻ ചെയ്തെങ്കിലും പൂർത്തിയാക്കിയില്ല. ഇതിനിടയിലാണ് കൊവിഡ് വരുന്നത്. ആ സമയത്താണ് യുട്യൂബ് തുടങ്ങുന്നത്. 5 ലക്ഷം വരെ മാസ വരുമാനം യുട്യൂബിൽ നിന്ന് ഇവർക്ക് ലഭിച്ചിരുന്നു. എന്നാൽ ജുലൈ മുതൽ ഫേസ്ബുക്ക് ഇവരുടെ വീഡിയോ ഡിമോണിറ്റൈസ് ചെയ്തു. ഇത്തരമൊരു വരുമാനം വന്നത് കൊണ്ടാകാം ആദ്യ പദ്ധതിയെ എതിർത്ത മകൾ പിന്നീട് കൃത്യത്തിൽ പങ്കാളിയായത്.
ഒരുപക്ഷേ ഈ നീക്കം വിജയിച്ചിരുന്നുവെങ്കിൽ ഒരുപക്ഷേ കൂടുതൽ സംഭവങ്ങൾ നടത്തിയേനെ. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യതത്. ഇവർക്ക് പുറത്ത് നിന്ന് പിന്തുണ കിട്ടിയിട്ടില്ലെന്നാണ് മനസിലാക്കാൻ സാധിച്ചത്.
സംഭവത്തിൽ യഥാർത്ഥ ഹീറോകൾ അഭിഗേലും സഹോദരൻ ജൊനാഥനുമാണ്. അവൻ എതിർക്കുമെന്ന് പ്രതികൾ പ്രതീക്ഷിച്ചിരുന്നില്ല. കുട്ടി കുതറിമാറി രക്ഷപ്പെട്ട് വീട്ടുകാരെ കാര്യം അറിയിച്ചതോടെ പ്രതികൾ പ്രതിസന്ധിയിലായി.അടുത്ത ഹീറോകള്‍ രേഖാചിത്രം വരച്ച രണ്ടു പേരാണ്. കൃത്യമായ ചിത്രമാണ് അവര്‍ വരച്ചത്. വളരെ കൃത്യതയോടെ കുട്ടി വിവരങ്ങള്‍ അവര്‍ക്ക് വിവരിച്ച് നല്‍കി.രേഖാചിത്രം വ്യക്തമായ വരച്ചതോടെ കേസ് അന്വേഷണത്തില്‍ നിര്‍ണായകമായി.പൊതുജനങ്ങളുടെ പിന്തുണയും ഏറെ സഹായകമായി. ഫോണിലേക്ക് വിളിച്ച അനിതയുടെ ശബ്ദത്തിന്റെ അടിസ്ഥാനത്തിൽ നാട്ടുകാർ വിവരം തന്നിരുന്നു', എഡിജിപി പറഞ്ഞു.












Click it and Unblock the Notifications