അബ്ദുള്ളക്കുട്ടിയുടെ ലക്ഷ്യം കർണാടക രാഷ്ട്രീയം? പ്രമുഖ നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്
കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രസംസിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിനാണ് എപി അബ്ദുള്ളക്കുട്ടിയെ കോൺഗ്രസിൽ നിന്നും പുറത്താക്കിയത്. പത്ത് വർഷത്തിനിടെ കേരളത്തിലെ രണ്ട് പ്രബലമായ രാഷ്ട്രീയ കക്ഷികളിൽ നിന്നും പുറത്ത് പോകേണ്ടി വന്ന ചരിത്രമാണ് അബ്ദുള്ളക്കുട്ടിയുടെ രാഷ്ട്രീയ ജീവിതത്തിനുള്ളത്. രണ്ട് പുറത്താക്കലിന് പിന്നിലും കാരണം മോദി സ്തുതി തന്നെ.
കൊച്ചിയിലെ യുവാവിന് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചു, ചികിത്സിച്ച രണ്ട് നഴ്സുമാർ നിരീക്ഷണത്തിൽ
അബ്ദുള്ളക്കുട്ടിയുടെ അടുത്ത തട്ടകം ബിജെപിയാണെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. കർണാടക രാഷ്ട്രീയം ലക്ഷ്യം വെച്ചാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കങ്ങളെന്നാണ് സൂചന. മംഗളൂരുവിലേക്കുള്ള മാറ്റം ഇതിന്റെ ഭാഗമായാണെന്നും പറയപ്പെടുന്നു.
മോദി സ്തുതി
ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തി എഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് നരേന്ദ്ര മോദിയെ അബ്ദുള്ളക്കുട്ടി പ്രശംസിക്കുന്നത്. പ്രതിപക്ഷക്കാർ മാത്രമല്ല, ബിജെപിക്ക് അകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായതെന്ന് അബ്ദുള്ളകുട്ടി ഫേസ്ബുക്കില്‍ കുറിച്ചത്. നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയുടെയും വികസന അജണ്ടയുടെയും ഫലമാണ് വൻ വിജയമെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു. ഇതോടെ നേതാക്കളും പ്രവർത്തകരും അബ്ദുള്ളക്കുട്ടിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു
നിലപാടിൽ ഉറച്ച്
സംഭവത്തെക്കുറിച്ച് അബ്ദുള്ളക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് കണ്ടാണ് കെപിസിസി കടുത്ത നടപടിയിലേക്ക് നീങ്ങിയത്. പാർട്ടിയിലെ സമുന്നതരായ നേതാക്കളെ അബ്ദുള്ളക്കുട്ടി പരസ്യമായി അവഹേളിക്കുകയും ചെയ്തു. ഈ സാഹചര്യങ്ങൾ കൂടി പരിഗണിച്ചാണ് പുറത്താക്കലെന്ന് മുപ്പല്ലളളി രാമചന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. ഫേസ്ബുക്കിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നുവെന്ന നിലപാടാണ് അബ്ദുള്ളക്കുട്ടി സ്വീകരിച്ചത്.
ബിജെപിയിലേക്ക്
ബിജെപിയിൽ ചേരുമോയെന്ന ചോദ്യത്തിന് കൃതൃമായ പ്രതികരണം ഇതുവരെ അബ്ദുള്ളക്കുട്ടി നടത്തിയിട്ടില്ല. 2009ൽ മോദി അനുകൂല പ്രസ്താവന നടത്തിയാണ് സിപിഎമ്മിൽ നിന്നും അബ്ദുളളക്കുട്ടി പുറത്താകുകയും പിന്നീട് കോൺഗ്രസിൽ എത്തുകയും ചെയ്തത്. അതേ കാരണം കൊണ്ട് തന്നെ ഇപ്പോൾ കോൺഗ്രസിൽ നിന്നും അബ്ദുളളക്കുട്ടി പുറത്താകുന്നത്, ബിജെപിയിലേക്കുള്ള വഴി സ്വയം വെട്ടിത്തെളിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കർണാടക രാഷ്ട്രീയം
മംഗളൂരു ഉൾപ്പെട്ട ദക്ഷിണ കന്നഡ മേഖലയിൽ ബിജെപിയുടെ ന്യൂനപക്ഷമുഖമായി മാറാനാണ് അബ്ദുള്ളക്കുട്ടിയുടെ നീക്കമെന്ന് മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഏതാനും വർഷങ്ങളായി അബ്ദുള്ളക്കുട്ടി അബ്ദുള്ളക്കുട്ടി കുടുംബ സമേതം മംഗളൂരുവിലാണ് താമസം.
കൂടിക്കാഴ്ട നടത്തി
ദക്ഷിണ കന്നഡയിൽ നിന്നുമുള്ള എംപി നളിൻകുമാർ കട്ടീലുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയതായും വിവരം ഉണ്ട്. ബിജെപിയുടെ കണ്ണൂർ, കാസർഗോഡ് ജില്ലകളുടെ ചുമതലയുള്ള നേതാവാണ് അദ്ദേഹം. എന്നാൽ ബിജെപി കണ്ണൂർ ജില്ലാ നേതൃത്വത്തിന് ഇത് സംബന്ധിച്ച് കാര്യമായ അറിവില്ല.
ആഗ്രഹിച്ച പുറത്താകൽ
ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയോട് കോൺഗ്രസ് ദയനീയമായ തോറ്റ് മടങ്ങിയതോടെയാണ് നരേന്ദ്ര മോദിയെ പ്രശംസിച്ച് അബ്ദുള്ളക്കുട്ടി രംഗത്ത് എത്തുന്നത്. വിമർശനം ശക്തമായിട്ടും മോദിസ്തുതിൽ ഉറച്ച് നിന്നു. കെപിസിസിക്ക് നൽകിയ വിശദീകരണത്തിൽ നേതൃത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അബ്ദുള്ളക്കുട്ടിയെ പുറത്താക്കുകയല്ലാതെ കോൺഗ്രസിന് മുമ്പിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. അബ്ദുള്ളക്കുട്ടിയും അത് ആഗ്രഹിച്ചിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
മഞ്ചേശ്വരത്ത് സ്ഥാനാർത്ഥി
വരാൻ പോകുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ അബ്ദുള്ളക്കുട്ടി സ്ഥാനാർത്ഥിയായേക്കുമെന്നും അഭ്യൂഹങ്ങൾ ഉണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വെറും 89 വോട്ടുകളുടെ വ്യത്യാസത്തിലാണ് കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. ഇക്കുറി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രൻ. കോൺഗ്രസ് പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയെ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള പാർട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.