നടപ്പിലാക്കില്ലെന്ന് പറയാൻ ഇത് പിണറായിയുടെ ഭാര്യയുടെ ഉത്തരവല്ല, അധിക്ഷേപിച്ച് അബ്ദുളളക്കുട്ടി!
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എപി അബ്ദുളളക്കുട്ടി രംഗത്ത്. പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും കേരളത്തില്‍ നടപ്പാക്കില്ല എന്ന് പറയാന്‍ അത് പിണറായി വിജയന്റെ ഭാര്യയുടെ ഉത്തരവല്ല എന്നാണ് അബ്ദുളളക്കുട്ടി പരിഹസിച്ചത്.
ലോക്‌സഭയും രാജ്യസഭയും കടന്ന് രാഷ്ട്രപതി ഒപ്പിട്ട നിയമമാണിത്. അത് സംസ്ഥാനത്ത് നടപ്പിലാക്കാന്‍ സാധിക്കില്ലെങ്കില്‍ പഴയ പാര്‍ട്ടി സെക്രട്ടറി പണിക്ക് പോകാമെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. മുക്കത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിശദീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അബ്ദുളളക്കുട്ടി.
ന്യൂനപക്ഷം ഭൂരിപക്ഷമായാല്‍ ഇന്ത്യയിലെ മതേതരത്വം തകരും. ഹിന്ദു ഭൂരിപക്ഷമായി തുടരുന്നിടത്തോളം കാലം ഇന്ത്യയിലെ മതേതരത്വം നിലനില്‍ക്കും. ഇന്ത്യയിലെ പോലെ മതസ്വാതന്ത്ര്യം മറ്റൊരു രാജ്യത്തും ഇല്ല. അയല്‍രാജ്യങ്ങളിലെ ഭൂരിപക്ഷ സമുദായത്തിന്റെ പീഡനം കാരണം ഇന്ത്യയിലെത്തി പുഴുക്കളെ പോലെ ജീവിക്കുന്നവരോടുളള കാരുണ്യമാണ് പൗരത്വ നിയമം എന്നും അബ്ദുളളക്കുട്ടി പറഞ്ഞു.
കേരളത്തിലെ മുസ്ലീം പളളികളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ പച്ചയായ രാഷ്ട്രീയമാണ് പറയുന്നതെന്നും അബ്ദുളളക്കുട്ടി ആരോപിച്ചു. പൗരത്വ നിയമത്തിനെതിരെ സമരം ചെയ്യുന്നത് കോണ്‍ഗ്രസിന്റെ ഭാവി തുലയ്ക്കും. ഇപ്പോള്‍ നടക്കുന്നത് രാജ്യദ്രോഹ സമരമാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും മാറി മാറി ഭരിച്ച് വികസനം മുരടിപ്പിച്ചുവെന്നും ഇരുകൂട്ടരുടേയും സംഭാവന ദാരിദ്ര്യം മാത്രമാണെന്നും അബ്ദുളളക്കുട്ടി പറഞ്ഞു. ഇത് മാറണമെങ്കില്‍ പുതിയ ഭരണം കേരളത്തിലുണ്ടാകണമെന്നും അബ്ദുളളക്കുട്ടി വ്യക്തമാക്കി.