ന്യൂനപക്ഷ പിന്തുണ കരുത്താവുമോ, മഞ്ചേശ്വരം ഉറപ്പിച്ച് അബ്ദുള്ളക്കുട്ടി?: അംഗത്വ സ്വീകരണം ഇന്ന്
ദില്ലി: നരേന്ദ്ര മോദി അനുകൂല പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ടെ മുന്‍ കണ്ണൂര്‍ എംഎല്‍എ എപി അബ്ദുള്ളക്കുട്ടി ഇന്ന് ബിജെപിയില്‍ ചേരും. ഇന്നലെ ദില്ലിയിലെത്തിയ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബിജെപിയുടെ പാര്‍ലമെന്‍ററി പാര്‍ട്ടി ഓഫീസില്‍ എത്തിയാണ് എപി അബ്ദുള്ളക്കുട്ടി അംഗത്വം സ്വീകിരിക്കുന്നത്.
'ആ മനോരമ വാര്‍ത്ത പച്ചക്കള്ളം, എഴുതിയതും ഒപ്പിട്ടതും ഒരാള്‍': നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം
കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരന്‍റെ സാന്നിധ്യത്തില്‍ ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദയായിരിക്കും അബ്ദുള്ളക്കുട്ടിക്ക് അംഗത്വം നല്‍കുക. ബിജെപിയിലെത്തുന്നതോടൊപ്പം വരാനിരിക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിലെ സീറ്റും അബ്ദുള്ളക്കുട്ടി ഉറപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. അബ്ദുള്ളക്കുട്ടിയിലൂടെ ഉത്തരമലബാറില്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. വിശദാംശങ്ങള്‍ ഇങ്ങനെ..
മോദി സ്തുതി
ലോക്സഭ തിരഞ്ഞെടുപ്പില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ നരേന്ദ്ര മോദിയെ പുകഴ്ത്തി രംഗത്തെത്തിയതിനായിരുന്നു അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതയുടെ, വികസന അജണ്ടയുടെ അംഗീകാരം തന്നെയാണ് തിരഞ്ഞെടുപ്പ് വിജയം. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയൻ മൂല്യം ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ
നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുകയെന്ന്. ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു. സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി. പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി എല്‍പിജി ഗ്യാസ് കണക്ഷൻ നൽകിയെന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിന്‍റെ പുറത്താക്കല്‍
മോദി സ്തുതിക്ക് പിന്നാലെ അബ്ദുള്ളക്കുട്ടിക്ക് കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അദ്ദേഹം നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസ് അദ്ദേഹത്തെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്പെന്‍ഡ് ചെയ്തത്. കോണ്‍ഗ്രസ് പുറത്താക്കിയതിന് പിന്നാലെ അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേരുമെന്ന വാർത്ത പ്രചരിച്ചിരുന്നു. കേരളത്തിലെ ബിജെപി നേതാക്കള്‍ പരസ്യമായി അബ്ദുള്ളക്കുട്ടിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് രംഗത്ത് എത്തുകയും ചെയ്തു.
ദില്ലിയിലെ കൂടിക്കാഴ്ച്ച
ഇതിന് പിന്നാലെയാണ് ഇന്നെല ദില്ലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അമിത് ഷായുമായും പാര്‍ലമെന്‍റില്‍ വെച്ച് അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച്ച നടത്തിയത്. ഇരുവരും തന്നെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തുവെന്നും ബിജെപിയില്‍ ചേരുന്ന തീയതി അറിയിക്കണമെന്ന് ആവശ്യപ്പെട്ടതായും കൂടിക്കാഴ്ച്ചക്ക് ശേഷം അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിന് പിന്നാലെ അബ്ദുള്ളക്കുട്ടിയെ വരാനിരിക്കുന്ന മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
മഞ്ചേശ്വരത്ത്
2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട മഞ്ചേശ്വരം മണ്ഡലം അബ്ദുള്ളക്കുട്ടിയിലൂടെ പിടിച്ചെടുക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മുസ്ലിംവോട്ടുകള്‍ക്ക് വന്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ അബ്ദുള്ളക്കുട്ടിയുടെ സ്ഥാനാര്‍ത്ഥിത്വം ഗുണകരമായേക്കും. പാര്‍ട്ടിക്ക് മതേതര മുഖമുണ്ടാക്കാന്‍ അബ്ദുളളക്കുട്ടിയുടെ സാന്നിധ്യം സഹായിക്കുമെന്ന് ബിജെപി കരുതുന്നു.
കര്‍ണാടക കേന്ദ്രീകരിച്ച്
ബിജെപിയില്‍ ചേരുന്ന അബ്ദുള്ളക്കുട്ടി കര്‍ണാടക കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. അത്തരമൊരു നീക്കത്തിന്‍റെ ഭാഗമായാണ് അബ്ദുള്ളക്കുട്ടി മംഗളൂരിവിലേക്ക് താമസം മാറ്റിയതെന്നും പറയപ്പെടുന്നു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസുമായി ഉടക്കി നില്‍ക്കുന്ന ആര്‍ റോഷന്‍ ബെയ്ഗ് ബിജെപിയില്‍ ചേരാന്‍ സാധ്യതയുണ്ട്. അബ്ദുള്ളക്കുട്ടിയോടൊപ്പം റോഷന്‍ ബെയ്ഗും പാര്‍ട്ടിയില്‍ എന്തിയാല്‍ മംഗളൂര്‍ മേഖലയിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞേക്കുമെന്നാണ് ബിജെപി പ്രതീക്ഷ.
പിസി ജോർജായിരുന്നു യഥാർത്ഥ ചീഫ് വിപ്പ്, അതൊക്കെ ഒരു കാലം: ഇത് വൈകിവന്ന വസന്തമെന്ന് ജയശങ്കര്‍