സിപിഎമ്മിലെ കാരാട്ട്-പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റി: അബ്ദുള്ളക്കുട്ടി
കണ്ണൂര്‍: ഒരുകാലത്ത് സിപിഎമ്മിന്റെ തീപ്പൊരി നേതാവായിരുന്നു എപി അബ്ദുള്ളക്കുട്ടി. മുല്ലപ്പള്ളി രാമചന്ദ്രനെയൊക്കെ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വേണ്ടി അടിയറവ് പറയിച്ചിട്ടുള്ള ആളും ആണ്. പക്ഷേ, ഒടുവില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടു. അധികം വൈകാതെ കോണ്‍ഗ്രസ്സിലെത്തി അബ്ദുള്ളക്കുട്ടി കണ്ണൂരില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എംഎല്‍എയും ആയി. പക്ഷേ 2016 ലെ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ എഎന്‍ ഷംസീറിനോട് തോല്‍ക്കുകയും ചെയ്തു.
അബ്ദുള്ളക്കുട്ടിയുടെ ബുർജ് ഖലീഫയിലെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.. എന്തിനാണ് ഈ ആക്രമണം?
എന്നാല്‍ പഴയ സിപിഎം നേതാവായിരുന്ന അബ്ദുള്ളക്കുട്ടി ഇപ്പോള്‍ സിപിഎമ്മിനെതിരെ അതി രൂക്ഷമായ ഒരു ആരോപണം ആണ് ഉന്നയിച്ചിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിനെ കുറിച്ചല്ല, രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ കുറിച്ചാണ്.
രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട്-പിണറായി വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റി എന്നാണ് ആരോപണം. ബിജെപിയുടെ വിജയം ഉറപ്പിക്കുന്നതിന് വേണ്ടി മതേതര വോട്ടുകള്‍ ഭിപ്പിക്കുന്നതിനാണ് ഈ പണം കൈപ്പറ്റിയത് എന്നാണ് അബ്ദുള്ളക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നത്.
100 കോടി രൂപ
രാജസ്ഥാനില്‍ മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിന് വേണ്ടി 100 കോടി രൂപ സിപിഎം കൈപ്പറ്റി എന്നാണ് ആരോപണം. ഇതിന് പിന്നില്‍ പ്രകാശ് കാരാട്ട് വിഭാഗം ആണെന്നും അബ്ദുള്ളക്കുട്ടി ആരോപിക്കുന്നുണ്ട്. കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനയുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ ആണ് പുറത്ത് വരുന്നത് എന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.
ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന വിവരം
ഈ വിഷയം സിപിഎമ്മില്‍ തന്നെ ചര്‍ച്ചയാകാന്‍ പോകുകയാണ് എന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്. യെച്ചൂരി വിഭാഗം തന്നെ ഇത് പാര്‍ട്ടിയ്ക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന ഞെട്ടിപ്പിക്കുന്ന വിവരം എന്നും അബ്ദുള്ളക്കുട്ടി പറയുന്നു.
മൂന്നിടത്ത് ബിജെപിയെ ജയിപ്പിച്ചു
രാജസ്ഥാനില്‍ മാത്രം സിപിഎം 28 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി എന്നതാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണത്തിന്റെ അടിസ്ഥാനം. ഇങ്ങനെ നാല് ലക്ഷത്തോളം മതേതര വോട്ടുകള്‍ സിപിഎം അവിടെ ശിഥിലമാക്കി എന്നും ആരോപിക്കുന്നുണ്ട്. മൂന്ന് സീറ്റുകളില്‍ ബിജെപിയെ ജയിപ്പിച്ചത് സിപിഎം സാന്നിധ്യമാണെന്നും ആരോപിക്കുന്നു.
പിലിബംഗയില്‍ സംഭവിച്ചത്
രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തിന്റെ കാര്യം എടുത്തുപറഞ്ഞുകൊണ്ടാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ദര്‍വേന്ദ്രകുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വിനോദ് കുമാറിനെ 278 വോട്ടുകള്‍ക്കാണ് തോല്‍പിച്ചത്. സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ 2,659 വോട്ടുകള്‍ നേടി. ഇതെല്ലാം മതേതര വോട്ടുകള്‍ ആയിരുന്നു എന്നും അബ്ദുള്ളക്കുട്ടി ആരോപിക്കുന്നു.
ഉഗ്രന്‍ ഗെയിം
മത്സരിച്ച ഭൂരിപക്ഷം സ്ഥലങ്ങളിലും സിപിഎമ്മിന് കെട്ടിവച്ച കാശ് പോലും കിട്ടിയില്ല. പക്ഷേ, പാര്‍ട്ടിയ്ക്ക് കോടികള്‍ കിട്ടുന്ന 'ഉഗ്രന്‍ ഗെയിമാണ്' ഇവര്‍ പയറ്റിയത് എന്ന ആരോപണവും അബ്ദുള്ളക്കുട്ടി ഉന്നയിക്കുന്നുണ്ട്.
സിപിഎമ്മിന്റെ അടവ് നയം
ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സുമായി പോലും യോജിക്കണം എന്നതാണ് സിപിഎമ്മിന്റെ അടവ് നയം എന്ന് അബ്ദുള്ളക്കുട്ടി പറയുന്നത്. ഈ പാര്‍ട്ടി തത്വമാണ് പ്രകാശ് കാരാട്ട്, പിണറായി ഗ്രൂപ്പുകള്‍ അമിത് ഷായ്ക്ക് മുന്നില്‍ അടിയറവ് വച്ചത് എന്നും ഇതിന് സിപിഎം വലിയ വില കൊടുക്കേണ്ടി വരും എന്നും അബ്ദുള്ളക്കുട്ടി പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റ്
ഇതാണ് എപി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പക്ഷേ, സോഷ്യല്‍ മീഡിയയില്‍ ഇതിന് കാര്യമായ പ്രചാരണം ഒന്നും ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.
രാജസ്ഥാനില്‍ ജയിച്ചതാര്
അബ്ദുള്ളക്കുട്ടി ഇങ്ങനെ ചില ആരോപണങ്ങള്‍ ഒക്കെ ഉന്നയിക്കുന്നുണ്ടെങ്കിലും രാജസ്ഥാനില്‍ വിജയിച്ചത് കോണ്‍ഗ്രസ് തന്നെ ആയിരുന്നു. 99 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ബിജെപിയ്ക്ക് ലഭിച്ചത് 73 സീറ്റുകള്‍ ആയിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 163 സീറ്റുകളായിരുന്നു ബിജെപി നേടിയത്. ഇത്തവണ അതിന്റെ പാതി പോലും നേടാന്‍ അവര്‍ക്ക് ആയില്ല.
രണ്ട് സീറ്റുകളില്‍ ജയിച്ചു
രാജസ്ഥാനിലെ കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സിപിഎം ആയിരുന്നു. ഈ സമരങ്ങള്‍ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഇത്തവണ രണ്ട് മണ്ഡലങ്ങളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ ജയിക്കുകയും ചെയ്തു. അവിടങ്ങളില്‍ തോല്‍പിക്കപ്പെട്ടത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആയിരുന്നു.
സിപിഎം ഒറ്റയ്ക്കല്ല
രാജസ്ഥാനില്‍ ഇത്തവണ സിപിഎം മത്സരിച്ചത് ഒറ്റയ്ക്കായിരുന്നില്ല എന്ന യാഥാര്‍ത്ഥ്യവും അബ്ദുള്ളക്കുട്ടി തിരിച്ചറിഞ്ഞിട്ടില്ലെന്ന് തോന്നു. ഏഴ് പാര്‍ട്ടികളുടെ സഖ്യമായ ലോക് താന്ത്രിക് മോര്‍ച്ചയുടെ ഭാഗമായിട്ടാണ് സിപിഎം തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സിപിഐ, സിപിഐ-എംഎല്‍, മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (യുണൈറ്റഡ്), സമാജ് വാദ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ദള്‍, ജനത ദള്‍ സെക്യുലര്‍ എന്നീ പാര്‍ട്ടികളാണ് ഈ സഖ്യത്തില്‍ ഉണ്ടായിരുന്നത്.