ഇന്നലെ വന്ന അബ്ദുള്ളക്കുട്ടി ഉപാധ്യക്ഷന്‍; കുമ്മനമടക്കമുള്ളവരെ തഴഞ്ഞു, ബിജെപിയില്‍ അമര്‍ഷം പുകയുന്നു
കോഴിക്കോട്: മുന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണ്ണറുമായിരുന്ന കുമ്മനം രാജശേഖരന്, മുന്‍ അധ്യക്ഷന്‍ പികെ കൃഷ്ണദാസ്, സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന് തുടങ്ങിയ പ്രമുഖരും പ്രവര്‍ത്തനപരിചയവുമുള്ള നേതാക്കളെ മറികടന്നായിരുന്നു കഴിഞ്ഞ വര്‍ഷം മാത്രം പാര്‍ട്ടിയിലെത്തിയ എപി അബ്ദുള്ളക്കുട്ടിയെ ബിജെപി ദേശീയ വൈസ് പ്രസിഡന്റാക്കിയത്. കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ പാര്‍ട്ടി സംസ്ഥാന ഘടകത്തിലും ആര്‍എസ്എസിലും അമര്‍ഷം ശക്തമായിക്കൊണ്ടിരിക്കുകയാണ്.
കുമ്മനത്തെ തഴഞ്ഞു
കുമ്മനം രാജശേഖരനെ തഴഞ്ഞതിലാണ് പാര്‍ട്ടിയിലും ആര്‍എസ്എസിലും ഒരേ പോലെ അതൃപ്തി ശക്തമാവുന്നത്. നേരത്തെ മിസോറാം ഗവര്‍ണറായിരുന്ന കുമ്മനത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട കുമ്മനത്തിന് ശേഷം പാര്‍ട്ടിയില്‍ പ്രത്യേകിച്ച് ഒരു പദവിയും നല്‍കിയിട്ടില്ല.
അധ്യക്ഷനോ ആക്കിയില്ല
ശ്രീധരന് പിള്ള ഗവര്‍ണറായി പോയ സാഹചര്യത്തില്‍ കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കണമെന്ന് ആര്‍എസ്എസ് ബിജെപി കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കെ സുരേന്ദ്രനെയാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കുമെന്ന പ്രചാരണം ശക്തമായിരുന്നെങ്കിലും അവസാനം നിമിഷം നറുക്ക് വീണത് സുരേഷ് കുമാറിനായിരുന്നു.
കോര്‍കമ്മറ്റി യോഗത്തില്‍
കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന കോര്‍കമ്മറ്റി യോഗത്തില്‍ ചില നേതാക്കള്‍ തങ്ങളുടെ എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ചു. മുതിര്‍ന്ന നേതാവ് സികെ പത്മനാഭന് യോഗത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു. യോഗത്തിന് ശേഷം ആര്‍എസ്എസ് സംസ്ഥാന കാര്യാലയത്തിലെത്തിയ ബിജെപി സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷിനെ സംഘടനയുടെ അമര്‍ഷം നേരിട്ട് അറിയിക്കുകയും ചെയ്തു.
പിപി മുകുന്ദന്റെ പ്രതികരണം
പുനഃസംഘടനയിലെ അതൃപ്തി പ്രകടമാക്കിക്കൊണ്ട് നിരവധി പരാതികള്‍ ഇതനകം കേന്ദ്ര നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. നേതാക്കളെയും പ്രവർത്തകരെയും അവഗണിച്ചുള്ള ബിജെപിയുടെ പോക്ക് അപകടമാണെന്നായിരുന്നു മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്റെ പ്രതികരണം. ബിജെപിക്ക് ദിശാബോധം നഷ്ടപ്പെടാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ രീതി
തല്ല ചെണ്ടയ്ക്കും പണമെല്ലാം മാരാർക്കും എന്നാണ് ബിജെപിയിലെ ഇപ്പോഴത്തെ അവസ്ഥ. ബലിദാനികളുടെയടക്കം ആത്മാവ് നോവിക്കുന്നതാണിത്. മികച്ച പ്രവർത്തകരെ നിസംഗരാക്കുന്ന ഈ ശൈലി തെറ്റായ സന്ദേശമാണ് നൽകുക. അധികാരത്തിലേക്കുള്ള ചവിട്ടുപടിയായി സംഘത്തെ കാണരുത്. പ്രസ്ഥാനത്തിനൊപ്പം പ്രവർത്തകരും വളരുന്നതാണ് സംഘപരിവാർ രീതി. ഇതൊന്നുമില്ലാതെ പരിവാർ രാഷ്ട്രീയത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ കുറെ പേർ എത്തി. മുമ്പ് ഇങ്ങനെ വന്ന ചിലർ ശത്രുപക്ഷത്ത് എത്തിയെന്നത് മറക്കരുതെന്നുമായിരുന്നു ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പില്‍ പിപി മുകുന്ദന് വ്യക്തമാക്കിയത്.
കെ സുരേന്ദ്രന് എത്തിയത് മുതല്‍
സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കെ സുരേന്ദ്രന് എത്തിയത് മുതല്‍ പികെ കൃഷ്ണദാസ് വിഭാഗം പ്രവര്‍ത്തനങ്ങളില്‍ സജീവമല്ലെന്ന ആരോപണമുണ്ട്. ഇതിന് പിന്നാലെയാണ് അബ്ദുള്ള കുട്ടിയുടെ സ്ഥാനലബ്ധിയോടെ പുതിയ അമര്‍ഷവം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. നേരത്തെ ശോഭാ സുരേന്ദ്രന്റെ പേരായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് കൃഷ്ണദാസ് പക്ഷം ഉയര്‍ത്തികാണിച്ചിരുന്നത്.
ശോഭാ സുരേന്ദ്രനെ
എന്നാല്‍ കെ സുരേന്ദ്രന് അധ്യക്ഷ പദവയില്‍ എത്തിയെന്നുമാത്രമല്ല, പിന്നാലെ നടന്ന പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റ് വൈസ് പ്രസിഡന്റാക്കുകയും ചെയ്തു. ഇതിലുള്ള അതൃപ്തി കാരണമാണ് ശോഭാ സുരേന്ദ്രന് പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമാവാത്തതെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
കൃഷ്ണദാസ് പക്ഷത്ത്
ഏഴുമാസത്തിലേറെയായി ശോഭസുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമാകാത്തിന് കാരണം അവരോട് തന്നെ ചോദിക്കണമെന്നാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞത്. വി മുരളീധരന് കേന്ദ്ര മന്ത്രിയും കെ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷനും ആയപ്പോള്‍ തങ്ങള്‍ തഴയപ്പെട്ടെന്ന വികാരം പികെ കൃഷ്ണദാസ് പക്ഷത്ത് ശക്തമാണ്.
അബ്ദുള്ളക്കുട്ടിയെ കൊണ്ടുവരുന്നത്
ഇതിനിടയിക്കാണ് പികെ കൃഷ്ണദാസ് പക്ഷത്തെ അടക്കം തഴഞ്ഞ് അബ്ദുള്ളക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനാക്കുന്നത്. പാര്‍ട്ടിയുടെ കോര്‍കമ്മറ്റി യോഗത്തില്‍ തങ്ങളുടെ പ്രതിഷേധം പരസ്യമായി നേതാക്കള്‍ പ്രകടിപ്പിക്കുകയും ചെയ്തത് ഇതുകൊണ്ടാണ്. അതേസമയം കുമ്മനത്തിന് ക്യാബിനറ്റ് മന്ത്രി പദവി നല്‍കണമെന്ന ആവശ്യം ആര്‍എസ്എസ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
എംഎല്‍എമാരില്ലാതെയാവുമോ ജോസിന്‍രെ ഇടതുപ്രവേശനം; പുതിയ നീക്കവുമായി പിജെ ജോസഫ്