മാനദണ്ഡങ്ങൾ പാലിച്ചില്ല: കെഎസ്ഇബി ജീവനക്കാരുടെ സ്ഥലം മാറ്റ ഉത്തരവ് മരവിപ്പിച്ചു
വടകര: മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന ആക്ഷേപത്തെ തുടര്‍ന്ന് കെ എസ് ഇ ബി ജീവനക്കാരുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിച്ചു. കെ എസ് ഇ ബി ബോര്‍ഡ് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവാണ് വ്യാപക ക്രമക്കേട് നടന്നെന്ന ആക്ഷേപത്തെ തുടര്‍ന്ന്‍ മരവിപ്പിച്ചത്. ലൈന്‍മാന്‍, ഓവര്‍സിയര്‍, സബ്ബ് എഞ്ചിനിയര്‍ എന്നീ തസ്ഥികളിലുള്ള സ്ഥലമാറ്റമാണ് നിലച്ചത്.
ജീവനക്കാരെ തലങ്ങും വിലങ്ങും മാറ്റിയപ്പോള്‍ അന്തര്‍ ജില്ലകളില്‍ നിന്നും സ്വന്തം ജില്ലകളില്‍ സ്ഥലംമാറ്റം ലഭിച്ചവര്‍ക്കുപോലും വീട്ടില്‍ നിന്നും 50ഉം. 60ഉം കിലോമീറ്റര്‍ ദൂരെയുള്ള സെക്ഷനിലേക്കാണ് സ്ഥലംമാറ്റം ലഭിച്ചത്. അന്തര്‍ജില്ലകളില്‍, ദൂരെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവരാണ് സ്വന്തം വീടിനടുത്തുള്ള ഓഫീസിലേക്ക് സ്ഥലംമാറ്റത്തിന് ആവശ്യപ്പെട്ടത്. ഇവര്‍ക്കാണ് സ്ഥലംമാറ്റം ഇരുട്ടടിയായത്.
പല ജില്ലകളില്‍ നിന്നും സ്ഥലംമാറ്റിയ ജീവനക്കാര്‍ ഇതിനെതിരെ രംഗത്ത് വന്നതിനെത്തുടര്‍ന്നാണ് സ്ഥലംമാറ്റം മരവിപ്പിച്ചത്. പ്രതിഷേധം ശക്തമായതോടെ സ്ഥലംമാറ്റ ഉത്തരവിനെതിരെ ആക്ഷേപമുള്ളവര്‍ക്ക് പരാതി കൊടുക്കാന്‍ സമയം അനുവദിച്ചിരിക്കുകയാണ്. മണ്‍സൂണ്‍കാല ക്ലിയറന്‍സ് പ്രവര്‍ത്തനങ്ങളടക്കം നടക്കുന്നത്തിനിടയില്‍ നടത്തുന്ന സ്ഥലംമാറ്റം ഈ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നാണ് ജീവനക്കാര്‍ പറയുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നടക്കേണ്ട സ്ഥലം മാറ്റമാണ് വൈദ്യുതി മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ചില ഉന്നതരുടെ ഇടപെടലുകളെ തുടര്‍ന്ന്‍ ജൂണിലേക്ക് മാറ്റിയത്.