സ്വപ്നയുടെ മഹത്തായ സേവനത്തിന് സര്‍ക്കാര്‍ ചെലവഴിച്ചത് മാസം 3.18 ലക്ഷം; ചോദ്യങ്ങളുമായി വിടി ബല്‍റാം
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ നിയമനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്. ചീഫ് സെക്രട്ടറിയേക്കാള്‍ കൂടുതല്‍ ചെലവില്‍ പിഡബ്ല്യൂസി വഴി സ്വപ്ന സുരേഷിനെ നിയമിച്ചത് എന്തൊക്കെ ആവശ്യങ്ങള്‍ക്കെന്ന ചോദ്യത്തിന് കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ചര്‍ നല്കിയ മറുപടിയുടെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ വിമര്‍ശനം. ഇതുമായി ബന്ധപ്പെട്ട് മലയാള മനോരമ പ്രസിദ്ധീകരിച്ച പത്രക്കട്ടിംഗ് അടക്കം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ബല്‍റാമിന്റെ വിമര്‍ശനം. കുറിപ്പിന്റെ പൂര്‍ണരൂപം .
പൊതുഖജനാവില്‍ നിന്ന്
സ്വപ്ന സുരേഷിന്റെ മഹത്തായ സേവനത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ കീഴിലുള്ള കെഎസ്ഐടിഎല്‍ സ്ഥാപനം വഴി കേരളത്തിന്റെ പൊതുഖജനാവില്‍ നിന്ന് മാസം തോറും ചെലവഴിച്ചിരുന്നത് 3.18 ലക്ഷം രൂപ. സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയുടെ ശമ്പളം ഏതാണ്ട് രണ്ടേകാല്‍ ലക്ഷം രൂപ മാത്രമാണ്!
തിരിച്ചെത്തുമെന്ന് സമാധാനിക്കാം
ഇതില്‍ 48,000 രൂപ ജിഎസ്ടി ഇനത്തില്‍ കേന്ദ്ര, സംസ്ഥാന ഖജനാവുകളില്‍ പപ്പാതിയായി തിരിച്ചെത്തുമെന്ന് സമാധാനിക്കാം. ബാക്കി പ്രതിമാസ ചെലവ് 2.70 ലക്ഷം രൂപ. എന്നാല്‍ ഇതില്‍ 1.10 ലക്ഷം മാത്രമേ സ്വപ്നക്ക് കിട്ടുന്നുള്ളൂ. ബാക്കി 1.60 രൂപയും ഇടനിലക്കാരായ പിഡബ്ല്യുസിയും വിഷന്‍ടെക്കും ചേര്‍ന്ന് തട്ടിയെടുക്കുന്നു.
പൊതുസ്വഭാവം
ഇതാണ് എല്ലാ കണ്‍സള്‍ട്ടന്‍സി നിയമനങ്ങളുടേയും പൊതുസ്വഭാവം. കണ്‍സള്‍ട്ടന്‍സി തട്ടുകള്‍ എത്രയെണ്ണം കൂടുന്നുവോ അതനുസരിച്ച് ഇടനില വിഹിതവും കൂടും. കിഫ്ബി വഴിയുള്ള സ്ക്കൂള് നിര്‍മ്മാണങ്ങളിലും കാണുന്നത് ഇടത്തട്ടുകാരുടെ പ്രളയമാണ്. കിഫ്ബിക്ക് കീഴെ കൈറ്റ്, കിറ്റ്കോ, വാപ്കോസ്, കോണ്ട്രാക്ടര് എന്നിങ്ങനെ പല പല തട്ടുകളാണ്.
മൂല്യമേറിയ സേവനങ്ങളെന്തൊക്കെ
എന്നിട്ട് പ്ലാനും എസ്റ്റിമേറ്റുമൊക്കെ ഉണ്ടാക്കുന്നതോ ബിടെക്ക് ജസ്റ്റ് പഠിച്ച് പുറത്തിറങ്ങുന്ന, യാതൊരു പ്രവൃത്തി പരിചയവുമില്ലാത്ത ജൂനിയര്‍ എഞ്ചിനീയര്‍മാരും. ഇവരുടെ ശമ്പളം ഏതാണ്ട് 15,000 രൂപ മാത്രം. സൂപ്പര്‍വിഷനും ഇവരൊക്കെത്തന്നെ. സ്വപ്ന നിര്‍വ്വഹിച്ചിരുന്ന ഇത്ര മൂല്യമേറിയ സേവനങ്ങളെന്തൊക്കെ?
മുഖ്യമന്ത്രിക്കും എന്താണവകാശം
സ്പേസ് കോണ്‍ക്ലേവ് എന്ന ചടങ്ങ് നടത്താനുള്ള ഹോട്ടല്‍ കണ്ടെത്തുക, റൂം ബുക്ക് ചെയ്യുക, ടാക്സി കാറും യാത്രാ ടിക്കറ്റുമൊക്കെ ബുക്ക് ചെയ്യുക, അതിഥികള്‍ക്ക് സമ്മാനപ്പൊതിയും ഷാളും ബാഡ്ജുമൊക്കെ തയ്യാറാക്കി നല്‍കുക, യുഎഇ കോണ്‍സുല്‍ ജനറലിനെ പരിപാടിക്ക് ക്ഷണിക്കുക എന്നീ മറ്റാര്‍ക്കും ചെയ്യാനറിയാത്ത ജോലികള്‍ ചെയ്യാനാണ് സ്വപ്നയെ നിയമിച്ചിരുന്നത് എന്ന് സര്‍ക്കാര്‍ രേഖകള്‍ തന്നെ പറയുന്നു. പൊതുപണം ഇങ്ങനെ ധൂര്‍ത്തടിക്കാന്‍ ഈ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എന്താണവകാശം?
കെഎസ്എഫ്ഇ റെയ്ഡ്; പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സിപിഎം
സിഎജി റിപ്പോർട്ട്; സ്പീക്കര്‍ക്ക് മുന്നില്‍ വിശദീകരണം നല്കി തോമസ് ഐസക്, ഹാജരാവാനും തയ്യാര്‍
എപ്പോള്‍ വേണമെങ്കിലും ബിജെപിയാകാന്‍ തയ്യാറാകുന്ന കോണ്‍ഗ്രസിനെ എങ്ങനെ വിശ്വസിക്കും; പി രാജീവ്