സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാദമി; രൂക്ഷ വിമര്‍ശനവുമായി പന്തളം സുധാകരന്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമയിലെ ഇടതുപക്ഷ അനുയായികളായ കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍ സംസ്കാരിക വകുപ്പ് മന്ത്രി എകെ ബാലന് കത്ത് എഴുതിയ വിഷയത്തില്‍ വ്യാപകമായ വിമര്‍ശനമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാദമിയെന്നാണ് കോണ്‍ഗ്രസ് നേതാവ് പന്തളം സുധാകരന് ഫേസ്ബുക്കില്‍ കുറിക്കുന്നത്. ഇടതുപക്ഷ സ്ഥാപനമായി അക്കാഡമിയെ മാറ്റുന്നതിന് ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാന്റ ശുപാർശ ഹീനവും ചട്ടലംഘനവും ആണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
സംവിധായകൻ കമല്‍
സംവിധായകൻ കമലിന്റ സ്വകാര്യ സ്വത്തല്ല ചലച്ചിത്ര അക്കാഡമി. അർഹതയും യോഗ്യതയുമുള്ള തൊഴിൽ രഹിതരായ യുവാക്കൾ ഉള്ളപ്പോൾ ഭരണകക്ഷിയുടെ മാത്രം റിക്രൂട്ടിംഗ് സെന്ററായി അക്കാഡമിയെ അധ:പ്പതിപ്പിക്കാനുള്ള ചെയർമാൻ കമലിന്റ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണ്.
ഇടതുപക്ഷക്കാരായ ജീവനക്കാരെ
ഇടതുപക്ഷ സ്ഥാപനമായി അക്കാഡമിയെ മാറ്റുന്നതിന് ഇടതുപക്ഷക്കാരായ ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന ചെയർമാന്റ ശുപാർശ ഹീനവും ചട്ടലംഘനവും ആണ്. ജനങ്ങളുടെ നികുതിപ്പണം കൊണ്ട് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഏതെങ്കിലും പക്ഷം നോക്കിയല്ല നിയമനം നടത്തുന്നത്. നിയമസഭ പാസ്സാക്കിയ നിയമത്തിന്റ അടിസ്ഥാനത്തിലാണ്.
പാർട്ടി അടിമയായി
മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചലച്ചിത്രകാരനായ കമൽ ഇങ്ങനെ പാർട്ടി അടിമയായി സർക്കാർ സ്വയംഭരണ സ്ഥാപനമായ ചലച്ചിത്ര അക്കാഡമിയുടെ അന്തസ്സുതകർക്കാൻ കൂട്ടുനിന്നതു ശരിയായില്ല.ഇടതല്ലാത്ത തൊഴിൽ രഹിതരെ വഴിയാധാരമാക്കുന്നതാണോ നിങ്ങളുടെ നയം?സ്വജനപക്ഷപാതത്തിലൂടെ സർക്കാർ ചട്ടങ്ങൾ ലംഘിച്ച കമലിനെ പുറത്താക്കി കൂടുതൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയ്യാറാകണം.
തറവാട്ടുസ്വത്തല്ല
അടൂർ ഗോപാലകൃഷ്ണനേയും ഷാജി എൻ കരുണിനേയുംപോലുള്ളവർ നയിച്ച് പ്രശസ്ഥമായ ചലച്ചിത്രഅക്കാഡമിയുടെ അന്തസ്സുവീണ്ടെടുക്കണം , ഇതുപൊതുജനങ്ങളുടെ വിയർപ്പിന്റ വിഹിതം കൂടിയാണ്, എന്റയോ കമലിന്റയോ ഭരണകക്ഷിയുടെയോ തറവാട്ടുസ്വത്തല്ലന്നറിയുക.-പന്തളം സുധാകരന് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നു.
കെപിഎ മജീദും
ഇടതുപക്ഷക്കാരായ ചലച്ചിത്ര അക്കാദമിയിലെ ജീവനക്കാരെ സ്ഥിരപ്പെടുത്തണം എന്നാവശ്യപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ കമൽ സർക്കാരിന് കത്തെഴുതിയത് അപലപനീയമായ വാർത്തയാണെന്നായിരുന്നു ലീഗ് നേതാവ് കെപിഎ മജീദിന്റെ പ്രതികരണം. താൽക്കാലിക ജീവനക്കാരായ സി.പി.എമ്മുകാരെ എല്ലാ വകുപ്പുകളിലും ഒരു മാനദണ്ഡവുമില്ലാതെ സ്ഥിരപ്പെടുത്തുന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ ഒളിയജണ്ട
അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താൻ ഇടതുപക്ഷക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യം അതിലേറെ ലജ്ജാവഹമായ ശുപാർശയാണ്. സർക്കാർ സ്ഥാപനങ്ങളെയെല്ലാം ഇടതുവൽക്കരിക്കുക എന്ന സിപിഎമ്മിന്റെ ഒളിയജണ്ടയാണ് ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നത്. സ്വജനപക്ഷപാതമില്ലാതെ ഭരണം നടത്തുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സർക്കാറാണ് സ്വന്തക്കാർക്കു വേണ്ടി നിരന്തരം സത്യപ്രതിജ്ഞാ ലംഘനം നടത്തിക്കൊണ്ടിരിക്കുന്നത്.
സർക്കാർ ജോലി
സംസ്ഥാനത്തെ തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് ചെറുപ്പക്കാരെ അപമാനിക്കുന്ന നടപടിയാണിത്. പബ്ലിക് സർവ്വീസ് കമ്മീഷനെ പാർട്ടിയെ സേവിക്കാനുള്ള കമ്മിഷനാക്കി മാറ്റിയിരിക്കുകയാണ് സർക്കാർ. സർക്കാർ ജോലിയെന്ന സ്വപ്നവുമായി കഴിയുന്ന ലക്ഷങ്ങളെ വഴിയാധാരമാക്കിയിട്ടാണ് ഈ സർക്കാർ ആയിരക്കണക്കിനു പേരെ പാർട്ടി പരിഗണന മാത്രം മുൻനിർത്തി പിൻവാതിലിലൂടെ നിയമിച്ചുകൊണ്ടിരിക്കുന്നത്.
Recommended Video
യുവാക്കളുടെ പ്രതിഷേധമുയരണം
വിവിധ പിഎസ്സി ലിസ്റ്റുകളിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനമില്ലാതെ അലയുമ്പോഴാണ് ഈ ചതി നടക്കുന്നത്. ഇനിയും ഈ ആഭാസം വെച്ചുപൊറുപ്പിക്കരുത്. ഈ അട്ടിമറിക്കെതിരെ യുവാക്കളുടെ പ്രതിഷേധമുയരണം. അധികാരത്തിന്റെ ഹുങ്കിൽ എന്തുമാകാം എന്ന ധാർഷ്ട്യം ചെറുക്കുക തന്നെ വേണമെന്നും അദ്ദേഹം ആഭിപ്രായപ്പെട്ടു.