ശ്രീകണ്ഠൻ നായർ ശരിക്കും 'ശ്രീ കണ്ടം നായരാ'യി.. കാശ് മുടക്കി കണ്ടത്തിൽ ഓടിയവരുടെ കലിപ്പ് തീരുന്നില്ല
കൊച്ചി: ഏറെ കൊട്ടിഘോഷിച്ചാണ് ഫ്‌ളവേഴ്‌സ് ചാനല്‍ എആര്‍ റഹ്മാന്‍ ഷോ കൊച്ചിയില്‍ സംഘടിപ്പിച്ചത്. പരിപാടിയാകട്ടെ മഴയില്‍ പൊളിഞ്ഞ് പാളീസാവുകയും ചെയ്തു. ഏക്കര്‍ കണക്കിന് വരുന്ന പാടം നികത്തിയുണ്ടാക്കിയ ചളി നിറഞ്ഞ ഇടമാണ് റഹ്മാനെ പോലൊരു പ്രതിഭയ്ക്ക് വേണ്ടി ഫ്‌ളവേഴ്‌സ് ഒരുക്കിയത്.
പണവും സമയവും നഷ്ടപ്പെടുത്തി പരിപാടിക്കെത്തിയവര്‍ ഫ്‌ളവേഴ്‌സ് ചാനലിന് എതിരെ വന്‍ പ്രതിഷേധം ഉയര്‍ത്തുകയാണ്. പണം തിരികെ നല്‍കുമെന്നും പരിപാടി മറ്റൊരു ദിവസം നടത്തുമെന്നും സംഘാടകര്‍ പറയുന്നു. എങ്കിലും കഷ്ടപ്പെട്ട് എത്തി ഇരുമ്പനത്തെ ചളിയില്‍ കുളിച്ച് തിരികെ പോയവര്‍ക്ക് ശ്രീകണ്ഠന്‍ നായരോടും ചാനലിനോടുമുള്ള കലിപ്പ് തീരുന്നില്ല.
പല ബുദ്ധിമുട്ട് സഹിച്ച് എത്തിയവർ
കേരളത്തിന് അകത്ത് നിന്നുള്ളവര്‍ മാത്രമല്ല, തമിഴ്‌നാട്ടില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമടക്കം ആരാധകര്‍ എആര്‍ റഹ്മാന്റെ സംഗീത പരിപാടി കാണുന്നതിനായി കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. നഗരത്തില്‍ ഇന്‍ഡോര്‍ സൗകര്യങ്ങളുള്ള സ്‌റ്റേഡിയങ്ങള്‍ ഉണ്ടായിട്ടും അവ ഒഴിവാക്കി പരിപാടി സംഘടിപ്പിച്ചത് മഴ പെയ്താല്‍ ചളിക്കുളമാകുന്ന ചതുപ്പ് നിലത്തില്‍. ടിക്കറ്റിന്റെ പണം പോയതല്ല പലരുടേയും വിഷമം. ഈ പരിപാടിക്ക് എത്താന്‍ വേണ്ടി പലരും അത്രയും ബുദ്ധിമുട്ട് സഹിച്ചിട്ടുണ്ടായി.
പേജിൽ പൊങ്കാല
നഗരത്തില്‍ നിന്നും ഒഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചേരാന്‍ തന്നെ പാടായിരുന്നു. എത്തിയപ്പോഴോ ധരിച്ച വേഷവും വിലകൂടിയ ഷൂസുമെല്ലാം ചളിയില്‍ മുങ്ങി ഉപയോഗിക്കാന്‍ സാധിക്കാത്ത വിധമായി. പരിപാടി മാറ്റി വെച്ച വിവരം പോലും കാണികളെ കൃത്യമായി അറിയിക്കാത്തതും ആളുകളുടെ കലിപ്പിന് കാരണമായി. പിന്നാലെ ഫ്‌ളവേഴ്‌സ് ടിവിയുടെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയും തുടങ്ങി. പരിപാടിയുമായി ബന്ധപ്പെട്ട് പേജിലുള്ള ചിത്രങ്ങള്‍ക്ക് കീഴിലെല്ലാം ആളുകള്‍ ചെന്ന് പൊങ്കാല തുടങ്ങി.
നാണമില്ലേ ചാനലേ
പിന്നാലെ ചാനലിന്റെ വിശദീകരണക്കുറിപ്പ് പുറത്ത് വന്നു. മഴ കാരണം പരിപാടി മാറ്റി വെച്ചിരിക്കുകയാണ് എന്നും പുതിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും എല്ലാവര്‍ക്കും നന്ദിയെന്നും പറയുന്ന കുറിപ്പ്. തങ്ങളുടെ പിഴവിന് കാണികളോട് ഒരു ഖേദപ്രകടനം പോലും ഈ കുറിപ്പില്‍ ഇല്ലായിരുന്നു. ഇതോടെ ആളുകള്‍ പ്രതികരണവുമായി എത്തി. ഒരു ഉണക്ക കണ്ടത്തില്‍ സ്റ്റേജ് ഉണ്ടാക്കി റഹ്മാന്റെ പരിപാടി നടത്താന്‍ നാണമില്ലേ എന്നും മണിക്കൂറുകളോളം കഷ്ടപ്പെട്ട് മഴ കൊണ്ടിരുന്നവരോട് എന്ത് മറുപടിയാണ് പറയാനുള്ളത് എന്നും ആളുകള്‍ ചോദിക്കാന്‍ തുടങ്ങി.
നൂറ്റാണ്ടിലെ വലിയ ചതി
ചാനലിന്റെ കച്ചവടത്തില്‍ ബലിയാടായത് പാവം ജനങ്ങളാണെന്നും പലരും പറയുന്നു.ഇത്രയും വലിയ പരിപാടി നടത്താന്‍ അറിയില്ലെങ്കില്‍ അതിന് മുതിരരുത് എന്നും സോഷ്യല്‍ മീഡിയ ഓര്‍മ്മപ്പെടുത്തുന്നു. നൂറ്റാണ്ടിലെ ചതിയാണ് ഫ്‌ളവേഴ്‌സ് ചെയ്തത് എന്നും അയ്യായിരം രൂപ വരെ ടിക്കറ്റിന് വാങ്ങിയിട്ട് ചതുപ്പില്‍ പരിപാടി നടത്താന്‍ എങ്ങനെ മനസ്സ് വന്നുവെന്ന് ചിലര്‍ ചോദിക്കുന്നു. റഹ്മാനെ കൂടിയാണ് ഫ്‌ളവേഴ്‌സ് അപമാനിച്ചതെന്നും അത് പൊറുക്കാനാവില്ലെന്നും കമന്‌റുകള്‍ ഉണ്ട്. ഷൂസും വസ്ത്രങ്ങളും കേടായതിന്റെ രോഷവും ചിലര്‍ പങ്കുവെയ്ക്കുന്നു.
റിയൽ എസ്റ്റേറ്റ് മോഹങ്ങൾ
കൊച്ചിയില്‍ ഒരാഴ്ചയായി മഴയായിരുന്നുവെന്നും മഴ പെയ്താല്‍ പരിപാടി നടക്കില്ലെന്ന് അറിയില്ലായിരുന്നോ എന്ന ചോദ്യവും ചിലര്‍ ചോദിക്കുന്നു. കണ്ടം നികത്തിയുള്ള റിയല്‍ എസ്‌റ്റേറ്റ് മോഹങ്ങള്‍ക്ക് റഹ്മാനേയും തങ്ങളേയും ഉപയോഗിച്ച് അഴിമതി നടത്തിയെന്ന ആരോപണവും ചിലര്‍ ഉന്നയിക്കുന്നു. പൂരമ്പറമ്പിലെ നാടകം ഇതിലും നന്നായി നടത്തുമെന്നും ചിലര്‍ പരിഹസിക്കുന്നു. സൈബര്‍ ആക്രമണം കടുത്തതോടെ ഫ്‌ളവേഴ്‌സ് ഫേസ്ബുക്ക് പേജിലെ റേറ്റിംഗ് ഓപ്ഷനും കമന്റ് സെക്ഷനും പൂട്ടിക്കെട്ടി.
മാപ്പ് പറഞ്ഞ് ശ്രീകണ്ഠൻ നായർ
മാത്രമല്ല ചില കമന്റുകള്‍ ഡിലീറ്റ് ചെയ്യാനും തുടങ്ങി. പിന്നാലെ മറ്റൊരു വിശദീകരണക്കുറിപ്പ് ചാനല്‍ എംഡി ശ്രീകണ്ഠന്‍ നായരുടെ വക പുറത്ത് വന്നു. എആര്‍ റഹ്മാന്‍ സംഗീത പരിപാടി മാറ്റി വെയ്‌ക്കേണ്ടി വന്നതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അടുത്ത മാസം തന്നെ കൊച്ചിയില്‍ വെച്ച് പരിപാടി നടത്തുമെന്നും കുറിപ്പില്‍ പറയുന്നു. റഹ്മാന്റെ സംഗീത പരിപാടിയെന്ന തങ്ങളുടെ സ്വപ്‌നം നടക്കാതെ പോയത് മഴ കാരണമാണെന്നും അത് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് പറയുന്നുവെന്നും കുറിപ്പില്‍ വിശദീകരിക്കുന്നു.
പരിപാടി വീണ്ടും നടത്തും
കാണികളുടെ സുരക്ഷയെക്കരുതിയാണ് മഴയത്ത് പരിപാടി നടത്തുക എന്ന അപകടം ഏറ്റെടുക്കാതിരുന്നത്. പരിപാടി റദ്ദാക്കുക എന്നതാണ് തങ്ങള്‍ക്ക് ലഭിച്ച വിദഗ്‌ധോപദേശവും. എന്നാല്‍ റഹ്മാന്‍ സംഗീതം നിങ്ങളെ കേള്‍പ്പിക്കും എന്ന വാഗ്ദാനത്തില്‍ നിന്നും പിറകോട്ട് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഏറ്റവും അടുത്ത ദിവസം തന്നെ പരിപാടി വീണ്ടും നടത്തും. മൂന്ന് ദിവസത്തിനുള്ളില്‍ ടിക്കറ്റിന് വേണ്ടി ചിലവാക്കിയ പണം തിരികെ നല്‍കുമെന്നും ശ്രീകണ്ഠന്‍ നായരുടെ കുറിപ്പില്‍ പറയുന്നു. സഹകരിച്ചവര്‍ക്ക് നന്ദി കൂടി പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ആകെ ചളിയിൽ മുങ്ങി
ഫ്ലവേഴ്സ് ചാനലിനേയും പരിപാടിക്ക് പോയി ശശികളായി തിരികെ വന്നവരേയും കളിയാക്കി ട്രോളുകളും ഇറങ്ങിയിട്ടുണ്ട്. കയ്യിലെ കാശും കളഞ്ഞ് പുതിയ കുപ്പായോം തയ്പ്പിച്ച് റഹ്മാൻ ഷോയ്ക്ക് പോയതാ.. എന്നിട്ടെന്തായി. ജെട്ടി വരെ ചളിയിൽ മുങ്ങയെന്ന് പറഞ്ഞാൽ മതിയല്ലോ. എന്നാലും തള്ളിന് മാത്രം കുറവൊന്നും വേണ്ട.
ഒറ്റ പരിപാടി കൊണ്ട് നാണം കെട്ടു
മലയാളത്തിലെ ചാനലുകൾക്കിടയിൽ ഇന്നലെ വരെ ഫ്ളവേഴ്സിന് ഒരു പേരും നിലയും വിലയുമൊക്കെ ഉണ്ടായിരുന്നു. ഒരൊറ്റ പരിപാടി കൊണ്ട് അത് മുഴുവനായിട്ടും പോയിക്കിട്ടിയിട്ടുണ്ട്. കണ്ടവഴം ഓടിച്ച് കളഞ്ഞും കാശ് മുടക്കിയ പിള്ളേർ.
ആകെ മൊത്തം ചളിമയം
റഹ്മാൻ ഷോ കാണാൻ ചളിപ്പാടത്ത് പോയവരെല്ലാം ഇന്നലെ ഒരമ്മ പെറ്റ മക്കളെ പോലിരുന്നു. ആകെ മൊത്തം ചളി മയം. കാശ് മുടക്കി കടിക്കുന്ന പട്ടിയെ വാങ്ങിയെന്ന് പണ്ടാരോ പറഞ്ഞത് പോലെയായി.
നടി ഭാവനയ്ക്ക് നേരെ സൈബർ ആക്രമണം! ഒറ്റപ്പടം പോലും പുറത്ത് ഇറക്കില്ലെന്ന് ഭീഷണി
പിന്നിലൂടെ നീണ്ട് വന്ന കൈകൾ.. ദേഹത്താകെ പരതൽ! തിയേറ്ററിലെ പീഡനാനുഭവം പങ്കുവെച്ച് ശാരദക്കുട്ടി