സൂപ്പർസ്റ്റാറിന്റെ ബിഗ്ബജറ്റ് സിനിമയിൽ ദുരനുഭവം! നടിയുടെ വെളിപ്പെടുത്തൽ ചർച്ചയാവുന്നു
മലയാള സിനിമയിൽ സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം നിലനിൽക്കുന്നുണ്ട് എന്നത് നിരവധി നടിമാരടക്കം തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സ്വന്തം അനുഭവം പങ്കുവെച്ചവരും മറ്റുള്ളവർക്കുണ്ടായ അനുഭവങ്ങൾക്ക് സാക്ഷിയായിട്ടുള്ളവരുമുണ്ട്. എന്നാൽ മോശക്കാരായ സ്ത്രീകൾക്കാണ് ഇത്തരം അനുഭവങ്ങളെന്ന് വരുത്തി തീർക്കാനാണ് സിനിമയിലെ വലിയൊരു വിഭാഗത്തിന്റെയും ശ്രമം.
നടിയും ചലച്ചിത്ര പ്രവർത്തകയുമായ അർച്ചന പദ്മിനി ഒരു സൂപ്പർ സ്റ്റാർ ചിത്രത്തിന്റെ സെറ്റിൽ തനിക്കുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. മാതൃഭൂമിയുടെ സ്റ്റാർ ആൻഡ് സ്റ്റൈൽ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. വിശദാംശങ്ങൾ ഇങ്ങനെയാണ്:
ബിഗ് ബജറ്റ് സിനിമയിൽ
ഒരു സൂപ്പര്‍സ്റ്റാറിന്റെ ബിഗ് ബജറ്റ് സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴാണ് ദുരനുഭവം ഉണ്ടായതെന്ന് അര്‍ച്ചന പറയുന്നു. സിനിമയിലെ പ്രൊഡക്ഷന്‍ മാനേജരാണ് തന്നോട് മോശമായി പെരുമാറിയത്. അതോടുകൂടി മാനസികമായി ആ സിനിമയോട് സഹകരിക്കാന്‍ കഴിയാതെയായി. അയാളുണ്ടെങ്കില്‍ അഭിനയിക്കുന്നില്ല എന്ന് നിലപാടെടുത്തു.
കൊന്നാലും ആരുമറിയില്ല
എന്നാല്‍ അയാള്‍ ആ സിനിമയില്‍ തുടര്‍ന്നതോടെ താന്‍ പിന്നെ അഭിനയിക്കാന്‍ പോയില്ലെന്ന് അര്‍ച്ചന പറയുന്നു. ഇത് ഇന്ന സൂപ്പര്‍സ്റ്റാറിന്റെ സിനിമയാണ്. ഇവിടെ വെച്ച് കൊന്നിട്ടാല്‍ പോലും ആരും അറിയില്ല എന്നായിരുന്നു അയാളുടെ ഭീഷണി. ഇക്കാര്യം സംവിധായകനേയും സ്‌ക്രിപ്റ്റ് റൈറ്ററേയും അറിയിച്ചിരുന്നു.
മിണ്ടാതെ സംവിധായകൻ
പ്രൊഡക്ഷന്‍ മാനേജരോട് അവര്‍ കാര്യം തിരക്കുകയും അയാള്‍ തെറ്റ് സമ്മതിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സിനിമയുടെ അസിസ്റ്റന്‍ഡ് ഡയറക്ടേഴ്‌സും സ്‌ക്രിപ്റ്റ് റൈറ്ററും വന്ന് മാപ്പ് പറഞ്ഞു. എന്നാല്‍ സംവിധായകന്‍ ഒന്നും മിണ്ടാന്‍ തയ്യാറായിരുന്നില്ല. പ്രൊഡക്ഷന്‍ മാനേജന്‍ ഇനിയുണ്ടാവില്ല എന്നായിരുന്നു തന്നോട് പറഞ്ഞത്.
കോംപ്രമൈസിന് ശ്രമം
എന്നാല്‍ അയാള്‍ സിനിമയില്‍ പിന്നെയും തുടര്‍ന്നത് ഒരു സത്രീയോടുള്ള അനീതിയും മര്യാദ കേടുമായി തോന്നിയത് കൊണ്ട് താന്‍ പിന്നെ സിനിമയോട് സഹകരിച്ചില്ല. പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നായപ്പോള്‍ അവര്‍ കോംപ്രമൈസുമായി വന്നു.നിരന്തരമായി തന്നെ ഫോണ്‍ വിളിച്ചു.
പണം എത്ര വേണമെങ്കിലും
പരാതിയുമായി മുന്നോട്ട് പോകാതിരിക്കാന്‍ എത്ര പണം വേണമെങ്കിലും തരാന്‍ അവര്‍ തയ്യാറായിരുന്നു. എത്ര രൂപ വേണം എന്ന് ചോദിച്ച് വിളി വന്നു. താന്‍ ഉന്നയിച്ച പ്രശ്‌നത്തെ സാമ്പത്തികം എന്ന രീതിയിലാണ് ഇവര്‍ കണ്ടത്. അതല്ല വിഷയമെന്ന് അവരെ മനസ്സിലാക്കുക പ്രയാസകരമായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.
ജോലിക്കുള്ള കൂലി മാത്രം
ഒടുവില്‍ അതുവരെ ചെയ്ത ജോലിക്കുള്ള വേതനം കിട്ടണമെന്ന് ആവശ്യപ്പെട്ടു. തുച്ഛമാണെങ്കിലും അത് ലഭിച്ചു. എന്നാല്‍ ആ സിനിമയില്‍ അഭിനയിച്ച ആണും പെണ്ണും ഉള്‍പ്പെടെ ഉള്ള പലര്‍ക്കും ഇപ്പോഴും അര്‍ഹിച്ച വേതനം കിട്ടിയില്ലെന്നും അര്‍ച്ചന പറയുന്നു. നായകനായ സൂപ്പര്‍സ്റ്റാറും ഇക്കാര്യം അറിഞ്ഞിരിക്കണം.
താരത്തിന്റെ സുഹൃത്ത്
കാരണം തന്റെ പക്കല്‍ കോംപ്രമൈസുമായി വന്നവരില്‍ ഒരാള്‍ സൂപ്പര്‍സ്റ്റാറിന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും അര്‍ച്ചന വെളിപ്പെടുത്തുന്നു. ഒരു നിവൃത്തിയും ഇല്ലാതെ വന്ന അവസാന ഘട്ടത്തില്‍ മാത്രമാണ് സിനിമയുടെ സംവിധായകന്‍ തന്നോട് സംസാരിക്കാന്‍ തയ്യാറായതെന്നും അര്‍ച്ചന പദ്മിനി പറയുന്നു.
ഫെഫ്കയിൽ പരാതി
ഫെഫ്കയുടെ യോഗത്തില്‍ പോയി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞിരുന്നു. അയാള്‍ക്ക് ആറ് മാസം സസ്‌പെന്‍ഷന്‍ നല്‍കാനും സംവിധായകന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും തീരുമാനം. ആറ് മാസം കഴിഞ്ഞ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാമെന്നും അക്കാര്യം തന്നെ അറിയിക്കാമെന്നും പറഞ്ഞിരുന്നു. പക്ഷേ ഒന്നും ഉണ്ടായില്ല.
ഡബ്ല്യൂസിസിയുടെ പിന്തുണ
അയാള്‍ പല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടേയും പങ്കാളിയായി ഇപ്പോഴും തുടരുകയാണ്. തന്റെ അവസരങ്ങള്‍ ഇല്ലാതാക്കാനും അയാള്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. തന്റെ സുഹൃത്തിന് പോലും അവസരം നഷ്ടപ്പെടുകയുണ്ടായി. ഇക്കാര്യം ഡബ്ല്യൂസിസിയെ അറിയിച്ചിരുന്നു. അവര്‍ തന്നെ നിയമപരമായും അല്ലാതെയും പിന്തുണയ്ക്കാന്‍ തയ്യാറായിരുന്നുവെന്നും അര്‍ച്ചന പദ്മിനി പറയുന്നു.