താലിയുമായി എത്തിയ ബ്രിജേഷ് കണ്ടത് ആതിരയുടെ ചേതനയറ്റ ശരീരം; ആതിര ഒടുവില്‍ പറഞ്ഞത് സംഭവിച്ചു
Recommended Video
കോഴിക്കോട്/അരീക്കോട്: അരീക്കോട്ടെ ദുരഭിമാന കൊലപാതകം കേരള മനസ്സാക്ഷിയെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. പ്രണയിച്ച പുരുഷന്റെ ജാതിയായിരുന്നു ആതിരയുടെ പിതാവിന്റെ പ്രശ്നം. അതിന്റെ പേരില്‍ സ്വന്തം മകളെ കത്തികൊണ്ട് ആഞ്ഞുകുത്തി കൊല്ലുകയായിരുന്നു അയാള്‍. അതും വിവാഹത്തലേന്ന്.
എന്നാല്‍ ആതിര കൊല്ലപ്പെട്ട വിവരം ബ്രിജേഷ് അപ്പോള്‍ അറിഞ്ഞിരുന്നില്ല. പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന് മാത്രമായിരുന്നു ബ്രിജേഷിന് നല്കിയ വിവരം. ആതിര മരണത്തിന് കീഴടങ്ങുമ്പോള്‍ വിവാഹത്തിനുള്ള താലിമാലയും സാരിയും വാങ്ങുകയായിരുന്നു ബ്രിജേഷ്.
ക്ഷേത്രത്തില്‍ വച്ചല്ലെങ്കില്‍ ആശുപത്രിയില്‍... നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ താലികെട്ടാന്‍ വേണ്ടി താലിമാലയുമായാണ് ബ്രിജേഷ് പുറപ്പെട്ടത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ തന്റെ പ്രിയപ്പെട്ടവളുടെ ചേതനയറ്റ ശരീരം ആയിരുന്നു ബ്രിജേഷിനെ കാത്തിരുന്നിരുന്നത്.
ജീവിക്കാന്‍ അനുവദിക്കില്ല, എങ്ങനെയെങ്കിലും രക്ഷപ്പെടണം
വിവാഹത്തിന് തലേന്ന്, കൊല്ലപ്പെട്ട ആ ദിവസവും ആതിര ബ്രിജേഷിനെ ഫോണില്‍ വിളിച്ചിരുന്നു. ഭയത്തോടെയാണ് ആതിര അവസാനമായി സംസാരിച്ചത് എന്ന് ബ്രിജേഷ് പറയുന്നുണ്ട്. നമ്മളെ ജീവിക്കാന്‍ അനുവദിക്കില്ലെന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്നും ആയിരുന്നത്രെ ഏറ്റവും ഒടുവില്‍ ആതിര ബ്രിജേഷിനോട് ആവശ്യപ്പെട്ടത്. എങ്കിലും ഇത്തരം ഒരു സംഭവം ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്വന്തം മകളെ പിതാവ് ഇത്രയും ക്രൂരമായി കൊല്ലുമെന്ന് മനസ്സാക്ഷിയുള്ള ആര്‍ക്കും ചിന്തിക്കാനാവില്ലല്ലോ.
പ്രണയം തുടങ്ങിയത് പഠിക്കുമ്പോള്‍ അല്ല
ആതിര ലാബ് ടെക്നീഷ്യന് കോഴ്സിന് പഠിക്കുമ്പോള്‍ ആണ് ബ്രിജേഷുമായുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന വിവരം. എന്നാല്‍ ആതിര ഒരു സ്വകാര്യ ലാബില്‍ ജോലി ചെയ്യുമ്പോള്‍ ആയിരുന്നു ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. ബ്രിഷേജിന്റെ അമ്മയുടെ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ ആയിരുന്നു ആദ്യം കാണുന്നത്. അത് അടുപ്പമായി വളര്‍ന്നു. പ്രണയമായി. പിന്നീടാണ് ഈ വിവരം ആതിരയുടെ വീട്ടില്‍ അറിയുന്നത്. അന്ന് മുതലേ അച്ഛന് കടുത്ത എതിര്‍പ്പായിരുന്നു പ്രകടമാക്കിയിരുന്നത്.
സൈനികനാണ് ബ്രിജേഷ്
സൈനികനാണ് ബ്രിജേഷ്. ഉത്തര്‍ പ്രദേശിലെ മദ്രാസ് എന്‍ജിനീയറിങ് ഗ്രൂപ്പില്‍ ആണ് ജോലി. മൂന്ന് വര്‍ഷം മുമ്പായിരുന്നു ആതിരയുമായുള്ള അടുപ്പം തുടങ്ങുന്നത്. അതിന് ശേഷം ബന്ധം വീട്ടില്‍ അറിഞ്ഞപ്പോള്‍ പ്രശ്നങ്ങള്‍ തുടങ്ങിയ ബ്രിജേഷിന്റെ ജാതി മാത്രം ആയിരുന്നു ആതിരയുടെ പിതാവിന്റെ പ്രശ്നം. കാര്യങ്ങള്‍ കൈവിട്ടുപോകും എന്ന ഘട്ടത്തില്‍ ആണ് വിഷയം പോലീസിന് മുന്നില്‍ എത്തുന്നത്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ വച്ച് രാജന് നല്കിയ വാക്ക് പാലിക്കപ്പെട്ടില്ല.
വിവാഹം തീരുമാനിച്ചതായിരുന്നു
കൊയിലാണ്ടി സ്വദേശിയാണ് ബ്രിജേഷ്. ആതിരയുടെ പിതാവ് സമ്മതിക്കാത്തതിനാല്‍ വിവാഹം കൊയിലാണ്ടിയിലെ ഒരു ക്ഷേത്രത്തില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് പോലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടക്കുന്നത്. ആതിരയുടെ പിതാവ് തന്നെ വിവാഹം നടത്തിക്കൊടുക്കാന്‍ സമ്മതിക്കുകയായിരുന്നു. ഇതോടെയാണ് കൊയിലാണ്ടിയില്‍ വച്ച് നടത്താനിരുന്ന വിവാഹം മാറ്റി വച്ചത്. എന്നാല്‍ അത് ഇങ്ങനെ ഒരു അന്ത്യത്തില്‍ എത്തുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
പ്രേമമല്ല പ്രശ്നം, ജാതി മാത്രം
ആതിര പ്രണയിച്ച് വിവാഹം കഴിക്കുന്നതിനോട് രാജന് എതിര്‍പ്പൊന്നും ഉണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. 19-ാം വയസ്സില്‍ പ്രണയിച്ച് വിവാഹം കഴിച്ച ആളായിരുന്നു രാജന്. എന്നാല്‍ കടുത്ത ജാതിവെറി ആയിരുന്നു ഇയാളുടെ ഉള്ളില്‍. രാജന് ഈഴവ വിഭാഗത്തില്‍ പെടുന്ന ആളാണ്. ബ്രിജേഷ് ആണെന്ന് എസ് സി വാഭാഗത്തിലും താഴ്ന്ന ജാതിയില്‍ ഉള്ള ഒരാളുമായി മകള്‍ വിവാഹം കഴിക്കുന്നത് ഇയാള്‍ക്ക് സഹിക്കുവാന്‍ കഴിയാത്ത കാര്യം ആയിരുന്നു. ആ വിവാഹം നടക്കാതിരിക്കാന്‍ അയാള്‍ കണ്ടെത്തിയ വഴി സ്വന്തം മകളെ ഇല്ലാതാക്കുക എന്നത് ആയിരുന്നു.
വിവാഹവസ്ത്രങ്ങള്‍ കത്തിച്ചു...
വിവാഹത്തലേന്ന് ഒരു വിവാഹ വീട്ടിലെ ആഘോഷങ്ങളോ ആരവങ്ങളോ ഒന്നും ആതിരയുടെ വീട്ടില്‍ ഉണ്ടായിരുന്നില്ല. മദ്യപിച്ചെത്തിയ രാജന്റെ ആക്രോശങ്ങളായിരുന്നു അവിടെ ഉയര്‍ന്ന് കേട്ടത്. വിവാഹത്തിന് വേണ്ടി വാങ്ങിയ വസ്ത്രങ്ങള്‍ രാജന് കത്തിച്ചുകളഞ്ഞു. പിന്നെയാണ് കത്തി തിരയാന്‍ തുടങ്ങിയത്. ഇതോടെ ആതിരയെ അടുത്ത വീട്ടിലേക്ക് മാറ്റുകയായിരുന്നു. രാജന്റെ സഹോദരി തന്നെയാണ് ഇതിന് മുന്‍കൈ എടുത്തത്. പക്ഷേ, എന്നിട്ടും ഒരു കാര്യവും ഉണ്ടായില്ല. കട്ടിലിനടിയില്‍ ഒളിച്ച ആതിരയെ, വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയ രാജന് കുത്തിക്കൊല്ലുകയായിരുന്നു.
എല്ലാം കഴിഞ്ഞു
കുത്തേറ്റ ആതിരയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും രാജന് അനുവദിച്ചിരുന്നില്ല. കത്തി വീശി അടുത്തെത്തുന്നവരെ ഭീഷണിപ്പെടുത്തി. 'അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടും കാര്യമൊന്നും ഇല്ല' എന്ന് ആവര്‍ത്തിച്ചുപറഞ്ഞുകൊണ്ടിരുന്നു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും ആതിര മരിക്കുകയും ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആതിരയുടെ മൃതജേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. സഹോദരങ്ങളായ അശ്വിന് രാജ്, അതുല്‍ രാജ് ചെറിയച്ഛനായ ബാലന് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അന്ത്യകര്‍മങ്ങള്‍ നടത്തിയത്.
വാര്‍ത്തകളില്‍ നിറഞ്ഞു
ആതിര കുത്തേറ്റ് മരിച്ച വിവരം മാര്‍ച്ച് 22 വ്യാഴാഴ്ച രാത്രിയില്‍ തന്നെ പുറത്ത് വന്നിരുന്നു. ടിവി ചാനലുകളില്‍ ബ്രേക്കിങ് ന്യൂസും ആയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ഈ വാര്‍ത്ത തീപോലെ പര്‍ന്നു. എന്നാല്‍ ബ്രിജേഷ് മാത്രം അത് അറിഞ്ഞില്ല. ആതിരക്ക് കുത്തേറ്റ് ആശുപത്രിയില്‍ ആണെന്ന് മാത്രം ആയിരുന്നു ബന്ധുക്കള്‍ ബ്രിജേഷിനെ അറിയിച്ചത്.
പഠിക്കുന്ന കാലം മുതലുള്ള പ്രണയം, ജാതി വിദ്വേഷം, പോലീസ് ഇടപെടല്‍... എന്നിട്ടും കാക്കാനായില്ല ആതിരയെ
ഭൂമി പിളരുന്നു... ആഫ്രിക്ക രണ്ടാകും? ലോകത്തെ ഞെട്ടിച്ച് വൻ പിളർപ്പ്...50 അടി വീതിയിൽ, 66 അടി താഴ്ച!