ബിജെപിയുടെ രാഷ്ട്രീയ പാവയായി മാറാന്‍ ശ്രമിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍: വിമർശനവുമായി സിപിഐ
തിരുവനന്തപുരം: സർവകലാശാല വൈസ് ചാന്‍സലർമാരുടെ നിയമനത്തെ ചൊല്ലി ഗവർണ്ണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഗവർണ്ണർക്ക് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ രംഗത്ത് വന്നിരുന്നു. സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരെ നിയോഗിക്കുന്നത് സര്‍ക്കാരല്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് തന്നെയുള്ള ഒരു വിദഗ്ദ്ധന്‍ കണ്ടപ്പോള്‍ ഒരു പേരായാലും താന്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നു പറയുകയായിരുന്നു.
കണ്ണുര്‍ സര്‍വകലാശാല വി.സിയുടെ പുനര്‍ നിയമനത്തില്‍ ഗവര്‍ണര്‍ അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ഗവര്‍ണര്‍ തേടിയതിനു ശേഷമാണ് ഒപ്പിട്ടത്.ഇപ്പോള്‍ അതില്‍ നിന്നും പിന്‍മാറുന്നത് മറ്റെന്തോ സമ്മര്‍ദ്ദമുണ്ടായിട്ടാണോയെന്ന് സംശയിക്കാവുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രി കണ്ണൂരില്‍ പറഞ്ഞത്. ഇതിന് പിന്നാലെയിതാ ആരിഫ് ഖാനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഐയും.

ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെ പെരുമാറുന്നത് ഇതാദ്യമല്ലെന്നാണ് സിപിഐ വിമർശിക്കുന്നത്. പാർട്ടി മുഖ പത്രമായ ജനയുഗത്തിലെ എഡിറ്റോറിയലിലൂടെയായിരുന്നു വിമർശനം. നിയമസഭയും മന്ത്രിസഭയുമായി ഏറ്റുമുട്ടലിന്റെ പാത ഇതിനകം പലതവണ അദ്ദേഹം സ്വീകരിക്കുകയുണ്ടായെന്നും സിപിഐ ചൂണ്ടിക്കാട്ടുന്നു.
ഒരു മാലാഖയെ പോലെ സുന്ദരിയായ ഭാവന: 'കാറ്റത്ത് ആടിയുലഞ്ഞവള്‍'- വെറലായി പുതിയ ചിത്രങ്ങള്‍

നയപ്രഖ്യാപനം വായിക്കുന്നത് സംബന്ധിച്ച വിവാദവും സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ പരസ്യമായ പ്രതികരണങ്ങളും അതിന്റെ ഭാഗമായിരുന്നു. പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെ യമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ക്കുന്നതിനുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാര്‍ അയച്ചപ്പോള്‍ അത് തിരിച്ചയച്ചുകൊണ്ട് വ്യക്തമായ രാഷ്ട്രീയ ചായ്‌വ് പ്രഖ്യാപിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും എഡിറ്റോറിയലില്‍ പറയുന്നു. ഗവര്‍ണര്‍ എന്ന പദവിയുടെ ചുമതലകള്‍ മറന്നുകൊണ്ടുള്ള ആ നിലപാട് അദ്ദേഹത്തിന് തന്നെ തിരുത്തേണ്ടിവന്നുവെന്നത് പിന്നീടുള്ള അനുഭവമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സര്‍ക്കാര്‍ ശുപാര്‍ശ അനുസരിച്ച് സഭ വിളിച്ചുചേര്‍ക്കുകയെന്നത് ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്നത് ഉറപ്പിക്കപ്പെടുകയും ചെയ്തു. അതുകൊണ്ടുതന്നെ വൃഥാവിലാകുന്ന ശ്രമങ്ങള്‍ വീണ്ടും അദ്ദേഹത്തില്‍ നിന്നുണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ല. സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട അനാവശ്യ വിവാദസൃഷ്ടിയാണ് ഒടുവില്‍ അദ്ദേഹത്തില്‍ നിന്നുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

അതുകൊണ്ട് സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവി ഒഴിയുകയാണെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സ്ഥാപനമേധാവികളെ നിര്‍ദ്ദേശിക്കുന്നത് യുജിസി മാനദണ്ഡമനുസരിച്ചുള്ള സമിതിയാണ്. ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണറെ അത് അറിയിക്കുക എന്നത് സ്വാഭാവിക നടപടി മാത്രമാണ്.ഈ പശ്ചാത്തലത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും അനാവശ്യ വിവാദമാണ് സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നതെന്നും അതിന് പിന്നില്‍ മറ്റെന്തോ ഉദ്ദേശ്യമുണ്ടെന്നും സംശയിച്ചാല്‍ തെറ്റാവില്ലെന്നും മുഖപ്രസംഗം വ്യക്തമാക്കുന്നു.

'ബാലിശമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത് എന്നതുതന്നെകാരണം. അതുകൊണ്ട് ഇപ്പോഴത്തെ പ്രകോപനത്തിന്റെ കാരണം അദ്ദേഹം തന്നെയാണ് വിശദീകരിക്കേണ്ടത്. ഗവര്‍ണര്‍ എന്ന പദവി തന്നെ അനാവശ്യമാണെന്ന സംവാദം ശക്തമായി നടന്നുകൊണ്ടിരിക്കേയാണ് ആ പദവി ഉപയോഗിച്ച് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനും മാധ്യമ ശ്രദ്ധ നേടുന്നതിനും ചിലരുടെയൊക്കെ പ്രീതി പിടിച്ചുപറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കേന്ദ്ര സര്‍ക്കാരുകള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുള്ള ഒന്നായി ഗവര്‍ണര്‍ പദവി ഉപയോഗിക്കപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.'-സിപിഐയുടെ വിമർശനം തുടരുന്നു.

അടിയുറച്ച രാഷ്ട്രീയക്കാര്‍ക്ക് വഹിക്കുവാനുള്ളതായിരുന്നില്ല ഗവര്‍ണര്‍ പദവി. എങ്കിലും കോണ്‍ഗ്രസിന്റെ കാലത്ത് പാര്‍ട്ടിയിലെ പ്രായമേറെ ആയവര്‍ക്കും ഗ്രൂപ്പ് എതിരാളികള്‍ക്കും നല്കാനുള്ളതായി അത് മാറ്റി. ബിജെപിയാകട്ടെ അത് പാര്‍ട്ടിക്കാര്‍ക്കും വിധേയര്‍ക്കും വിശ്വസ്തര്‍ക്കുമുള്ള ഇടമാക്കി മാറ്റുകയാണ് ചെയ്തത്. കശ്മീരിലും ഗോവയിലും യുപിയിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും മധ്യപ്രദേശിലും ബംഗാളിലും കേരളത്തിലും നിയോഗിക്കപ്പെട്ട ഗവര്‍ണര്‍മാര്‍ ഇതിനുദാഹരണമാണ്. അവര്‍ ബിജെപിയുടെ രാഷ്ട്രീയ പാവകളായി മാറുന്നത് പലപ്പോഴും നാം കാണുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ ഓഫീസില്‍ നിന്ന് എഴുതി നല്കുന്നത് വായിക്കുകയും തിട്ടൂരങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനും സമീപനാളുകളില്‍ ചില ഉദാഹരണങ്ങളുണ്ട്. ആരിഫ് മുഹമ്മദ് ഖാന്‍ അതിലൊരാളാകാന്‍ ശ്രമിക്കുകയാണെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications